ന്യൂദല്‍ഹി: മൃതദേഹത്തോടും ഭീകരരുടെ ക്രൂരത. പാക്ക് സൈന്യത്തിന്റെ സഹായത്തോടെ നിയന്ത്രണ രേഖയില്‍ സൈനികനെ വധിച്ച ഭീകരര്‍ മൃതദേഹം അംഗഭംഗം വരുത്തി. തക്കതായ മറുപടി നല്‍കുമെന്ന് ഭാരത സൈന്യം വ്യക്തമാക്കി. വിഷയം സൈന്യം, പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും ധരിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി മാച്ചില്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടി. ഒരു സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടു. 17 സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ ഹരിയാന സ്വദേശി മന്ദീപ് സിങ് (27) ആണ് കൊല്ലപ്പെട്ടത്. പാക്കധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെടും മുന്‍പ് ഭീകരര്‍ സൈനികന്റെ മൃതദേഹം വികൃതമാക്കി. പാക്ക് സൈന്യം നടത്തിയ വെടിവെപ്പിന്റെ മറവിലാണ് ഭീകരര്‍ രക്ഷപ്പെട്ടത്. പാക്ക് സൈന്യത്തിന്റെയും ഭീകരരുടെയും ക്രൂരതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഉചിതമായ സമയത്ത് തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് പറഞ്ഞു. തലകുനിക്കില്ലെന്നും സൈന്യം ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.
പുല്‍വാമയില്‍ ഭീകരര്‍ ഒരു സ്ത്രിയെയും കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് ഭീകരരാണ് ബീബ (45)യെ വെടിവെച്ചു കൊന്നത്. ഇവരുടെ അഞ്ച് കുട്ടികളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. വിദേശകാര്യ മന്ത്രാലയം പാക്ക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ബിഎസ്എഫ് ജവാന് വീരമൃത്യു
ന്യൂദല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മുവില്‍ കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറിലാണ് ആക്രമണമുണ്ടായത്. മഹാരാഷ്ട്ര സ്വദേശിയായ കോണ്‍സ്റ്റബിള്‍ കോലി നിതിന്‍ സുഭാഷ് (28) ആണ് കൊല്ലപ്പെട്ടത്. ഭീകരര്‍ സൈനികനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയതിന് പിന്നാലെയാണ് പാക്ക് സൈന്യത്തിന്റെ ആക്രമണം.
2008ലാണ് സുഭാഷ് ബിഎസ്എഫില്‍ ചേര്‍ന്നത്. ഒരാഴ്ചക്കിടെ നാലാമത്തെ ബിഎസ്എഫ് ജവാനാണ് പാക്ക് വെടിവയ്പ്പില്‍ കൊല്ലപ്പെടുന്നത്. പ്രത്യാക്രമണത്തില്‍ 15 പാക്ക് സൈനികരെ ബിഎസ്എഫ് വധിച്ചിരുന്നു. ആര്‍എസ് പുര, കത്വ സെക്ടറുകളിലും വെടിവയ്പ്പുണ്ടായി.
വികൃതമാക്കുന്നത് പ്രത്യേക സംഘം
പിടിയിലാകുകയോ വെടിവയ്പ്പില്‍ കൊല്ലപ്പെടുകയോ ചെയ്യുന്ന ഭാരത സൈനികരുടെ ഭൗതിക ശരീരം വികൃതമാക്കാന്‍ ഒരു മനസാക്ഷിക്കുത്തുമില്ലാത്ത കൊടുംക്രൂരരാണ് പാക്കിസ്ഥാനികള്‍. സൈനികരും ഭീകരരും ഉള്‍പ്പെട്ട, ഒരു സംഘമാണ് ഇങ്ങനെ ചെയ്യുന്നത്. ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം) എന്നാണ് ഇവരുടെ പേരെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു.
ഇതാദ്യമായല്ല പാക്ക് സംഘം മൃതദേഹത്തോട് കൊടുംക്രൂരത കാട്ടുന്നത്. ഏറ്റവും ഒടുവില്‍ വെള്ളിയാഴ്ച മന്ദീപ് സിങ് എന്ന സൈനികന്റെ മൃതദേഹമാണ് വികൃതമാക്കിയത്. നിയന്ത്രണരേഖക്കടുത്ത് മാച്ചില്‍ എന്ന സ്ഥലത്തായിരുന്നു സംഭവം. വികൃതമാക്കാന്‍ കൂട്ടുനിന്ന ഭീകരര്‍ പിന്നീട് പാക്കധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടു.
2013 ജനുവരിയില്‍ ലാന്‍സ് നായിക് ഹേംരാജിന്റെ മൃതദേഹത്തിന്റെ തലയറുത്തു, ലാന്‍സ് നായിക് സുധാകര്‍ സിങ്ങിന്റെ മൃതദേഹം ഭയാനകമായ വിധത്തില്‍ വികൃതമാക്കി. 99ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് പിടിയിലായ ക്യാപ്ടന് സൗരഭ് കാലിയയെ മൃഗീയമായി പീഡിപ്പിച്ചു. വികൃതമാക്കിയ ശരീരമാണ് മടക്കി നല്‍കിയത്. 2000 ഫെബ്രുവരിയില്‍ കൊടുംഭീകരന് ഇലിയാസ് കശ്മീരിയുടെ നേതൃത്വത്തില്ഭാരത സൈനിക പോസ്റ്റ് ആക്രമിച്ച് ഏഴു സൈനികരെ വധിച്ചു. മറാത്ത ഇന്‍ഫന്‍ട്രിയിലെ ജവാന് ബാബു സാഹേബ് മൂര്‍ത്തി താലിക്കറുടെ അറുത്തെടുത്ത തലയുമായാണ് ഇയാള്‍ പാക്കിസ്ഥാനിലേക്ക് മടങ്ങിയത്. 2008 ജൂണില്‍ ഗൂര്‍ഖാ റൈഫിള്‍സിലെ ഒരു സൈനികനെ അവര്‍ പിടിച്ചു. ദിവസങ്ങള്‍ക്കു ശേഷം തലയില്ലാത്ത മൃതദേഹമാണ് ലഭിച്ചത്.
മൃതദേഹം വികൃതമാക്കിയതിന് ശക്തമായ തിരിച്ചടി നല്കാന് ഭാരത സൈന്യം പ്രതിജ്ഞയെടുത്തു. ഇതിന് ഉചിതമായ രീതിയില്‍ തിരിച്ചടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: