ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിനോട് കാലങ്ങളായി തുടരുന്ന അവഗണനക്കെതിരെ യുവമോര്‍ച്ച പ്രതിഷേധം ശക്തമാക്കുന്നു. അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന തടാകത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജല ഉപവാസം നടത്തും. തടാകത്തിന്റെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് മാനേജ്മെന്റ് ആക്ഷന്‍പ്ലാന്‍. ഇത് നടപ്പിലാക്കാനുള്ള കര്മ്മപദ്ധതിയെല്ലാം ജലരേഖയായി മാറിക്കഴിഞ്ഞു. സംരക്ഷണമില്ലാതെ തടാകം അനുദിനം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വരള്‍ച്ചയെ നേരിടുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഈ സാഹചര്യത്തിലും പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ് കുടിവെള്ള പദ്ധതിക്കായി ഇവിടെ നിന്നും പമ്പ് ചെയ്യുന്നത്.
തടാകത്തിന്റെ സംരക്ഷണത്തിനായി സമരം നടത്താത്ത സംഘടനകള്‍ കുന്നത്തൂരിലില്ല. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ സര്‍വരും പ്രക്ഷോഭസമരത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തടാകസംരക്ഷണസമിതി നടത്തിയ അനിശ്ചിതകാല ഉപവാസത്തില്‍ രാഷ്ട്രീയസംഘടനകള്‍ എല്ലാം അണിചേര്‍ന്നിരുന്നു. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരമനുഷ്ഠിച്ചു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ശാസ്താംകോട്ടയിലെത്തി. വിശാലമായ യോഗം വിളിച്ച് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായി തടാകസംരക്ഷണം സംബന്ധിച്ച് ചര്‍ച്ച നടത്തി. ഘട്ടംഘട്ടമായി തടാകത്തെ സംരക്ഷിക്കുന്ന ബൃഹദ്പദ്ധതിക്ക് അന്ന് രൂപം നല്കി. തടാകസംരക്ഷണത്തിനായി സ്റ്റാറ്റിയൂട്ടറി അതോറിട്ടി രൂപീകരിക്കുക, മാനേജ്മെന്റ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക, വൃഷ്ടിപ്രദേശത്തെ മണ്ണൊലിപ്പ് തടയുക, മാലിന്യം തടാകത്തിലേക്ക് ഒഴുക്കുന്നത് തടയുക, തടാകതീരത്തെ വനവല്‍ക്കരണം തുടങ്ങി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ നീണ്ടപട്ടികയായിരുന്നു മുഖ്യമന്ത്രിയും പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ശാസ്താംകോട്ടയില്‍ വന്ന ദിവസമായിരുന്നു സോളാര്‍ തട്ടിപ്പുകേസും ഇതില്‍ മുഖ്യമന്ത്രിയുടെ അനുയായികളുടെ പങ്കും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സോളാര്‍ വിഷയത്തില്‍ തടാകം മുങ്ങിയപ്പോള്‍ ശാസ്താംകോട്ടയുടെ പദ്ധതികള്‍ എല്ലാം മുടങ്ങി.
ചവറ-പന്മന കുടിവെള്ള പദ്ധതിക്കും കൊല്ലം കോര്പ്പറേഷനുമടക്കമുള്ള ശുദ്ധജലപദ്ധതികള്ക്കായി തടാകത്തില്‍ നിന്നും ജലം പമ്പ് ചെയ്തെടുക്കുന്നത് ഒരുപരിധി വരെ ഒഴിവാക്കാന്‍ പള്ളിക്കലാറ്റില്‍ ചാമ്പക്കടമ്പിലും കല്ലടയാറ്റില്‍ കടപുഴയിലും തടയണ കെട്ടി ബദല്‍സംവിധാനം ഉണ്ടാക്കാനുള്ള പദ്ധതിയെക്കുറിച്ച് അന്ന് അലോചിച്ചിരുന്നു. എന്നാല്‍ ചാമ്പക്കടവ് പദ്ധതി ഉപേക്ഷിക്കുകയും കല്ലടയാറ്റിലെ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും അതും മുടങ്ങി. ഇതിനിടെയാണ് പുത്തന്‍ പ്രതീക്ഷകള്‍ നല്കി പിണറായി വിജയന്റെ തടാകസന്ദര്ശനമുണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുന്നതിന് തൊട്ടുമുമ്പായിരുന്നു പിണറായിയുടെ സന്ദര്‍ശനം. എല്‍ഡിഎഫ് സംസ്ഥാനജാഥയുമായി ബന്ധപ്പെട്ട് ശാസ്താംകോട്ടയിലെത്തിയ അദ്ദേഹം പഞ്ചനക്ഷത്രഹോട്ടലില്‍ തങ്ങി തടാകത്തിന്റെ ദുരവസ്ഥ നേരില്‍ കണ്ടാണ് മടങ്ങിയത്. എന്നാല്‍ പിന്നീട് പിണറായി മുഖ്യമന്ത്രിയായപ്പോള്‍ തടാകത്തെ സൗകര്യപൂര്‍വം മറന്നു. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയാകട്ടെ നിയമസഭയില്‍ തടാകം തന്റെ കാമുകിയാണെന്നുള്ള വികാരപ്രകടനം നടത്തി.
ജനശ്രദ്ധ നേടിയതല്ലാതെ കാര്യക്ഷമമായി ഒരു ചെറുവിരല്‍ അനക്കാന്‍ പോലും എംഎല്‍എ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് തടാകസംരക്ഷണകാര്യത്തില്‍ സന്ധിയില്ലാസമരത്തിനായി യുവമോര്‍ച്ച രംഗത്തുവരുന്നതെന്ന് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വി.എസ്.ജിതിന്‍ദേവും കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് രഞ്ജിത്തും അറിയിച്ചു. ഒരുദിവസം പൂര്‍ണമായും തടാകത്തില്‍ കഴിച്ചുകൂട്ടുന്ന നൂറുകണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജല ഉപവാസം നടത്തി അധികൃതരുടെ ശ്രദ്ധ ക്ഷണിക്കും. പിന്നീട് പ്രക്ഷോഭപരിപാടികള്‍ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച് ലക്ഷ്യം കാണുന്നതുവരെ തുടരുമെന്നും യുവമോര്‍ച്ച നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: