കൗന്ദാന്‍ (മലേഷ്യ): പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ പടയോട്ടം. ടൂര്‍ണമെന്റിന്റെ ലീഗ് റൗണ്ടിലും ഇന്ത്യ പാക്കിസ്ഥാനെ തോല്പിച്ചിരുന്നു.
ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി രൂപിന്ദര്‍പാല്‍ സിങ്ങും അഫാന് യൂസഫും നിഖിന്‍ തിമ്മയ്യയും ഗോള്‍ നേടി. പാക്കിസ്ഥാനായി അലീം ബിലാലും ഷാന്‍ അലിയുമാണ് ലക്ഷ്യം കണ്ടത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്. 2011ലെ ആദ്യ ടൂര്‍ണമെന്റിലും കിരീടം ഇന്ത്യക്കായിരുന്നു. 2012-ല്‍ പാക്കിസ്ഥാനോട് ഫൈനലില്‍ പരാജയപ്പെട്ടു. ഇത്തവണ ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന് ഫൈനലില്‍ കളിക്കാനിറങ്ങിയത്.
പരിക്കേറ്റ നായകനും മലയാളിയുമായ പി.ആര്. ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പതിനെട്ടാം മിനറ്റില്‍ രൂപീന്ദര്‍പാല്‍ സിങ്ങിലൂടെയാണ് ഇന്ത്യ ആദ്യം മുന്നിലെത്തിയത്. പെനാല്‍റ്റി കോര്‍ണറാണ് ഗോളിന് വഴി തുറന്നത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് കിട്ടിയ രണ്ടാം പെനാല്‍റ്റി കോര്‍ണറായിരുന്നു ഇത്. അഞ്ച് മിനിറ്റിനുശേഷം ഇന്ത്യ ലീഡ് ഉയര്‍ത്തി. അഫാന് യൂസഫാണ് സുന്ദരമായ ഫീല്‍ഡ് ഗോളിലൂടെ രണ്ടാം ഗോള്‍ നേടിയത്. സര്‍ദാര്‍ സിങ് കൊടുത്ത ഒരു നെടുനീളന്‍ പാസ് രമണ്‍ദീപ് പിടിച്ചെടുത്ത് സര്‍ക്കിളിനുള്ളില്‍ അഫാന് യൂസഫിന് നല്കി. യൂസഫ് അത് നന്നായി പോസ്റ്റിലേയ്ക്ക് ഡിഫ്ളക്റ്റ് ചെയ്തു വിടുകയും ചെയ്തു.
എന്നാല്‍, മൂന്ന് മിനിറ്റിനുള്ളില്‍ പാക്കിസ്ഥാന് മുഹമ്മദ് അലീം ബിലാലിലൂടെ ഒരു ഗോള്‍ മടക്കി. ബിലാലിന്റെ താഴ്ന്നുപറന്ന ഫ്ളിക്ക് തടയാന്‍ ഇന്ത്യന്‍ ഗോൡ ആകാശിന് കഴിഞ്ഞില്ല. പിന്നീട് 38-ാം മിനിറ്റില്‍ അലി ഷാന്‍ പാക്കിസ്ഥാന്റെ സമനില ഗോളും സ്വന്തമാക്കി.
പിന്നീട് വിജയഗോളിനായി ഇരുടീമുകളും കനത്ത മുന്നേറ്റങ്ങള്‍ നടത്തി. മികച്ച ചില അവസരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചെങ്കിലും ഗോള്‍ വീണില്ല. തുറന്ന അവസരം പോലും ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കുന്നതാണ് കണ്ടത്. തുടര്‍ച്ചയായ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ ഇന്ത്യ കിരീടമുറപ്പിച്ച ഗോള്‍ നേടി. 51-ാം മിനിറ്റിലായിരുന്നു ഇത്. ജസ്ജിത് നല്കിയ ഒരു ഏരിയല്‍ പന്ത് രമണ്‍ദീപ് ഒന്നാന്തരമായി പിടിച്ചെടുത്ത് നിഖിന്‍ തിമ്മയ്യക്ക് നല്കി. നേരത്തെ ഒരവസരം നഷ്ടപ്പെടുത്തിയ തിമ്മയ്യയ്ക്ക് ഇക്കുറി പിഴച്ചില്ല. ഗോളിയെ കബളിപ്പിച്ച് ഒന്നാന്തരമായി തന്നെ പന്ത് വലയില്‍. കളിയുടെ അന്ത്യ നിമിഷത്തില്‍ ഇന്ത്യ മുന്നില്‍. അമ്പത്തിമൂന്നാം മിനിറ്റില്‍ ഇന്ത്യയെ വിറപ്പിച്ച് പാകിസ്താന് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഫലമുണ്ടാവാതിരുന്നതോടെ കിരീടം ഇന്ത്യക്ക്.
ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടില്‍ 3-1ന് തോല്‍പ്പിച്ച് ആതിഥേയരായ മലേഷ്യ മൂന്നാം സ്ഥാനത്തെത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: