അധ്യായം/31, ദൈവാരാധന
മനുഷ്യചരിത്രത്തിലെ അനാദികാലം മുതല്‍, ഒരതീത ശക്തിയോടുള്ള, ആരാധന, എല്ലാ രാജ്യങ്ങളിലുമുണ്ടായിരുന്നു. ഇടക്കിടെയുണ്ടാകുന്ന മിന്നലും ഇടിമുഴക്കവും പേമാരിയും വെള്ളപ്പൊക്കവും കണ്ടുപേടിച്ച ആദിമനുഷ്യര്‍ സ്വര്‍ഗത്തിലെ അദൃശ്യവ്യക്തികളുടെ കോപം നിമിത്തമാണ് ഉവയുണ്ടാകുന്നതെന്ന് ധരിച്ചു.
ആ ദൈവങ്ങള്‍, കടലിലെ ലവണജലത്തില്‍നിന്ന് ശുദ്ധജലം വേര്‍തിരിച്ച് വലിയ അളവില്‍ മുകളിലേക്കുയര്‍ത്തി, മഴ പെയ്യിച്ചു. അതിനവര്‍ക്ക് അമാനുഷികശക്തിയുണ്ടാകണം. മനുഷ്യനാശത്തിന് കാരണമായ മിന്നലും ഇടിവെട്ടും വെള്ളപ്പൊക്കവും അവരുടെ ദേഷ്യം കാരണമാണ്.
പകര്‍ച്ചവ്യാധി, അപകടം, ഗര്‍ഭമലസല്‍, വരള്‍ച്ച തുടങ്ങിയവയും അങ്ങനെതന്നെ. അങ്ങനെ ചിന്തിച്ച ആദിമനുഷ്യര്‍ വഴിപാടുകള്‍, ചന്ദനത്തിരി, മാല, വിളക്ക്, നൃത്തം, കീര്‍ത്തനം എന്നിവ വഴി ദൈവങ്ങളെ സന്തോഷിപ്പിച്ച്, കോപമടക്കാന്‍ യത്നിച്ചു. അത്തരം ചടങ്ങുകള്‍ നടത്തിയവര്‍ക്ക് മറ്റൊന്നു തോന്നി: മനുഷ്യനാശത്തിന് വെള്ളപ്പൊക്കവും വരള്‍ച്ചയും സൃഷ്ടിക്കുന്നവര്‍, അവരെ സന്തോഷിപ്പിച്ചാല്‍, വേണ്ട നേരത്ത് ധാന്യവും പഴവും ഭക്ഷണവും വിളയിക്കാന്‍, നല്ല മഴ പെയ്യിക്കുകയും ചെയ്യും. ഇങ്ങനെ ദൈവസന്തോഷത്തിന് ആചാരാനുഷ്ഠാനങ്ങള്‍ ആവിഷ്കരിച്ച അവര്‍, തങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കാര്യസാധ്യത്തിനായി ദൈവത്തിങ്കല്‍ വച്ചു. എല്ലാ ആരാധനയും അവസാനിച്ചത്, നടക്കേണ്ട കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്. ദൈവത്തെ അറിയുന്നതിന് മുന്‍പുതന്നെ നടന്ന ആരാധനയുടെ ആദ്യഘട്ടമായിരുന്നു ഇത്.
അപ്പോള്‍, ദൈവങ്ങള്‍ സര്‍വവ്യാപികളാണെന്ന് കരുതിയിരുന്നില്ല; അവര്‍ മനുഷ്യസവിശേഷതകളും ചില മനുഷ്യാതീത ശക്തികളുമുള്ള സ്വര്‍ഗവാസികള്‍ എന്നേ ഭാവനയുണ്ടായിരുന്നുള്ളൂ. പ്രകൃതിയിലെ ഓരോ സവിശേഷകാര്യവും ഒരു പ്രത്യേക ദൈവം ശ്രദ്ധിക്കുന്നു എന്നായിരുന്നു ഭാവന. മനുഷ്യവിചാരങ്ങള്‍ മനസ്സിലാക്കി ദൈവങ്ങള്‍ക്ക് ഉടന്‍ അവ പിടിച്ചെടുക്കാനാവുന്നു. അവര്‍ക്ക് മനുഷ്യന് മുന്നില്‍ വ്യക്തിരൂപത്തില്‍ പ്രത്യക്ഷപ്പെടാനും സംസാരിക്കാനും ഇടകലരാനും കഴിയും. വ്യത്യസ്ത രാഷ്ട്രങ്ങളില്‍ ദൈവങ്ങള്‍ക്ക് വ്യത്യസ്ത പേരുകളുണ്ടായി. മഴദൈവത്തെ റോമാക്കാര്‍ ജുപിറ്റര്‍ എന്നും ഗ്രീക്കുകാര്‍ സീയുസ് എന്നും ബാബിലോണിയക്കാര്‍ മര്‍ദുക്ക് എന്നും ഭാരതീയര്‍ ഇന്ദ്രന് എന്നും വിളിച്ചു. സ്നേഹത്തിന്റെ ദൈവത്തെ റോമാക്കാര്‍ വീനസ് എന്നും അഫ്രൊഡൈറ്റ് എന്ന് ഗ്രീക്കുകാരും രതി എന്ന് ഭാരതീയരും വിളിച്ചു.
ജ്ഞാനം വര്‍ധിച്ചപ്പോള്‍, പ്രപഞ്ചത്തിലെ വ്യത്യസ്ത സംഗതികളില്‍ കൃത്യമായ ക്രമവും ലയവും ചിന്തകര്‍ കണ്ടു. ഒരു പൊതു യജമാനന് ഇല്ലാതെ, വ്യത്യസ്ത ദൈവങ്ങള്‍ വ്യത്യസ്ത കാര്യങ്ങള്‍ നോക്കിയാല്‍, ഈ ക്രമവും ലയവും ഇത്ര ദൃഢമായി എല്ലായിടത്തും ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ ചിന്തിച്ചു. അതിനാല്‍, ദൈവങ്ങള്‍ക്കുമേല്‍, പ്രപഞ്ചത്തെയാകെ നിയന്ത്രിക്കുന്ന ഒരതീത ദൈവമുണ്ട്. ആ അനുമാനത്തോടൊപ്പം, ആ ദൈവം, സര്‍വവ്യാപിയും സര്‍വതുമറിയുന്നവനും സര്‍വതിനും കാരണക്കാരനുമാണെന്ന സങ്കല്‍പവുമുണ്ടായി. അവര്‍ അതിനെ, ‘പ്രപഞ്ചദൈവം’ എന്നുവിളിച്ചു. പിന്നീട് ദൈവം, എല്ലാ ജീവജാലങ്ങളുടെയും പിതാവും സംരക്ഷകനുമായി. ആ പ്രേമം പരിശുദ്ധ ഭക്തിയായി വളര്‍ന്നു. മനുഷ്യനെയും മനുഷ്യക്ഷേമത്തെയും സഹായിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന അമാനുഷ വ്യക്തികളായി മാത്രം സങ്കല്പിക്കപ്പെട്ട ദൈവങ്ങള്‍, അവയുടെ പ്രതികൂല സ്വഭാവം പേടിച്ച് നിവേദ്യങ്ങളാല്‍ ആരാധിക്കപ്പെട്ടു; ദൈവം ആരാധിക്കപ്പെട്ടത്, ആരാധന, ആദരം, തീക്ഷ്ണ സ്നേഹം എന്നിവയിലായിരുന്നു.
ദൈവത്തിനുള്ള നിവേദ്യങ്ങളെപ്പറ്റി ഛാന്ദോഗ്യ ഉപനിഷത് (3:6:1) പറയുന്നത്, അവയില്‍ ദൈവം തൃപ്തനാകുമെങ്കിലും,
ദൈവങ്ങള്‍ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല; എന്നാല്‍ കണ്ടും മണത്തും അവര്‍ തൃപ്തരാകുന്നു.
ബൈബിള്‍ പറയുന്നത് (ഉല്പത്തി 8:21), നോഹ ദൈവത്തിന് അള്‍ത്താര പണിത്, അതില്‍ വെന്ത നിവേദ്യങ്ങള്‍ വച്ചപ്പോള്‍, ”കര്‍ത്താവ് ഹൃദ്യമായ സൗരഭ്യം ആസ്വദിച്ചു. അവന് ഹൃദയത്തില്‍ പറഞ്ഞു: മനുഷ്യന് നിമിത്തം ഇനി ഞാന്‍ ഭൂമിയെ ശപിക്കില്ല….”
ആദ്യകാല ആരാധകര്‍ വൃത്തിയുള്ള ഇരിപ്പിടം ഉയര്‍ന്ന ഒരിടത്ത് തയ്യാറാക്കിയാണ് ദൈവങ്ങളെ വിശേഷദിവസങ്ങള്‍ എന്നു കരുതിയ ദിവസങ്ങളില്‍ സ്വീകരിച്ചിരുന്നതും വഴിപാടു നല്കിയിരുന്നതും. അതായിരുന്നു ആരാധനാ ക്രമത്തിന്റെ ആരംഭം. ഒരു സ്ഥലത്ത് ഇടക്കിടെ ഇതാവര്‍ത്തിച്ചപ്പോള്‍, ആ ഇടം ദൈവത്തിന് പ്രിയപ്പെട്ടതായി കരുതാന്‍ തുടങ്ങി; ചുറ്റുവട്ടത്തുനിന്ന് വേര്‍തിരിക്കാന്‍, ഒരു ചിഹ്നമോ ചെടിയോ അതിനടുത്തുണ്ടായി. അയല്‍ക്കാരും അവിടെ ആരാധിക്കാന്‍ എത്തിയപ്പോള്‍, അതിന് കൂടുതല്‍ പ്രാധാന്യമുണ്ടായി. ചിഹ്നത്തില്‍ കൊടിയും ശൂലവും നിറവും ചേര്‍ന്ന അലങ്കാരങ്ങളുണ്ടായി. അത്, അവിടെ ആരാധിക്കപ്പെടുന്ന ദൈവത്തിന്റെ പ്രതീക ചിഹ്നമായി. വെറും ചിഹ്നം സ്ഥലം തിരിച്ചറിയാനുള്ളതായിരുന്നു; എന്നാല്‍, അത് അവിടെയെത്തുന്ന ദൈവത്തിന്റെ പ്രതീകചിഹ്നമായി ഉയര്‍ന്നപ്പോള്‍, അത്, ദൈവത്തിന്റെ പ്രാതിനിധ്യ ചിഹ്നമാക്കാനുള്ള ആശയമായി.
ദൈവം സ്വര്‍ഗവാസിയായി സങ്കല്‍പിക്കപ്പെട്ടതിനാല്‍, കളിമണ്ണുകൊണ്ടുണ്ടാക്കി ചുട്ടെടുത്ത്, ഭംഗിയായി നിറംതേച്ച വ്യക്തിരൂപം ആ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. ആ രൂപത്തിന് മുന്നിലെ വഴിപാടുകള്‍ ഒരതീത ബോധത്തെ പ്രചോദിപ്പിക്കുന്നതായി അനുഭവപ്പെട്ടപ്പോള്‍, ആരാധനയില്‍ വിശ്വാസം ഉറച്ചു; അതു ചലനാത്മകമായി. വഴിപാടു നടത്തിയ ഭക്തന്, ആ കര്‍മത്തില്‍ സാഫല്യമുണ്ടായി; ദൈവത്തിന് നേരിട്ട് നല്‍കിയപോലെയും തോന്നി. അങ്ങനെ, അത്തരം ബിംബങ്ങള്‍ക്കു മുന്നിലെ ആരാധന പ്രാചീന രാഷ്ട്രങ്ങളില്‍ ജനകീയമായി. ദൈവങ്ങളെ ആഹ്ലാദപൂര്‍വം ഓര്‍ക്കാന്‍ ജനം കൃത്യമായ വടിവോടെ ബിംബങ്ങളുണ്ടാക്കി.
കളിമണ്‍ ബിംബത്തിന് ചെറിയ പരുക്കുണ്ടായാല്‍, അവര്‍ അതുമാറ്റി, കേടില്ലാത്ത പുതിയ ബിംബം അവിടെവച്ച് എത്രയും നേരത്തെ അഭിഷേകം ചെയ്തു. (ഇപ്പോഴും, വിജനമായ ഗ്രാമപ്രദേശങ്ങളില്‍, ഇത്തിരികേടുവന്നതും തിരസ്കരിക്കപ്പെട്ടതുമായ ബിംബങ്ങള്‍ കാണാം). കാലം നീങ്ങുകയും ഒരിടത്തെ ആരാധന ക്രമമാവുകയും ഭക്തരുടെ എണ്ണം ചടങ്ങുകളില്‍ കൂടുകയും ചെയ്തപ്പോള്‍, മേല്‍ക്കൂരയുള്ള മന്ദിരങ്ങള്‍ ഉണ്ടായി; മരത്തില്‍ കടഞ്ഞ് നിറംതേച്ച സുന്ദരമായ ബിംബങ്ങള്‍ അത്തരം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആ പ്രതീകബിംബങ്ങളെ വിഗ്രഹം എന്നുവിളിച്ചു.
ആരാധന തുടങ്ങുംമുന്പ് അവയെ മാലകള്‍കൊണ്ട് അലങ്കരിച്ചു. കൂടുതല്‍ ആയുസുള്ള കല്ല്, തുരുമ്പിക്കാത്ത ലോഹം എന്നിവകൊണ്ട് പിന്നീട് വിഗ്രഹങ്ങള്‍ ഉണ്ടായി. ആ നേരമായപ്പോള്‍, ശീലംവഴി, കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനാ ശ്ലോകങ്ങള്‍ രൂപപ്പെട്ടു. കാലം ചെന്നപ്പോള്‍ ആഘോഷത്തോടെയുള്ള ആരാധനയായി. അതിനാല്‍, വേദങ്ങളുടെ സംഹിത, ബ്രാഹ്മണ ഭാഗങ്ങളില്‍ ഇന്ദ്രന്, വരുണന്, മിത്രന് എന്നിവര്‍ക്കുള്ള ബലിയുടെയും അനുഷ്ഠാനങ്ങളുടെയും ശ്ലോകങ്ങളുടെയും വിവരണങ്ങള്‍ കാണാം (ബൈബിളിലെ ലേവിയര്‍ 1-10 കാണുക). അങ്ങനെ, വിഗ്രഹങ്ങള്‍ അദൃശ്യ ദൈവങ്ങളുടെ പ്രതീകങ്ങളും അനുഷ്ഠാനങ്ങള്‍ അവയ്ക്കുള്ള ആദരവിന്റെ പ്രതീക ആവിഷ്കാരങ്ങളുമാണ്.
ഒരു നാമംപോലും, ഒരു വ്യക്തിയുടെ യഥാര്‍ത്ഥ പ്രതീതിയുള്ള കല്പനയാകാം. കൃഷ്ണന് അഥവാ യേശു ഒരാളുടെ രൂപം വ്യക്തമാക്കുന്ന രൂപം മാത്രമാണ്; എന്നാല്‍, ആ പേര് പറയുകയോ കേള്‍ക്കുകയോ ചെയ്താല്‍, അത് മനസ്സിലേക്ക് കൃഷ്ണന്റെയോ യേശുവിന്റെയോ ഭിന്നദര്‍ശനങ്ങള്‍ കൊണ്ടുവരുന്നു. അങ്ങനെ, ഒരു വ്യക്തിയുടെയോ ദൈവത്തിന്റെയോ വരമൊഴി പ്രാതിനിധ്യമായി അത് മാറുന്നു. അങ്ങനെ, ദൈവങ്ങളെ സ്ഥിരമായി ഓര്‍ക്കാന്‍, ദൈവ നാമങ്ങള്‍ ഉരുവിടുന്നത് ശീലമായി. ഇതെല്ലാം, ആ ജീവബോധത്തെയും ദൈവാരാധനയെയും ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. ഓരോ കുട്ടിക്കും ദൈവത്തെപ്പറ്റി ആദ്യ അറിവുകളുണ്ടാകുന്നത്, ബിംബത്തിനു മുന്നിലെ ആരാധന കണ്ടും, മന്ത്രങ്ങള്‍ കേട്ടുമാണ്. ആത്മീയമായി ഉയരുമ്പോഴേ, അവന്/അവള്‍ക്ക് ദൈവത്തെ സര്‍വവ്യാപിയായ ദൈവികതയായി, അതീത ശക്തിയായി മനസ്സിലാവുകയുള്ളൂ.
ദൈവങ്ങളെ സങ്കല്പിച്ചത് മനുഷ്യാതീതരായിട്ടാണ്. അവര്‍ സര്‍വവ്യാപികള്‍ ആയിരുന്നില്ലെങ്കിലും, ഏതിടത്തും വിളിച്ചാല്‍ അവര്‍ക്കെത്താമായിരുന്നു (Life After Life, പേജ് 46). ദൈവങ്ങള്‍ക്ക് സൃഷ്ടിശേഷിയോ, മനുഷ്യന്റെ കര്‍മഭാവങ്ങള്‍ക്കുമേല്‍, നിയന്ത്രണമോ ഉണ്ടായിരുന്നില്ല. എങ്കിലും, അവര്‍ മനുഷ്യരാശിക്കു മുകളിലായി സങ്കല്പിക്കപ്പെട്ടു. അവരെ ഭയത്തോടെയാണ് കണ്ടത്; അവര്‍ക്കുള്ള ആരാധന, അഭീഷ്ടസിദ്ധിക്കുള്ള ആത്മാര്‍ത്ഥ ശ്രമമായിരുന്നു.
പിന്നീട്, ദൈവം പ്രപഞ്ചത്തിന്റെയാകെയും സര്‍വദൈവങ്ങളുടെയും എല്ലാ അദ്ഭുത പ്രതിഭാസങ്ങളുടെയും യജമാനനായി. എങ്കിലും തുടക്കത്തില്‍ ഒരതീത ദൈവം മാത്രമായിരുന്നു; പണ്ടത്തെ ദൈവങ്ങളെപ്പോലെ തന്നെ, കാര്യസാധ്യത്തിനായി വഴിപാടുകളും കീര്‍ത്തനങ്ങളും തുടര്‍ന്നു.
ആത്മാക്കളുടെയെല്ലാം ഉറവിടം ദൈവമാണെന്ന് മനസ്സിലായപ്പോഴാണ്, മനുഷ്യര്‍ അവനെ സ്രഷ്ടാവായി അറിഞ്ഞത്. അതിനുശേഷം, ദൈവം അന്യനായില്ല; അവന് എല്ലാവരുടെയും പൈതൃകത്തില്‍ പെട്ടവനായി. എല്ലാവരുടെയും പിതാവും സംരക്ഷകനുമായി. ദൈവങ്ങളോടു കാട്ടിയ ഭയവും അമ്പരപ്പും ദൈവത്തിന് മുന്നില്‍ അപ്രസക്തമായി. കേവലവും പിതൃസമാനവുമായ സ്നേഹവും ആദരവും പകരം വന്നു. കുട്ടി ആവശ്യപ്പെടാതെ തന്നെ ക്ഷേമം ഉറപ്പുവരുത്തുന്ന രക്ഷാകര്‍ത്താവിനെപ്പോലെ തങ്ങളുടെ ക്ഷേമം ദൈവം ഉറപ്പുവരുത്തുമെന്ന് ഭക്തര്‍ കരുതാന്‍ തുടങ്ങി.
കുട്ടിക്ക് ആത്യന്തികമായി നല്ലത് എന്തെന്ന് കുട്ടിയെക്കാള്‍ അറിയുന്ന രക്ഷാകര്‍ത്താവിനപ്പോലെ, ഭക്തര്‍ക്ക് എന്താണ് നല്ലതെന്ന് ദൈവത്തിനറിയാം. അതിനാല്‍, സ്വന്തം ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി ഉന്നയിക്കാതെ എല്ലാം ദൈവേച്ഛയ്ക്ക് വിടാം എന്നുവന്നു. അര്‍ത്ഥനകളില്ലാത്ത ഭക്തി, പരിശുദ്ധ സ്നേഹത്തിന്റെയും ആദരവിന്റെയും ആവിഷ്കാരം, നിലവില്‍വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: