ചെങ്ങന്നൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്ര ചെയ്തിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. എംസി റോഡില്‍ കല്ലിശ്ശേരി ജഗ്ഷനില്‍ ഞായറാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. ഗവ: ഐറ്റിഐ ജംഗ്ഷനിലെ കറുവട്ടില് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 30 ഡി 9039 മാരുതി സെലേറിയ കാറാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്.
തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ മാര്‍ട്ടിനെ ഡോക്ടറെ കാണിക്കുന്നതിനു വേണ്ടി മകന് റോബിനും, സഹോദരിയും കൂടി രാവിലെ 10.45ന് വീട്ടില്‍ നിന്നും പുറപ്പെട്ടതാണ്. കല്ലിശേരിയില്‍ എത്തിയപ്പോള്‍ കാര്‍ നിന്നു. രണ്ട് പ്രാവശ്യം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്നാം തവണ ശ്രമിച്ചപ്പോള്‍ ബോണറ്റില്‍ നിന്നും പുക ഉയരുകയായിരുന്നു. ഉടന്‍ തന്നെ കാറില്‍ നിന്നും മൂവരും ഇറങ്ങി ഓടിമാറി. ഇതോടൊപ്പം തീ ആളിപ്പടര്‍ന്നു.
പിന്നാലെ വരുകയായിരുന്ന എംഎല്‍എ അഡ്വ. കെ.കെ. രാമചന്ദ്രന് നായര്‍ ഫയര്‍ഫോഴ്സിലും പോലീസിലും വിവരം അറിയിച്ചു. ചെങ്ങന്നൂര്‍ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റും അഡീഷണല്‍ എസ് ഐ കെ.ജി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എത്തി തീ അണച്ചു.
വണ്ടിയുടെ മെക്കാനിക്കല്‍ തകരാര്‍ ആകാം അഗ്നിബാധക്ക് കാരണമെന്ന് സൂചന. ഇതേ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്ധന ടാങ്കില്‍ നിന്ന് പെട്രോള്‍ ഒഴുകിയതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് ജെസിബി എത്തിച്ച് കാര്‍ റോഡില്‍നിന്നും മാറ്റി. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് സമീപം കിടന്ന കാറിന്റെ പിന്‍വശം ഉരുകി നാശനഷ്ടം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: