ഭഗവാന് ആരാധനയായി സര്‍വകര്‍മങ്ങളും ചെയ്യുന്ന ഭഗവതത്വജ്ഞാനി നമ്മെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന് തോന്നിയേക്കാം. പക്ഷേ, ആത്മീയതലത്തിലാണ്, ഭഗവാനുമായി ബന്ധപ്പെടുത്തിയാണ് കര്‍മങ്ങള്‍ ചെയ്യുന്നത്. കര്‍മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും അവയുടെ സ്വാഭാവിക പ്രവര്‍ത്തനം ചെയ്യുമ്പോള്‍
”നൈവ കിഞ്ചില് കരോമി”
ഞാന്‍ ഇതിന്റെ കര്‍ത്താവല്ല, എന്ന് ഉറപ്പിച്ച് നിര്‍ത്തും. ജ്ഞാനേന്ദ്രിയങ്ങളായ കണ്ണ്, ചെവി, തൊലി, മൂക്ക്, നാക്ക് എന്നിവയെ ഭഗവാന്റെ ദിവ്യമംഗള വിഗ്രഹങ്ങളെയും വിഭൂതികളെയും ഭക്തന്മാരേയും കാണാനേ ഉപയോഗിക്കൂ. ചെവികള്‍ ഭഗവാന്റെ തിരുനാമങ്ങളും കഥകളും കേള്‍ക്കാന്‍ മാത്രമേ പ്രവര്‍ത്തിക്കൂ. മൂക്കുകള്‍ ഭഗവാന് അര്‍പ്പിച്ച പുഷ്പങ്ങളുടെയും ധൂപദീപങ്ങളുടെ ഗന്ധം മാത്രമേ വാസനിക്കൂ. നാക്ക് ഭഗവാന് നിവേദിച്ച പ്രസാദം മാത്രമേ സ്വീകരിക്കുകയുള്ളൂ.
കാലുകളെ ഭഗവത് ക്ഷേത്രങ്ങളിലേക്കും ഭക്തന്മാരുടെ സമീപത്തേക്കും പോകാന്‍ മാത്രം ഉപയോഗിക്കുക. വാക്കുകള്‍ ഭഗവത് കഥാനാമങ്ങള്‍ പാടാന്‍ മാത്രമാണ് ഉപയോഗിക്കുക. മലമൂത്രവിസര്‍ജനം ചെയ്യുന്നത് ഭഗവത് ഭജനം മുടക്കംകൂടാതെ നടത്താന്‍ വേണ്ടിയാണ്. കൈകള്‍കൊണ്ട് ഭഗവാനെ തൊഴാനും പ്രസാദതീര്ത്ഥങ്ങള് വാങ്ങാനും ഭഗവദ് ഭക്തന്മാരെ തൊഴാനും മാത്രം പ്രവര്‍ത്തിക്കും.
പ്രാണാപാന, വ്യാനോദാന സമാനങ്ങളായ പഞ്ചപ്രാണങ്ങള്‍ ദേഹത്തിനെ സ്വസ്ഥമാക്കി ഭഗവാനെ ധ്യാനിക്കാന്‍ സഹായമാക്കുന്നു.
നാഗം, കൂര്‍മം തുടങ്ങിയ ഉപപ്രാണങ്ങളെ കണ്പോളകള് തുറന്നുവച്ച് ഭഗവാന്റെ ചിത്രങ്ങളോ വിഗ്രഹങ്ങളോ കണ്ടുകൊണ്ടിരിക്കാന്‍ ഉപയോഗിക്കും.
മഹാഭാരതയുദ്ധം കഴിഞ്ഞ് കുരുക്ഷേത്രത്തില്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മ പിതാമഹന്റെ സമീപത്തിലേക്ക് ശ്രീകൃഷ്ണഭഗവാന് ചെന്നപ്പോള്‍, ഭീഷ്മര്‍ കണ്ണുകള്‍ തുറന്നുപിടിച്ചുകൊണ്ടുതന്നെ സച്ചിദാനന്ദമൂര്‍ത്തിയായ ഭഗവാന്റെ ശ്യാമസുന്ദര രൂപം കണ്ടുകൊണ്ടുനിന്നു എന്ന് ശ്രീമദ് ഭാഗവതം പറയുന്നു.
തദോല സംഹൃത്യ ഗിരസ്സഹസ്രണീഃ
വിമുക്തസംഗം മന ആദി പൂരുഷേ
കൃഷ്ണേ ലസത്പീതപടേ ചതുര്‍ഭുജേ
പുരസ്ഥിതേളമീലിത ഭഗ്വ്യധാരയത്
ഇതിനുവേണ്ടി ഭീഷ്മര്‍ നാഗകൂര്മ്മങ്ങളായ ഉപപ്രാണങ്ങളെ ഉപയോഗിച്ചു എന്ന് മനസ്സിലാക്കാം.
അന്തഃകരണത്തിന്റെ പ്രവര്‍ത്തനമാണ് ഉറക്കം. അതായത് മനസ്സിന്റെ തളര്‍ച്ച മാറ്റുന്ന വിശ്രമവേള. ഉണര്‍ന്നാല്‍ മുമ്പത്തെക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഉണര്‍ന്നയുടനെ ഭഗവാന്റെയും ഭക്തന്മാരുടെയും ചിത്രങ്ങളും വിഗ്രഹങ്ങളും കണികാണാന്‍ ഭക്തന് തിടുക്കം കാണിക്കുന്നു.
തന്റെ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൃഷ്ണനുവേണ്ടിയുള്ളതാണ്, താന്‍ കൃഷ്ണന്റെ ദാസനാണ് എന്ന ബോധമുള്ള ഭക്തന് ഭഗവത് സേവനം മാത്രമേ ചെയ്യുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: