കൊച്ചി: അറുപതാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ഓവറോള്‍ കിരീടം നിലനിര്‍ത്തി. ആദ്യ രണ്ട് ദിവസങ്ങളിലും ഒന്നാമതായിരുന്ന എറണാകുളത്തിനെ അവസാന ദിവസത്തെ കുതിപ്പിലൂടെയാണ് പാലക്കാട് മറികടന്നത്. അവസാനദിനത്തെ മുപ്പത്തിയൊമ്പത് ഫൈനലില്‍ 13ഉം സ്വന്തമാക്കിയാണ് പാലക്കാട് കിരീടം പിടിച്ചെടുത്തത്.
28 സ്വര്‍ണ്ണവും 14 വെള്ളിയും 24 വെങ്കലവുമടക്കം 473 പോയിന്റുകള്‍ വാരിക്കൂട്ടിയാണ് പാലക്കാടിന്റെ കിരീടധാരണം. 26 സ്വര്‍ണ്ണം, 19 വെള്ളി, 20 വെങ്കലമടക്കം 424 പോയിന്റാണ് എറണാകുളത്തിന്. 12 സ്വര്‍ണ്ണം, 25 വെള്ളി, 20 വെങ്കലമടക്കം 364 പോയിന്റുമായി കോട്ടയം മൂന്നാമതും 15 സ്വര്‍ണ്ണം, 20 വെള്ളി, 10 വെങ്കലമടക്കം 340.5 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനവും നേടി.
20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 164 പോയിന്റുമായി കോട്ടയം ഒന്നാമതെത്തിയപ്പോള്‍ 90 പോയിന്റുമായി പാലക്കാട് രണ്ടാമത്. അണ്ടര്‍ 18, 14 വിഭാഗങ്ങളില്‍ 83ഉം 39ഉം പോയിന്റുകളുമായി പാലക്കാട് ഒന്നാമതെത്തി. എറണാകുളവും തിരുവനന്തപുരവുമാണ് ഈ വിഭാഗത്തില്‍ രണ്ടാമത്.
അണ്ടര്‍ 20, 18 വിഭാഗം ആണ്‍കുട്ടികളില്‍ എറണാകുളം ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ അണ്ടര്‍ 14 വിഭാഗത്തില്‍ തിരുവനന്തപുരവും 16 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ പാലക്കാടും ഒന്നാമതെത്തി.
മീറ്റിന്റെ അവസാനദിനമായ ഇന്നലെ നാല് പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. ഇതോടെ മൂന്ന് ദിനങ്ങളിലായി 22 റെക്കോര്‍ഡുകള്‍ മീറ്റില്‍ പിറന്നു. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ പാലക്കാടിന്റെ എം. ശ്രീവിശ്വ 50.80 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോര്‍ഡിട്ടു. 14 വര്‍ഷം മുമ്പ് എറണാകുളത്തിന്റെ എല്‍ദോസ് ഉതുപ്പ് കുറിച്ച 47.35 മീറ്റര്‍ റെക്കോഡാണ് ശ്രീവിശ്വ തകര്‍ത്തത്.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അതുല്യ ഉദയന്‍ സ്വന്തം റെക്കോഡ് തകര്‍ത്തു. 2015ല്‍ കുറിച്ച 2:18.57 മിനിറ്റിന്റെ സമയം 2:16.00 ആക്കിയാണ് ഈ കോഴിക്കോട്ടുകാരി തിരുത്തിക്കുറിച്ചത്. ജൂനിയര്‍ വനിതകളുടെ ഹാമര്‍ത്രോയില്‍ എറണാകുളത്തിന്റെ ദീപ ജോഷി 45.64 മീറ്ററില്‍ റെക്കോഡ് സ്വന്തമാക്കി. 2014ല്‍ നാട്ടുകാരി ആതിര മുരളീധരന് കുറിച്ച 44.61 മീറ്ററായിരുന്നു നിലവിലെ റെക്കോഡ്.
അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ സി. അഭിനവാണ് അവസാന ദിവസത്തെ റെക്കോര്‍ഡിന്റെ മറ്റൊരവകാശി. 22.68 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് അഭിനവ് റെക്കോര്‍ഡ് കുറിച്ചത്. 2014-ല്‍ തിരുവനന്തപുരത്തിന്റെ സനീഷ് പി.എസ് കുറിച്ച 22.98 സെക്കന്റിന്റെ റെക്കോര്‍ഡാണ് അഭിനവ് സ്വന്തം പേരിലാക്കിയത്. നേരത്തെ 100 മീറ്ററിലും പൊന്നണിഞ്ഞ അഭിനവ് സ്പ്രിന്റ് ഡബിള്‍ തികച്ചു. അണ്ടര്‍ 20 വനിതകളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടി തൃശൂരിന്റെ എം.വി. ജില്‍നയും സ്പ്രിന്റ് ഡബിളിന് അവകാശിയായി.
അണ്ടര്‍ 20 പുരുഷന്മാരുടെ അയ്യായിരം മീറ്ററില്‍ ഒന്നാമതെത്തി പാലക്കാടിന്റെ ധര്‍മ്മരാജ് തന്റെ രണ്ടാം സ്വര്‍ണം സ്വന്തമാക്കി. ആദ്യദിനം നടന്ന പതിനായിരം മീറ്ററിലും ധര്‍മരാജ് സ്വര്‍ണംനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: