മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് നിറംമങ്ങിയ ജയം. അതേസമയം മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ് ടീമുകള്‍ മികച്ച ജയം നേടി.
സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണ ഗ്രനാഡയെ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 48-ാം മിനിറ്റില്‍ റാഫീഞ്ഞോ വിജയഗോള്‍ നേടി. 22 പോയിന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
അതേസമയം മറ്റൊരു കളിയില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഹാട്രിക്ക് കരുത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആല്‍വസിനെ തകര്‍ത്തു. 17, 33, 88 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഹാട്രിക്. ആദ്യഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയ ക്രിസ്റ്റിയാനോ 79-ാം മിനിറ്റില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. റയലിനുവേണ്ടി അല്‍വാരോ മൊറാട്ടയും ലക്ഷ്യം കണ്ടു. അല്‍വസിന്റെ ആശ്വാസ ഗോള്‍ സില്‍വ അകോസ്ത നേടി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ വിജയക്കുതിപ്പ്.
കളി തുടങ്ങി ഏഴാം മിനിറ്റിലാണ് അല്‍വസ് റയലിനെ ആദ്യം ഞെട്ടിച്ചത്. അകോസ്തയുടെ ഷോട്ട് റയലിന്റെ വലകുലുക്കി. ഗോൡന്റെ ആഘാതത്തില്‍ നിന്ന് മിനിറ്റുകള്‍ക്കകം റയല്‍ സമനില വീണ്ടെടുത്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 17-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയിലൂടെ അവര്‍ സമനില പിടിച്ചു. റഫറിയുടെ തെറ്റായ തീരുമാനമാണ് അല്‍വസിനെ ചതിച്ചത്. ബോക്സിനു വലതു പാര്‍ശ്വത്തില്‍നിന്നും റൊണാള്‍ഡോ എടുത്ത ഫ്രീ കിക്ക് അലാവസ് പ്രതിരോധമതിലില്‍ തട്ടിത്തെറിച്ചു. എന്നാല്‍ ഒരു പ്രതിരോധനിരക്കാരന്റെ കൈയില്‍ പന്ത് തട്ടിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. റഫറിയുടെ തീരുമാനം തെറ്റായിരുന്നെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നു.
പിന്നീട് 33-ാം മിനിറ്റില്‍ റൊണാള്‍ഡോ വീണ്ടും അലാവസ് വലകുലുക്കി. ബോക്സിന്റെ ഇടതു മൂലയില്‍നിന്നും തൊടുത്ത ഷോട്ട് അലാവസ് ഗോള്‍വര കടന്ന് വലതുളച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ മൊറാട്ട റയല്‍ ലീഡ് മൂന്നായി വര്‍ധിപ്പിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റൊണാള്‍ഡോ ഹാട്രിക് തികയ്ക്കുകയും ചെയ്തു. വിജയത്തോടെ 10 കളികളില്‍ നിന്ന് 24 പോയിന്റുമായി റയല്‍ ഒന്നാമത് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: