മിര്‍പൂര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് െടസ്റ്റില്‍ ബംഗ്ലാദേശിന് തകര്‍പ്പന്‍ വിജയം. ആദ്യ ടെസ്റ്റില്‍ കയ്യെത്തുംദൂരത്തുവച്ച് നഷ്ടമായ വിജയമാണ് രണ്ടാം ടെസ്റ്റില്‍ ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്. 108 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1ന് സമനിലയില്‍.
രണ്ട് ദിവസത്തിലേറെ ബാക്കിനില്‍ക്കേയായിരുന്നു ബംഗ്ലാദേശ് ചരിത്രവിജയം സ്വന്തമാക്കിയത്. സ്കോര്‍ ബംഗ്ലാദേശ് 220, 296, ഇംഗ്ലണ്ട് 244, 164. 2000ല്‍ ടെസ്റ്റ് പദവി ലഭിച്ച ബംഗ്ലാദേശിന്റെ എട്ടാമത്തെയും ഇംഗ്ലണ്ടിനെതിരെ ആദ്യത്തെയും ജയം. ടെസ്റ്റിന്റെ മൂന്നാം ദിനം ആകെ 17 വിക്കറ്റുകളാണ് നിലംപൊത്തിയത്.
മെഹ്ദി ഹസന്റെയും ഷക്കിബ് അല്‍ ഹസന്റെയും മാരക ബൗളിങ്ങ് മികവില്‍ അവസാന സെഷനിലാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. രണ്ടാം ഇന്നിങ്ങ്സില്‍ ജയിക്കാന്‍ 273 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ 45.3 ഓവറില്‍ 164 റണ്‍സിന് ബംഗ്ലാ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ഒരു ഘട്ടത്തില്‍ ഒന്നിന് 100 എന്ന നിലയില്‍ നിന്നാണ് അവിശ്വസനീയമായി തകര്‍ന്നത്.21.3 ഓവറില്‍ 77 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസ്സനും 13 ഓവറില്‍ 49ന് നാല് വിക്കറ്റ് പിഴുത ഷക്കിബ് അല്‍ ഹസ്സനും ചേര്‍ന്നാണ് അവസാന സെഷനില്‍ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞത്. ആദ്യ ഇന്നിങ്ങ്സിലും പരമ്പരയിലെ ആദ്യ ടെസ്റ്റിലും മെഹ്ദി ഹസന് ആറു വിക്കറ്റ് നേടിയിരുന്നു. മെഹ്ദിയുടെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു അത്. മെഹ്ദി ഹസ്സന് കളിയിലെയും പരമ്പരയിലെയും താരം.
മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇംഗ്ലണ്ട് ഇന്നിങ്ങ്സില്‍ 59 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ടോപ് സ്കോറര്‍. ബെന്‍ ഡക്കറ്റ് 56ഉം സ്റ്റോക്ക്സ് 25ഉം റണ്‍സെടുത്തു. നാല് ഇംഗ്ലീഷ് ബാറ്റ്മാന്മാര് അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി.
നേരത്തെ മൂന്നിന് 152 എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ബംഗ്ലാദേശ് 296 റണ്‍സിന് പുറത്തായി. ബംഗ്ലാദേശിനായി 78 റണ്‍സെടുത്ത ഇംറുള്‍ കെയ്സ് ടോപ് സ്കോറര്‍. മഹമ്മദുള്ള (47), ഷക്കിബ് അല്‍ ഹസന് (41), തമിം ഇഖ്ബാല്‍ (40) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി അദില്‍ റഷീദ് 52 റണ്‍സ് വഴങ്ങി നാലും ബെന്‍ സ്റ്റോക്സ് മൂന്നും സഫര്‍ അന്‍സാരി രണ്ടും മൊയീന്‍ അലി ഒരുവിക്കറ്റും വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: