കോട്ടയം: കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന തോട് കയ്യേറി മതില് നിര്‍മ്മിച്ചതോടെ നീരൊഴുക്ക് നിലച്ചതിനാല്‍ ജലലഭ്യത ഇല്ലാതായ ഇരവീശ്വരം പാടശേഖരത്തില്‍ കൃഷിയിറക്കാനാവാതെ കര്‍ഷകര്‍. ഇതിനെതിരെ നാട്ടുകാരും കര്‍ഷകരും നല്കിയ നിരവധി പരാതികളില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവ് ഉണ്ടായിട്ടും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം.
അയ്മനം പഞ്ചായത്തിലെ കുടമാളൂര്‍ ഇരവീശ്വരം പാടശേഖരത്താണ് ഈ ദുരവസ്ഥ.130ഏക്കര്‍ വരുന്ന പാടശേഖരം നാലുവര്‍ഷം മുമ്പുവരെ ഇരുപ്പൂനിലമായി കൃഷിയിറക്കിയിരുന്നു. മണ്ണിട്ട് നികത്തിയും കയ്യേറിയും പാടത്തിന്റെ വിസ്തീര്‍ണ്ണം 110 ഏക്കറായി കുറഞ്ഞു. അതോടൊപ്പം പാടത്തേക്ക് വെള്ളം എത്തിയിരുന്ന അമ്പതോളം തോടുകളും പൂര്‍ണ്ണമായി നികത്തപ്പെട്ടു. ശേഷിക്കുന്ന മൂന്നുതോട്ടിലൂടെയാണ് നാമമാത്രമായെങ്കിലും ഇപ്പോള്‍ മീനച്ചിലാറ്റില്‍നിന്നും വെള്ളമെത്തുന്നത്.
വട്ടേക്കാട് തോടിന്റെ ഇരുകരകളും സ്വകാര്യ വ്യക്തികളും പള്ളിയും കയ്യേറി മതില് കെട്ടിയതാണ് പ്രശ്നം സങ്കീര്‍ണ്ണമാക്കിയത്. തോട്ടില്‍ മാലിന്യം നിറഞ്ഞ് ജലപ്രവാഹമില്ലാതെയായി. തോടിന്റെ ആഴംകൂട്ടാന്‍ മണ്ണുമാന്തിയന്ത്രം ഇറക്കാന്‍ കഴിയാതെയും വന്നു. ഇതോടെ ജലം ലഭ്യമല്ലാതെയായി. കൃഷി പൂര്‍ണ്ണമായും നിലച്ചു. പാടശേഖരം കൃഷിയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പാടശേഖര സമിതി അധികൃതര്‍ക്ക് പരാതി നല്കി.
ഇതിനെ തുടര്‍ന്ന് പാടശേഖര നെല്ലുല്പാദകസമിതി കണ്‍വീനര്‍ എം.എന്‍. വിശ്വനാഥന് 2015 മാര്‍ച്ച് 7ന് കോട്ടയത്ത് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്കി. ഇതേതുടര്‍ന്ന് പരാതിക്കാസ്പദമായ തോട് ആഴം കൂട്ടണമെന്നും മലിനമായ തോട് വൃത്തിയാക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ആര്‍ഡിഒ മെയ് 15ന് 1229/2015-ലെ ഉത്തരവിന്‍പ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചു. അയ്മനം കൃഷി ഓഫീസറുടെ 06-05-2015 ലെ കെബിഎന്‍ 36.15-16 അന്വേഷണ റിപ്പോര്‍ട്ടും അയ്മനം വില്ലേജ് ഓഫീസറുടെ 06-15-2016 ലെ 112/15 അന്വേഷണ റിപ്പോര്‍ട്ടും ലഭിച്ചു. വെള്ളത്തിന്റെ അഭാവംമൂലം 109 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പാടശേഖരം പൂര്‍ണ്ണമായും കൃഷിയിറക്കാന്‍ പറ്റാത്ത സ്ഥിതിയിലാണെന്നും തോട് ഉപകാരപ്പെടുത്തിയാല്‍ പൂര്‍ണ്ണതോതില്‍ കൃഷിയിറക്കാന്‍ ആവുമെന്നും കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേ കാര്യങ്ങല്‍ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസറും റിപ്പോര്‍ട്ട് നല്കി. മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി തോടിന്റെ ആഴം കൂട്ടണമെന്നും നിലവിലെ സര്‍വ്വെ റിക്കാര്‍ഡുകളും റവന്യൂറിക്കാര്ഡുകളും പഞ്ചായത്ത് രേഖകളും പരിശോധിച്ച് കയ്യേറ്റമുണ്ടെങ്കില്‍ നിയമാനുസരണം ഒഴിപ്പിക്കണമെന്ന് ആര്‍ഡിഒ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവും നല്കി.
ഈ ഉത്തരവുകളെയെല്ലാം കാറ്റില്‍ പറത്താനാണ് അയ്മനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രമിച്ചത്. ഇതിനുകൂട്ടുനില്ക്കുന്ന സമീപനമാണ് ഭരണകക്ഷിയായ സിപിഎമ്മും പഞ്ചായത്തംഗം മുതല്‍ എംഎല്‍എവരെ ഇതിനെതിരെ ശബ്ദിക്കാന്‍പോലും തയ്യാറായിട്ടില്ല.
കൃഷിക്കാവശ്യമുള്ള ജലം ലഭിച്ചാല്‍ പൊന്നുവിളയിക്കുവാന് തയ്യാറാണ് കര്‍ഷകര്‍. മെത്രാന് കായലിലും ആറന്മുളയിലും മറ്റും കൃഷിയിറക്കുമെന്ന് പ്രഖ്യാപിച്ച കൃഷിമന്ത്രിയും ഈ പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചാമത്തറ മോട്ടോര്‍തറയും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് കറന്റ് ലഭ്യമാക്കുന്നതും കാക്കച്ചേരി തോടിന്റെ നവീകരണവും വട്ടേക്കാട് തോടിന്റെ നവീകരണവും നടത്തിയാല്‍ പ്രശ്നത്തിന് പരിഹാരമാകും. പക്ഷെ കയ്യേറ്റക്കാരായ സ്വന്തം പാര്‍ട്ടിക്കാരെ പിന്തുണയ്ക്കുന്ന പഞ്ചായത്തിന് ഇതെങ്ങനെ സാധിക്കുമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: