എരുമേലി: ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷവുമായാണ് വായ്പൂര് ശിവക്ഷേത്രത്തിലെ ശങ്കരനും, ക്ഷേത്രം ഭാരവാഹികളും എരുമേലി അയ്യപ്പനെ കാണാന്‍ എത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വായ്പൂര് ശ്രീമഹാദേവ ക്ഷേത്രത്തിലെ ശങ്കരനെന്ന കാള എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിയത്. കാളയെ ക്ഷേത്രം ഭാരവാഹികള്‍ നെറ്റിപ്പട്ടം കെട്ടി ക്ഷേത്രനടയ്ക്ക് മുന്നിലെത്തിച്ച് ദര്‍ശനം നടത്തുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന് വലംവെച്ച ശങ്കരന്റെ പേരില്‍ പുഷ്പാര്‍ച്ചനയും ക്ഷേത്രം ഭാരവാഹികള്‍ നടത്തി. ക്ഷേത്രം മേല്‍ശാന്തി ജയരാജ് നമ്പൂതിരിയും, ജീവനക്കാരും ചേര്‍ന്ന് നല്കിയ പഴവും പ്രസാദവും ശങ്കരന് യാതൊരു മടിയുമില്ലാതെ വാങ്ങി കഴിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് ഒരു ഭക്തന് ലക്ഷണമൊത്ത കാളയെ മഹാദേവ ക്ഷേത്രത്തില്‍ വഴിപാടായി നടയ്ക്കിരുത്തിയത്. ദേവസ്വം ഭരവാഹികള്‍ കാളയെ ലേലം ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. നാട്ടുകാരായ വരിക്കേല്‍ ബിനുവും, ശബരി പൊയ്കയില്‍ രമേശനും, അറവുശാലയിലേക്ക് കൊണ്ടുപോയ കാളയെ ലേലക്കാരില്‍ നിന്നും തിരികെ വിലക്ക് വാങ്ങുകയായിരുന്നു. ബിനുവിന്റെ വീട്ടിലാണ് കാളയെ യാതൊരു വിധ പ്രതിഫലവും ഇച്ഛിക്കാതെ ഇവര്‍ വളര്‍ത്തുന്നത്. നാളുകളായുളള ക്ഷേത്രം ഭാരവാഹികളുടെ ആഗ്രഹമായിരുന്നു ശങ്കരനെ എരുമേലി അയ്യപ്പന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തുകായെന്നത്. ലോറിയിലാണ് വായ്പൂരില്‍ നിന്ന് ശങ്കരനെ എരുമേലിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: