ആലുവ: വീട്ടില്‍ അറ്റകുറ്റപ്പണിക്കെത്തിയ അന്യസംസ്ഥാനക്കാരന് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വീട്ടുടമയുടെ മകന് നിറയൊഴിച്ചു. പിന്തുടയില് വെടിയേറ്റ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് ഹനുമന്ത് നഗറില്‍ ഷേയ്ഖ് മൈനുള്‍ (40)നെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആലുവ സിവില്‍ സ്റ്റേഷന് റോഡ് വിജയ് മന്ദിരത്തില്‍ ഡോ. ബാലകൃഷ്ണന് നായരുടെ മകന് വിജയ് (30)നെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഡോ. ബാലകൃഷ്ണന്റെ വീട് അറ്റകുറ്റപ്പണിക്ക് കരാറെടുത്ത എടത്തല സ്വദേശി സിജുവിന്റെ ജോലിക്കാരനായിട്ട് ഷേയ്ഖ് മൈനുള്‍ ഇവിടെയെത്തിയത്. മൂന്ന് ദിവസമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറ്റം വൃത്തിയാക്കുന്നതിനിടെ പിന്നിലൂടെയെത്തിയ പ്രതി വെടിവെയ്ക്കുകയായിരുന്നു. ഉടന്‍ മറ്റ് ജോലിക്കാരും വീട്ടുടമയുടെ ഭാര്യയും ചേര്‍ന്ന് ഇയാളെ ആലുവ നജാത്ത് ആശുപത്രിയിലെത്തിച്ചു.
ഡോക്ടര്‍മാരായ റിയാദിന്റെയും വി.കെ. വൈശാഖിന്റെയും നേതൃത്വത്തില്‍ വെടിയുണ്ട പുറത്തെടുത്തു. ഇതിനിടയില്‍ ആശുപത്രിയിലെത്തിയ പ്രതി നെഞ്ചിലേക്കാണ് വെടിയുതിര്‍ത്തതെന്നും ഇയാള്‍ പെട്ടെന്ന് തിരിഞ്ഞതിനാലാണ് പിന്‍ഭാഗത്ത് കെണ്ടതെന്നുമെല്ലാം പറയുന്നുണ്ടായിരുന്നുവെന്ന് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറഞ്ഞു. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാലക്കാട് സ്വന്തമായി ഫാം ഹൗസുള്ള ഡോക്ടറും കുടുംബവും ഇത് സുരക്ഷിതമായി സംരക്ഷിക്കുന്നതിനാണ് എയര്‍ ഗണ്‍ വാങ്ങിയത്. ഫാം ഹൗസിലായിരുന്ന തോക്ക് കഴിഞ്ഞയാഴ്ച്ച വിജയ് ആവശ്യപ്പെട്ടതനുസരിച്ച് മാതാവും സഹോദരിയും പാലക്കാട് പോയപ്പോള്‍ കൊണ്ടുവന്നതാണ്. തോക്ക് ലഭിച്ചതിന്റെ അടുത്ത ദിവസം തന്നെ ഇതുമായി സിവില്‍ സ്റ്റേഷന് റോഡിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റ് പരിസരത്തെത്തി ഭീഷണി മുഴക്കിയിരുന്നു. ഒരു കൈയ്യില്‍ മദ്യകുപ്പിയും മറുകൈയ്യില്‍ തോക്കുമായെത്തിയ പ്രതി ഔട്ട്ലെറ്റിന് നേരെ തോക്കുചൂണ്ടിയ ശേഷം വെടിവെയ്ക്കുമെന്നായിരുന്നു ഭീഷണി. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മദ്യലഹരിക്കടിമയായ ഇയാളെ ഒരാഴ്ച്ചയോളം പെരുമ്പാവൂരിലെ ഒരു മദ്യമുക്ത കേന്ദ്രത്തില്‍ ചികിത്സിച്ചിട്ടും കുറവില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ബാലകൃഷ്ണന്‍നായര്‍ പെരുമ്പാവൂര്‍ വല്ലത്ത് സ്വന്തമായി കഌനിക്ക് നടത്തുകയാണിപ്പോള്‍. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ. ദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: