കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പരാതിപ്രവാഹം. ഭരണസ്വാധീനവും പാര്‍ട്ടി പിന്‍ബലവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുകളാണ് ഏറെയും. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ഭീഷണി. ഭയംകൊണ്ട് പലരും പരാതി എഴുതി നല്കാന് തയ്യാറാകുന്നില്ലെന്ന് അന്വേഷണസംഘം പറയുന്നു.
നിലം നികത്തല്‍ മുതല്‍ വാടകക്കാരെ ഒഴിപ്പിക്കല്‍ വരെ സക്കീര്‍ നടത്തി. ക്വട്ടേഷന്‍ സംഘമാണ് ആദ്യം ഇടപെടുക. പിന്നീട് ഒത്തുതീര്‍പ്പിനായി സക്കീറിനെ ഉള്‍പ്പെടുത്തും. എതിര്‍ക്കുന്നവരെ ബലംപ്രയോഗിച്ച് വരുതിയിലാക്കും. പോലീസിന്റെ സഹായവുമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിച്ചവരെ ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനിലായ തൃക്കാക്കര മുന്‍ അസി. കമ്മീഷണര്‍ ബിജോ അലക്സാണ്ടറായിരുന്നു ക്വട്ടേഷന്‍ സംഘത്തിന് സഹായം ചെയ്തിരുന്നതെന്നു വിവരം. പരാതിയുമായി എത്തുന്നവരെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
പകല്‍ സിപിഎമ്മിലും രാത്രി തീവ്രവാദി സംഘടനകളിലും പ്രവര്‍ത്തിക്കുന്ന കറുകപ്പള്ളിയിലെ സംഘവുമായി സക്കീറിന് അടുത്ത ബന്ധം. തടിയന്റവിട നസീര്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞപ്പോള്‍ ജയിലില്‍ നോമ്പുതുറ സംഘടിപ്പിച്ചതും, നസീറിന് ഭക്ഷണം എത്തിച്ചതും കറുകപ്പള്ളിയിലെ നൗഷാദ്. ഇയാള്‍ സിപിഎം അനുഭാവിയാണ്.
എളമക്കരയിലെ സഹകരണ പ്രസ്ഥാനവുമായി ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നു. ഇവിടെ ക്വട്ടേഷന്‍ സംഘത്തിന്റെ വന്‍ നിക്ഷേപമുള്ളതായും പോലീസിന് വിവരം ലഭിച്ചു. ചെക്ക് തിരിമറി നടത്തി മറ്റൊരു സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയ സിപിഎം നേതാവിന്റെ നേതൃത്വത്തിലാണ് സ്ഥാപനം. സക്കീറിനെതിരെ തല്ക്കാലം നടപടി വേണ്ടെന്ന ജില്ലാ സെക്രട്ടറി പി. രാജീവിന്റെ നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തില്‍. നാലിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജീവിനെതിരെ പ്രതിഷേധം ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: