ന്യൂദല്‍ഹി: ഒഡീഷയിലെ മാല്ക്കാങ്കിരിയില് നേതാക്കളുള്‍പ്പെടെ 28 പ്രവര്‍ത്തകരെ സുരക്ഷാ സേന വധിച്ചത് വിപ്ലവചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെന്ന് മാവോയിസ്റ്റുകള്‍.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് മദ്ധ്യമേഖല കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് നാല്‍പ്പത് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയിലെ ഏറ്റവും വിലിയ നഷ്ടമെന്ന് സമ്മതിച്ചത്.
ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ മൂന്നിന് മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡിഷ, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ബന്ദ് ആചരിക്കാനും ആഹ്വാനമുണ്ട്. ഔദ്യോഗിക വക്താവായ പ്രതാപ് എന്നയാളുടെ പേരിലാണ് പത്രപ്രസ്താവന. 11 പ്രവര്‍ത്തകരെ ജീവനോടെ പിടികൂടി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും പ്രസ്താവനയില്‍ ആരോപിച്ചു.
ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. കീഴടങ്ങിയ പ്രവര്‍ത്തകരെ ഉപയോഗിച്ച് ഗൂഢാലോചന നടത്തിയാണ് ആക്രമണമുണ്ടായത്. ഇത്തരം ഗൂഢാലോചനകള്‍ സംഘടനയെ തളര്‍ത്തില്ല.
നിരവധി തിരിച്ചടികള്‍ നേരിട്ടാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും ഭരണകൂടം കനത്ത വില നല്‍കേണ്ടിവരുമെന്നും പത്രക്കുറിപ്പ് പറയുന്നു.
മാവോയിസ്റ്റുകള്‍ക്ക് വേണ്ടി സിപിഐ
ന്യൂദല്‍ഹി: മാവോയിസ്റ്റ് ഭീകരരെ പിന്തുണച്ച് സിപിഐ. മാല്ക്കാങ്കിരിയില് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
ആന്ധ്രാ മുഖ്യമന്ത്രിക്കെതിരായ മാവോയിസ്റ്റ് ഭീഷണിയെ അപലപിച്ച സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഭീഷണിക്കത്ത് വ്യാജമാണെന്ന് പലരും കരുതുന്നുണ്ടെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: