കണ്ണൂര്‍: ചാലാട് ധര്‍മ്മശാസ്താ ക്ഷേത്രോത്സവത്തിനിടയില്‍ സിപിഎം സംഘം നടത്തിയ അക്രമത്തില്‍ എസ്ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ടൗണ്‍ എഎസ്ഐ ജയപ്രകാശിനെ കയ്യെല്ല് തകര്‍ന്ന നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.
ടൗണ്‍ എസ്ഐ രാഘവന്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്, ലക്ഷ്മണന്, എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ഇവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സിപിഎമ്മുകാര്‍ സംഘടിതമായി പോലീസുകാരെ അക്രമിച്ചത്. അക്രമികള്‍ പോലീസ് ജീപ്പും അടിച്ചു തകര്‍ത്തു. ഗാനമേള നടക്കുമ്പോള്‍ മദ്യപിച്ച് ബഹളംവെച്ച സിപിഎമ്മുകാരോട് സ്ഥലത്തുനിന്നു പോകാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാരകായുധങ്ങളുപയോഗിച്ച് പോലീസിന് നേരെ അക്രമമുണ്ടായത്.
വടിവാളടക്കമുള്ള ആയുധങ്ങളും മരത്തടിയും കരിങ്കല്‍ കഷണങ്ങളുമുപയോഗിച്ചായിരുന്നു അക്രമം. സിപിഎമ്മുകാരുടെ അക്രമം ഭയന്ന് സ്ഥലത്തുണ്ടായിരുന്ന കെഎപിക്കാര് ഓടിരക്ഷപ്പെടുകയായിരുന്നു.
പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചെങ്കിലും സിപിഎം അക്രമികള്‍ സംഘടിച്ചെത്തി അക്രമം തുടര്‍ന്നു. വയര്‍ലെസ് സെറ്റും തല്ലിത്തകര്‍ത്തു. ഉത്സവപ്പറമ്പില്‍ സിപിഎമ്മുകാര്‍ നടത്തിയ അഴിഞ്ഞാട്ടം ഏറെനേരം പരിഭ്രാന്തി പരത്തി. കൂടുതല്‍ പോലീസെത്തി അക്രമികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതിനടുത്തുള്ള കുന്നത്ത് പാവൂര്‍ കരിങ്കാളി ക്ഷേത്രത്തിലും സിപിഎമ്മുകാര്‍ സംഘടിതമായി അഴിഞ്ഞാടിയിരുന്നു. കോലധാരിയെ സിപിഎമ്മുകാര്‍ അക്രമിച്ച സംഭവവും ഉണ്ടായി. ക്ഷേത്രോത്സവം അലങ്കോലമാക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: