ആലപ്പുഴ: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയൊരുക്കിയ പുന്നപ്ര-വയലാര്‍ സമരത്തിന്റെ എഴുപതാം വാര്‍ഷികാചരണ പരിപാടികളെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അവഗണിച്ചതില്‍ പാര്‍ട്ടിയില്‍ അസംതൃപ്തി പടരുന്നു.
കേന്ദ്രകമ്മിറ്റിയംഗമായ തോമസ് ഐസക്കിനെ മൂലയ്ക്കിരുത്തി സംസ്ഥാനകമ്മിറ്റിയംഗമായ മന്ത്രി ജി. സുധാകരന് വേദികളെല്ലാം കയ്യടക്കിയതിലും ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്.
എത്രപേര്‍ പങ്കാളികളാണെന്നോ, ആരൊക്കെയാണ് രക്തസാക്ഷികളെന്നോ യാതൊരു വ്യക്തതയുമില്ലാത്ത സമര പോരാട്ടത്തിന്റെ എഴുപതാം വാര്‍ഷികം ഉത്തവണ വിപുലമായി ആചരിക്കുമെന്നാണ് സിപിഎമ്മും സിപിഐയും അറിയിച്ചിരുന്നത്.
ഇരുപാര്‍ട്ടികളുടേയും ജനറല്‍ സെക്രട്ടറിമാരും സമരനായകനെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന വി.എസ്. അച്യുതാനന്ദനും ഒക്കെ അണിനിരന്നാണ് പുന്നപ്ര – വയലാര്‍ സമരവാരാചരണം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് വാരാചരണം കണ്ടില്ലെന്ന് നടിച്ചു. രക്തസാക്ഷി അനുസ്മരണ പരിപാടികളിലൊന്നും പിണറായി വിജയന് പങ്കെടുക്കാനും കൂട്ടാക്കിയില്ല. എന്തിന്, രക്തസാക്ഷികളെ അനുസ്മരിച്ച് പ്രസ്താവന നടത്താന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് കടുത്ത അവഗണനയും രക്തസാക്ഷികളെ അപമാനിക്കലുമാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പറയുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്താന്‍ പാവപ്പെട്ട തൊഴിലാളികളെയും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളെയും നിറതോക്കുകള്‍ക്ക് മുന്നിലേക്കയച്ച് നേതാക്കള്‍ ഒളിവിലിരുന്ന് വിപ്ലവം നയിച്ച അതേ വഞ്ചനയാണ് പാര്‍ട്ടി സര്‍ക്കാരും കാണിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. പിണറായി സര്‍ക്കാരിലെ മന്ത്രിമാരും രക്തസാക്ഷി വാരാചരണത്തെ അവഗണിച്ചു.
ആലപ്പുഴക്കാരായ മന്ത്രിമാര്‍ മാത്രമാണ് വാരാചരണ പരിപാടികളില്‍ പങ്കെടുത്തത്. ധനമന്ത്രി തോമസ് ഐസക്കിനെ കാഴ്ചക്കാരനാക്കി ജി. സുധാകരന് ഏതാണ്ട് എല്ലാ പരിപാടികളും കയ്യടക്കുകയായിരുന്നു. രക്തസാക്ഷികളെ അനുസ്മരിക്കാന്‍ തയ്യാറാകാതെ മതസ്പര്‍ദ്ധയും വര്‍ഗ്ഗീയതയും ആളിക്കത്തിക്കാനും സമ്മേളനങ്ങളെ വിനിയോഗിക്കുകയായിരുന്നു സുധാകരന്.
പിണറായി വിജയന് നയിക്കുന്ന കണ്ണൂര്‍ ലോബിക്ക് പുന്നപ്ര – വയലാര്‍ സമരത്തോടും രക്തസാക്ഷികളോടും നേരത്തെ തന്നെ പുച്ഛമാണെന്നാണ് തെക്കന്‍ കേരളത്തിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ രണ്ടു വര്‍ഷം മുമ്പ് പുന്നപ്ര – വയലാര്‍ സമര വാരാചരണ കാലയളവില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനെതിരെ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചതും, വാരാചരണ പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ കേന്ദ്രകമ്മറ്റിക്ക് എത്താന്‍ കഴിയില്ലെന്നും അറിയിച്ചതും വിവാദമായിരുന്നു. ഒടുവില്‍ കേന്ദ്രകമ്മിറ്റിയോഗം വെട്ടിച്ചുരുക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നു. സിപിഎമ്മിന്റെ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയില്‍ പുന്നപ്ര സമര നായകനെന്ന അച്യുതാനന്ദന്റെ അവകാശവാദത്തെ പിണറായി പരസ്യമായി അവഹേളിച്ചിരുന്നു.
കഴിഞ്ഞ അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് പുന്നപ്ര – വയലാര്‍ സമര സ്മാരകങ്ങള്‍ നവീകരിക്കാന്‍ അനുവദിച്ച പണം പോലും വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ പണം ഉപയോഗിച്ച് പാര്‍ട്ടി സ്മാരകങ്ങള്‍ നവീകരിക്കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് ഏകെജി സ്മാരകത്തിന് കോടികള്‍ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നല്‍കിയതിന്റെ അനുഭവവും പലരും ചൂണ്ടിക്കാട്ടുന്നു. അതിനിടെ കേവലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ നേതാക്കള്‍ പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ പുന്നപ്ര – വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന് കുപ്രചാരണം നടത്തി സ്ക്കൂള് തലങ്ങളില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും നീക്കം നടക്കുന്നുണ്ട്. അതുവഴി സ്വാതന്ത്ര്യസമര കാലയളവില്‍ നാടിനെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റ് പാരമ്പര്യം വരുംതലമുറകള്‍ക്ക് മുന്നില്‍ മറയ്ക്കുകയുമാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: