പൊന്‍കുന്നം(കോട്ടയം): ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെടുന്നത് ഭക്തരല്ലെന്നും അവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എത്തുന്നവരാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഒരു മതത്തിന്റെയും ആചാരങ്ങളില്‍ ഭരണഘടനാ സ്ഥാപനം ഇടപെടരുതെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എഴുനൂറ് വര്‍ഷം പിന്നിട്ട അനുഷ്ഠാനത്തെ എഴുപത് വര്‍ഷത്തെ നിയമം കൊണ്ട് അളക്കരുത്. ശബരിമലയില്‍ അയ്യപ്പന് വിലയം പ്രാപിച്ചിട്ട് എഴുനൂറ് വര്‍ഷമായി. അന്നുമുതല്‍ തുടരുന്ന അനുഷ്ഠാനമാണ് പത്തിനും അന്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ ദര്ശനത്തിനെത്തില്ലെന്നത്. സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയിലെ കേസിനെ നിയമം വഴി നേരിട്ട് നീതിന്യായ വ്യവസ്ഥിതിയോടുള്ള പ്രതിബദ്ധത പുലര്‍ത്തുകയാണ് ബോര്‍ഡ്. കേസിന്റെ വിജയത്തിനായി ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന് കോവിലില്‍ തിങ്കളാഴ്ച മുതല്‍ പ്രാര്‍ത്ഥനായജ്ഞവും വഴിപാടും നടത്തുമെന്നും പ്രയാര്‍ പറഞ്ഞു.
ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയപരമായ ചില ഭിന്നതകളാണ് പല തര്‍ക്കങ്ങള്‍ക്കും കാരണം. താന്‍ കോണ്‍ഗ്രസുകാരനാണെന്നും എന്നാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അതിപ്രസരം ബോര്ഡിനുണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും പ്രയാര്‍ പറഞ്ഞു. ഈ ആവശ്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്രസരമില്ലാതെ ബോര്‍ഡ് പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കെപിസിസി പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബോര്‍ഡ് അസി. കമ്മീഷണര്‍ കെ.എ. രാധികാ ദേവി, ചെറുവള്ളി സബ്ഗ്രൂപ്പ് ഓഫീസര്‍ എം.ജി. ഗോപിനാഥന് നായര്‍, ചെറുവള്ളി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.ആര്. അജയകുമാര്‍, സെക്രട്ടറി പി.വി. ദിലീപ് പടിയ്ക്കാമറ്റം, പീരുമേട് ശ്രീകൃഷ്ണക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എന്‍. വിജയബാബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: