തിരുവണ്ണാമല: മൂന്നാഴ്ചയ്ക്കുള്ളില്‍ ഏഴുപേര്‍ക്ക് ജീവന് നഷ്ടമായിട്ടും ബാധിച്ച രോഗം ഏതെന്ന് കണ്ടെത്താനാകാതെ ആരോഗ്യവകുപ്പു കുഴങ്ങുന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് പ്രത്യേക പഠനത്തിന് വിദഗ്ദ്ധരെ നിയോഗിക്കുന്നതടക്കം ആലോചിക്കുകയാണ്.
തണ്ടാരി ഗ്രാമത്തില്‍ മരിച്ചവര്‍ക്കെല്ലാം രോഗലക്ഷണം ഛര്‍ദ്ദിയും വയറുവേദനയുമായിരുന്നു. അജ്ഞാതരോഗത്തില്‍ മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. തണ്ടാരി ഗ്രാമത്തിലെ ഒരേ കുടുംബത്തില്‍പെട്ട അഞ്ചുപേരാണ് മരിച്ചത്. തിരുവണ്ണാമലൈ നഗരത്തില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയാണ് തണ്ടാരി.
ഇവിടെ 160 ഓളം കുടുംബങ്ങളുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്തത്. ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ക്രിസ്റ്റഫറാണ് മരിച്ചത്. നിര്‍ത്താത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് അവശനായ ക്രിസ്റ്റഫറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അടുത്ത ദിവസങ്ങളില്‍ വിനോദ് കുമാര്‍ (23), നെല്‍സണ്‍(6), കൃതിക മെര്ലിന് (8), മുനുസാമി (70), അമുദ (23) എന്നിവരും ചികിത്സ തേടിയെത്തി. പക്ഷേ, മരിച്ചു. രോഗ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
അമുദയെന്ന 23 കാരിയുടെ മരണത്തോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തില്‍ കണ്ടത്. വിഷയം ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്താണ് രോഗമെന്ന് കൃത്യമായി കണ്ടെത്താന്‍ വിദഗ്ദ്ധ പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: