തിരുവനന്തപുരം: ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ ചെലവില്‍ ശ്രീനാരായണ ഗുരുവിനെ ഏറ്റെടുക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യം മാത്രമാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച വൈകുണ്ഠസ്വാമി ജാതിയില്ലാ വിളംബരം നടത്തിയതിന്റെ 175-ാം വാര്‍ഷികത്തിന്റെയും ശ്രീനാരായണഗുരുദേവന്റെ വിളംബരത്തിന്റെ 100-ാം വാര്‍ഷികത്തിന്റെയും ആഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു ഒ.രാജഗോപാല്‍.
അധികാരത്തിലിരിക്കുന്നവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെലവിലാണ് ശ്രീനാരായണ ഗുരുദേവന്റ ജാതിയില്ലാ വിളംബരം ഏറ്റെടുത്തിരിക്കുന്നത്. അതിന് പിന്നില്‍ വോട്ടുരാഷ്ട്രീയം മാത്രമാണ്. ബിഡിജെഎസ് ഉള്‍പ്പെടെയുള്ളവര്‍ എന്‍ഡിഎയില്‍ ചേര്‍ന്നതിനെ പ്രതിരോധിക്കുവാനുള്ള ആയുധമായി സര്‍ക്കാരിനെ ഉപയോഗിക്കുകയാണ്. ശ്രീനാരായണ ഗുരുവിനും മുമ്പേ ജാതിയില്ലാ വിളംബരം നടത്തുകയും തുല്യനീതിക്കു വേണ്ടി പോരാടുകയും ചെയ്ത നവോത്ഥാന നായകനാണ് വൈകുണ്ഠ സ്വാമികളെന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാകും.
വൈകുണ്ഠ സ്വാമികളുടെ ശിഷ്യനായിരുന്ന അയ്യാസ്വാമികളാണ് ശ്രീനാരായണഗുരുവിന്റയും ചട്ടമ്പി സ്വാമികളുടെയും ഗുരുനാഥന് എന്നതും ചരിത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ശ്രീനാരായണ ഗുരുദേവനെ മാത്രം ഏറ്റെടുക്കുന്നതിലെ രാഷ്ട്രീയം സമൂഹം തിരിച്ചറിയണം. വൈകുണ്ഠ സ്വാമി ശിക്ഷ അനുഭവിച്ച ശിങ്കാരത്തോപ്പിലെ കെട്ടിടം ഇന്ന് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസാണ്. അധഃസ്ഥിത വര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടി പോരാടി എന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയിട്ടും അവരുടെ യാതനകള്‍ തുടരുകയാണ്. വൈകുണ്ഠ സ്വാമികള്‍ക്ക് ഉചിതമായ സ്മാരകം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ. മുരളീധരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന് ഹിന്ദു സന്യാസിയും വിശ്വാസിയും ആയിരുന്നുവെന്നും അതിനാലാണ് അദ്ദേഹം ആരാധനയ്ക്കായി ശിവപ്രതിഷ്ഠ നടത്തിയതെന്നും മുരളീധരന് പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ്സ് ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഫാദര്‍ ക്രിസ്റ്റഫര്‍, നെല്ലിമൂട് ശ്രീധരന്, സംസ്ഥാന സെക്രട്ടറി ശ്യാംലൈജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: