മംഗലാപുരം: കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ തുറന്നുകാട്ടാന്‍ നടത്തുന്ന ദേശീയ ക്യാംപെയിനിന്റെ ഭാഗമായി മംഗലാപുരത്ത് ‘ആഹുതി’ എന്ന പരിപാടി സംഘടിപ്പിച്ചു. സിറ്റിസണ്‍ കൗണ്‍സില്‍ മംഗളൂരു ചേംബറിന്റെ ആഭിമുഖ്യത്തില്‍ മംഗലാപുരം സംഘനികേതനില് സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറി നിരവധി കേസുകളില്‍ പ്രതിയാണെന്നത് വിരല്‍ ചൂണ്ടുന്നത് അക്രമത്തിനുത്തരവാദികള് ആരാണ് എന്നതിലേക്കാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരില്‍ ആര്‍എസ്എസും ബിജെപിയും എല്ലാക്കാലത്തും ആത്മസംയമനം പാലിച്ചു. സിപിഎം നേതൃത്വമാവട്ടെ സമാധാനം തകര്‍ക്കുന്ന നടപടികളാണ് സ്വീകരിച്ചത്. ‘ആഹുതി’ പോലുള്ള പരിപാടികളിലൂടെ കണ്ണൂരിലെ സിപിഎം അക്രമം പുറംലോകത്തെ അറിയിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഎം അക്രമത്തില്‍ ബലിദാനികളായവരും ഗുരുതരമായി പരിക്കേറ്റ താനടക്കമുളള സംഘപ്രവര്‍ത്തകരും ഇരകളല്ല പോരാളികളാണെന്ന് സദാനന്ദന് മാസ്റ്റര്‍ പറഞ്ഞു. കൃത്രിമക്കാലുക്കൊണ്ട് പദം വയ്ക്കുമ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആക്രമണ ശൈലി ഇല്ലാതാകുന്നു. സൗഹൃദവും സമന്വയവുമാണ് സംഘത്തിന്റെ പാതയെങ്കില്‍ വെറുപ്പിന്റെ പാതയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിന്തുടരുന്നത്.
14 വര്‍ഷം മുന്‍പ് അച്ഛനെ കൊന്ന് കലിതീരാത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ന് മകനെ കൊന്ന് വെറുപ്പിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് നിരവധി കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായിട്ടും തല്‍സ്ഥാനത്ത് തുടരുന്നു. സിപിഎം വിടുന്നവരെ കുലംകുത്തികളെന്ന് വിളിച്ച പിണറായി വിജയനാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുനില്‍ ആചാര്യ (സിറ്റിസണ്‍ കൗണ്‍സില്‍, മംഗളൂരു ചേംബര്‍ പ്രസിഡന്റ്), നരേഷ് ഷേണായി (വൈസ് പ്രസിഡന്റ്), ചക്രവര്‍ത്തി സുലെബലെ (സംസ്കാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ്), ഗോപാല ചെട്ടിയാര്‍ (ആര്‍എസ്എസ് പ്രാന്ത സേവാപ്രമുഖ്), കജമ്പാടി സുബ്രഹ്മണ്യഭട്ട് (ക്ഷേത്രീയ കുടുംബപ്രബോധപ്രമുഖ്), കര്ലടുക്ക പ്രഭാകര്ഭട്ട് (ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ്), ദാമരവിന്ദ്ര (മുതിര്‍ന്ന പ്രചാരക്), നളീന്‍ കുമാര്‍ കട്ടീല്‍ (എംപി), ജഗദീഷ് ഷെണായി (വിഎച്ച്പി പ്രാന്തപ്രമുഖ്), ഗണേഷ് കര്ണ്ണിക് (എംഎല്‍സി മംഗ്ലൂര്), നാഗരാജ് ഷെട്ടി (മുന്‍ മന്ത്രി), ഗുരുപ്രസാദ് (പ്രാന്ത സഹപ്രചാരക്), എം.വി.പുരാണിക്ക് (വിഎച്ച്പി സംസ്ഥാന പ്രസിഡന്റ്), കെ.ബി.പ്രജില്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: