ഭോപ്പാല്‍: ജയില്‍ ചാടിയ കൊടുംകുറ്റവാളികളായ എട്ട് സിമി ഭീകരരെ മധ്യപ്രദേശ് പോലീസും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വാര്‍ഡനെ കൊന്ന് രക്ഷപ്പെട്ട ഭീകരരെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ സുരക്ഷാ സേന കണ്ടെത്തി. ഭീകരര്‍ പോലീസിന് നേരേ വെടിയുതിര്‍ത്തതോടെ എടിഎസ് നടത്തിയ പ്രത്യാക്രമണത്തിലാണ് എട്ട് ഭീകരരും കൊല്ലപ്പെട്ടത്. ജയില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ രമശങ്കറിനെ കൊന്നാണ് ഭീകരര്‍ ജയില്‍ ചാടിയത്.
2008ലെ അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതികളാണ് രക്ഷപ്പെട്ട ഭീകരര്‍. പുലര്‍ച്ചെ രണ്ട് മണിക്ക് ഭക്ഷണപാത്രം മുറിച്ച കഷണം ഉപയോഗിച്ച് വാര്‍ഡനെ കഴുത്തറുത്ത് കൊന്ന് രക്ഷപ്പെട്ട സംഘം, ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി കയര്‍ പോലെയാക്കിയാണ് സെന്‍ട്രല്‍ ജയിലിന്റെ മതില് ചാടിയത്. പ്രതികളില്‍ പലരും രണ്ടിലേറെ തവണ ജയില്‍ ചാടി, പിന്നീട് പിടിക്കപ്പെട്ടവരാണ്.
രാവിലെ നാല് മണി മുതല്‍ എടിഎസും ഭീകരവിരുദ്ധ സംഘവും (സിറ്റിജി) ഭോപ്പാല്‍ പോലീസും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തി. പത്തു കിലോമീറ്റര്‍ അകലെയുള്ള ഗുണ്ഡ പോലീസ് സ്റ്റേഷന് പരിധിയിലെ മണിഖേഡയില്‍ കണ്ടെത്തി. മോഷ്ടാക്കളെന്നു കരുതി ഗ്രാമവാസികള്‍ ഭീകരരെ കല്ലെറിഞ്ഞോടിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഭീകരരും തമ്മില്‍ വെടിവയ്പ്പുണ്ടായി. ഇതിലാണ് ഭീകരരെല്ലാം കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു.
ജയില്‍ ചാടി രക്ഷപ്പെട്ട ഭീകരരുടെ കൈവശം ഭക്ഷണ സാധനങ്ങളും ആയുധങ്ങളും കണ്ടെത്തി. ജയില്‍ ചാട്ടത്തിന് പുറത്തുനിന്നുള്ള സഹായവും ലഭിച്ചതിന്റെ സൂചനകളാണിതെല്ലാമെന്ന് റെയിഞ്ച് ഐജി: യോഗേഷ് ചൗധരി പറഞ്ഞു. ജയിലിലെ സുരക്ഷാ വീഴ്ചയ്ക്ക് നാല് ഉന്നത ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ഭീകരരുടെ ജയില്ചാട്ടത്തെപ്പറ്റിയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനെപ്പറ്റിയും ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേസ് എന്‍ഐഎയ്ക്ക് വിട്ടത്.
പല തവണ ജയില്‍ ചാടിയവര്‍
ഭോപ്പാല്‍: വിവിധ ഭീകരവാദ കേസുകളിലെ പ്രതികളായ ഭീകരരാണ് കൊല്ലപ്പെട്ടത്. പലരും രണ്ടിലേറെത്തവണ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തി ജയില്‍ ചാടിയവര്‍. 2008, 2013, 2016 വര്‍ഷങ്ങളിലാണ് ഇവര്‍ ജയില്‍ ചാടിയിട്ടുള്ളത്. 2013ല്‍ മൂന്നു സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തി ജയില്‍ ചാടിയവരെ തെലങ്കാനയില്‍ നിന്നു പിടികൂടി. വാഗമണ്‍ കേസിലെ പ്രതികളിലൊരാള്‍, കേരളത്തിലെ കേസില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.
കൊല്ലപ്പെട്ട പ്രതികള്‍ അബ്ദുള്ള എന്നു വിളിക്കുന്ന മുഹമ്മദ് അക്കീല്‍ ഖില്‍ജി, മധ്യപ്രദേശിലെ ഖാണ്ട്വ സ്വദേശിയായ മാലിക്ക് എന്ന മെഹബൂബ് ഗുഡ്ഡു, മഹാരാഷ്ട്രയിലെ ഷോലാപ്പൂര്‍ സ്വദേശി മുഹമ്മദ് ഖാലിദ് അഹമ്മദ്, അഹമ്മദാബാദ് സ്വദേശി അക്രം എന്ന മുജീബ് ഷെയ്ക്ക്, അംസാദ്, വിക്കി എന്ന സക്കീര്‍ ഹുസൈന് ഷെയ്ക്ക്, ഉജ്ജയിന്‍ സ്വദേശി അബ്ദുള്‍ മജീദ് എന്നിവരാണ്. ഇവര്‍ക്ക് ഇന്ത്യന്‍ മുജാഹിദ്ദീനുമായും ബന്ധമുണ്ടായിരുന്നു.
2013ല്‍ ഖാണ്ട്വ ജയില്‍ ചാട്ടത്തിന് നേതൃത്വം നല്‍കിയയാളാണ് ഗുഡ്ഡു. അന്നും ജയിലിലെ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടിയാണ് മതില് ചാടിയത്.
സിമി ഇപ്പോഴും സജീവം
സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) നിരോധിക്കപ്പെട്ട ഇസ്ലാമിക ഭീകര വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. രാജ്യത്തിന്റെ ഇസ്ലാമികവത്കരണമാണ് ലക്ഷ്യം. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നായിരുന്നു മുദ്രാവാക്യം. 1977ല്‍ രൂപീകരിച്ച സിമി, 2001 മുതല്‍ പല തവണ സര്‍ക്കാര്‍ നിരോധിച്ചു. എങ്കിലും പേരുമാറ്റി പുതിയ സംഘടനകളായി പ്രവര്‍ത്തിക്കുന്നു.
2008 ജൂലൈ 25ലെ ബെംഗളൂരു സ്ഫോടന പരമ്പരയും 2008 ജൂലൈ 26ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് ‘സിമി’യുടെ പുതിയ രൂപമായ ഇന്ത്യന്‍ മുജാഹിദീനാണ്. മിക്ക ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളുടെയും നേതാക്കള്‍ മുന്‍ സിമി പ്രവര്‍ത്തകരാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു.
പ്രതിപക്ഷ നിലപാട് ആശങ്കാജനകം: ബിജെപി
ന്യൂദല്‍ഹി: രാജ്യത്തിന്റെ സുരക്ഷാ സേനകളെ സംശയിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് ആശങ്കാജനകമായി മാറുന്നുവെന്നു ബിജെപി. പ്രതിപക്ഷ പാര്‍ട്ടികള്‍ ആരെയാണ് സഹായിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവു ചോദിച്ചു.
ജയില്‍ ചാടിയ ഭീകര്‍ക്കെതിരെ അതിവേഗം പ്രതികരിച്ച പോലീസ് അഭിനന്ദനമര്‍ഹിക്കുന്നു. ഭീകരതയോട് പ്രതിപക്ഷ കക്ഷികള്‍ക്ക് എന്തിനാണ് സഹതാപമെന്നും ബിജെപി ചോദിച്ചു.
ബോംബുണ്ടാക്കാന്‍ പഠിച്ചത് യുപിയില്‍
ബിഞ്ജോര്‍ (യുപി): ഭോപ്പാലില്‍ കൊല്ലപ്പെട്ട എട്ടു സിമി പ്രവര്‍ത്തകരില്‍ നാലുപേര്‍ ബിഞ്ജോറില്‍ ബോംബു നിര്‍മ്മാണ പരിശീലനം നടത്തിയവരാണ്. 2014 സപ്തംബര്‍ 12ന് ജാതന് കോളനിയിലെ വീട്ടില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് പോലീസ് പിടിയിലാകാതെ രക്ഷപ്പെട്ടതാണിവരെന്ന് ഉത്തര്‍പ്രദേശ് പോലീസ് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: