ജമ്മു:കശ്മീരില്‍ വീണ്ടും വെടിവയ്പ്പ്. അതിര്‍ത്തിയിലെ രജൗരി സെക്ടറില്‍ ഇന്നുണ്ടായ
വെടിവയ്പില്‍ ഭാരത സൈനികന് വീരമൃത്യു വരിച്ചു. പൂഞ്ചിലെ മെന്ദര്‍ സെക്ടറില്‍ സൈനിക പോസ്റ്റുകള്‍ക്കും ജനവാസ പ്രദേശങ്ങള്‍ക്കും നേരെയാണ് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായത്. ഇതില്‍ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു. ഇവരെ ഉദംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂഞ്ച്, രജൗരി ജില്ലകളിലാണ് ഇന്നു പാക്ക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്. യാതൊരു പ്രകോപനവും കൂടാതെ പൂഞ്ച് ജില്ലയിലെ മെന്ദര്‍ സെക്ടറിലെ ബലാക്കോട്ടിലും രജൗരി ജില്ലയിലെ പല ഭാഗങ്ങളിലും പാക്ക് സൈന്യം കനത്ത ഷെല്ലാക്രമണവും വെടിവയ്പും നടത്തുകയായിരുന്നെന്ന് സൈനിക ഓഫിസര്‍ അറിയിച്ചു. ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചതായും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്നലെയും പാക്കിസ്ഥാന് സേന വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. സാംബ, കത്തുവ, ജമ്മു ജില്ലകളിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെയാണു പാക്ക് പട്ടാളം വെടിയുതിര്‍ത്തത്.
ഷെല്ലുകളും പ്രയോഗിച്ചു. ആര്‍എസ് പുര, സുചേത്ഗഡ്, ഹിരാ നഗര്‍ സെക്ടറുകളിലും ആക്രമണം ഉണ്ടായി. രാജ്യം മുഴുവന്‍ ദീപാവലി ആഘോഷത്തില്‍ മുഴുകവേയാണ് അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങള്‍ക്കും സൈനിക പോസ്റ്റുകള്ക്കുംനേരെ പാക്ക് സൈന്യം ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: