ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ താല്‍ക്കാലിക വര്‍ക്ക്ഷോപ്പ് ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
ചെങ്ങന്നൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആറ് മാസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വര്‍ഷോപ്പ് ഇരുന്ന കെട്ടിടം പൊളിച്ചുമാറ്റി ഇവിടെ പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിക്കുകയുമായിരുന്നു. ഇതുമൂലം ദിനം പ്രതി 74 സര്‍വ്വീസുകള്‍ നടത്തുന്ന ഡിപ്പോയിലെ ബസ്സുകളുടെ അറ്റകുറ്റപ്പണിക്ക് വേണ്ട സൗകര്യം പരിമിതമാണ്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കല്ലിശ്ശേരി ടിബിയില്‍ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും, രണ്ടാഴ്ച മുന്‍പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി വര്‍ക്ക് ഷോപ്പിന്റെ കാര്യത്തില്‍ ആവശ്യമായ നടപടി ഏറ്റെടുക്കണമെന്ന് തീരുമാനിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ ചെങ്ങന്നൂര്‍ ഡിപ്പോയിലെ പമ്പ സര്‍വ്വീസ് ബസ്സുകളുടെ ഉള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ പത്തനംതിട്ട, തിരുവല്ല ഡിപ്പോകളില്‍ നടത്തുന്നതിന് ധാരണ ആയിരുന്നു. എന്നാല്‍ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തൊഴിലാളികള്‍ മാനേജ്മെന്റിനെ അറിയിച്ചതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയും ചെങ്ങന്നൂര്‍ ബിസിനസ് ഇന്ത്യ ഗ്രൗണ്ടില്‍ താല്‍ക്കാലിക വര്‍ക്ക് ഷോപ്പ് ആരംഭിക്കുന്നതിന് ധാരണയായുകയും ചെയ്തിരുന്നു.
എന്നാല്‍ അതിനു ശേഷം യാതൊരു നടപടികളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്കുള്ള റാമ്പ്, വാഹനം കഴുകുന്നതിനുള്ള സൗകര്യം, താല്‍ക്കാലിക മേല്‍ക്കൂര തുടങ്ങി പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല.
പുതിയതായി നിര്‍മ്മാണം നടക്കുന്ന സ്ഥലത്തിനും ഗ്യാരേജിനും ഇടയിലുള്ള പരിമിതമായ സ്ഥലത്താണ് ഡിപ്പോയിലുള്ള ബസ്സുകളുടെയും മറ്റും അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇപ്പോള്‍ത്തന്നെ രാത്രി കാലങ്ങളില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്ന മുപ്പത്തിയഞ്ചോളം ബസ്സുകള്‍ ഒരു കിലോമീറ്റര്‍ ദൂരെ മാറി എംകെ റോഡില്‍ ബിസിനനസ് ഇന്ത്യാ ഗ്രൗണ്ടിലും , ബസ്റ്റാന്റിനോട് ചേര്‍ന്ന് എംസി റോഡിന്റെ വശങ്ങളിലുമാണ് പാര്‍ക്ക് ചെയ്യുന്നത്.
നിലവില്‍ സര്‍വ്വീസിലുള്ള ബസ്സുകളെ കൂടാതെ പമ്പാ സര്‍വ്വീസിന്റെ ആദ്യഘട്ടത്തില്‍ 50 ബസ്സുകള്‍ കൂടി ഉടന്‍തന്നെ ഡിപ്പോയിലെത്തും. തുടര്‍ന്ന് തിരക്ക് വര്‍ദ്ധിക്കുന്നതോടെ കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസിനെത്തും. ഇവയുടെ അറ്റകുറ്റപ്പണികൂടി ഏറ്റെടുക്കുന്നത് എങ്ങനെയെന്നുള്ള ആശങ്കയിലാണ് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: