ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച ജയത്തോടെ ചെല്‍സി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഞായറാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നീലപ്പട സതാംപ്ടണെ തകര്‍ത്തു.
എവേ മത്സരത്തില്‍ ഈഡന് ഹസാര്‍ഡും ഡീഗോ കോസ്റ്റയും നേടിയ ഗോളുകള്‍ക്കാണ് ചെല്‍സി വിജയിച്ചുകയറിയത്.
പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ സതാംപ്ടണ് മുന്നിലായിരുന്നെങ്കിലും ആക്രമണത്തില്‍ ചെല്സക്കായിരുന്നു മുന്‍തൂക്കം. കളിയുടെ തുടക്കം മുതല്‍ എതിര് ബോക്സിലേക്ക് ഇരച്ചുകയറിയ ചെല്‍സി ആറാം മിനിറ്റില്‍ ലീഡ് നേടുകയും ചെയ്തു. വികടര്‍ മോസസിന്റെ പാസ് സ്വീകരിച്ച് ഏറെക്കുറെ അസാദ്ധ്യമായ ആംഗിളില്‍ നിന്ന് ഈഡന് ഹസാര്‍ഡ് പായിച്ച ഇടംകാലന്‍ ഷോട്ടാണ് സതാംപ്ടണ് വലയില്‍ കയറിയത്. ലീഡ് നേടിയതോടെ ചെല്‍സി മുന്നേറ്റങ്ങള്‍ കുറച്ചുകൂടി കനപ്പിച്ചു. സതാംപ്ടണും വെറുതെയിരുന്നില്ല. മികച്ച മുന്നേറ്റങ്ങള്‍ അവരും എതിര് ബോക്സിലേക്ക് മെനഞ്ഞു. എന്നാല്‍ ഗോള്‍ വീഴാതിരുന്നതോടെ ആദ്യപകുതിയില്‍ ചെല്‍സി 1-0ന് മുന്നില്‍.
പിന്നീട് 55-ാം മിനിറ്റില്‍ സൂപ്പര്‍താരം ഡീഗോ കോസ്റ്റയിലൂടെ ചെല്‍സി ലീഡ് ഉയര്‍ത്തി. ഈഡന് ഹസാര്‍ഡ് നല്കിയ പാസില്‍ നിന്നായിരുന്നു കോസ്റ്റ വെടിയുതിര്‍ത്തത്. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. 10 കളികളില്‍ നിന്ന് 22 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്ന ചെല്‍സി ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള വ്യത്യാസം ഒരുപോയിന്റായി കുറയ്ക്കാനും അവര്‍ക്കായി. സെപ്റ്റംബറില്‍ ആഴ്സണലുമായി 3-0ന് തോറ്റശേഷം ലീഗില്‍ ചെല്‍സി നേടുന്ന തുടര്‍ച്ചയായ നാലാം വിജയമാണിത്.
മറ്റൊരു മത്സരത്തില്‍ എവര്ട്ടണ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 50-ാം മിനിറ്റില്‍ റൊമേലു ലുകാകു, 76-ാം മിനിറ്റില്‍ ബാര്‍ക്ക്ലി എന്നിവര്‍ ഗോള്‍ നേടി. 10 കളികളില്‍ നിന്ന് 18 പോയിന്റുമായി എവര്ട്ടണ് ആറാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: