കോട്ടയം: കോട്ടയം ജില്ലയില്‍ ആറായിരത്തോളം താറാവുകള്‍ക്ക് രോഗബാധയുള്ളതായി കണ്ടെത്തി. ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളില്‍ പക്ഷിപ്പനി ബാധിച്ച് 3,125 താറാവുകള്‍ ചത്തതായി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ള താറാവുകളുടെയും മുട്ടയുടെയും കടത്ത് തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ സി.എ. ലത മൃഗസംരക്ഷണ, പഞ്ചായത്ത്, ആരോഗ്യ, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. മറ്റ് പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത പ്രദേശങ്ങളിലേയ്ക്കുള്ള കടത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം ബാധിച്ച താറാവുകളെ ഇന്നു മുതല്‍ കൊല്ലും. ഇതിനായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ക്ക് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്കി. അതത് പഞ്ചായത്ത് വാര്‍ഡംഗങ്ങളുടെ സാന്നിദ്ധ്യത്തിലാകും നടപടി സ്വീകരിക്കുക. ആറംഗങ്ങള്‍ വീതമുള്ള സംഘത്തില്‍ മൃഗസംരക്ഷണ വകുപ്പിന് പുറമെ ആരോഗ്യം, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉണ്ടാകും.
ആര്‍പ്പൂക്കര പഞ്ചായത്തിലെ കേളക്കേരിയിലാണ് താറാവുകളെ ഇന്ന് ചുട്ടുകൊല്ലുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ 90 ദിവസത്തേക്ക് തുടര്‍ച്ചയായ പരിശോധനകളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കും. ഇക്കാലയളവില്‍ പുതുതായി താറാവുകളെ വളര്‍ത്താന്‍ അനുവദിക്കില്ല. പ്രദേശത്തെ എട്ടു കര്‍ഷകരുടെ ഫാമുകളില്‍ നിന്നുള്ള 12 സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലബോറട്ടറിയില്‍ പരിശോധിച്ചു. എല്ലാ സാമ്പിളുകളിലും രോഗബാധ സ്ഥിരീകരിച്ചതായി കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: