തൊടുപുഴ: ഭോപ്പാല്‍ ജയിലില്‍ നിന്ന് ജീവനക്കാരെ കൊലപ്പെടുത്തി പുറത്തുചാടി, പിന്നീട് പോലീസ് വെടിയേറ്റു മരിച്ച മെഹബൂബ് വാഗമണ്‍ സിമി ക്യാമ്പ് കേസിലെ 31ാം പ്രതി. മധ്യപ്രദേശ് സ്വദേശിയാണ്. വാഗമണ്‍ കേസില്‍ പിടിയിലായ ശേഷം ജയില്‍ ചാടി. തെലങ്കാനയില്‍ നിന്ന് എന്‍ഐഎ വീണ്ടും പിടികൂടി.
2007ല്‍ നിരോധിത ഭീകരസംഘടനയായ സിമി വാഗമണിലെ തങ്ങള്‍പാറയില്‍ നടത്തിയ ആയുധ പരിശീലന ക്യാമ്പാണ് വാഗമണ്‍ സിമി ക്യാമ്പ്. 2007 ഡിസംബര്‍ 10 മുതല്‍ 12 വരെയായിരുന്നു ഇത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണു വെട്ടിച്ച് നടന്ന ക്യാമ്പില്‍ 38 ഭീകരര്‍ പങ്കെടുത്തു.
ഈരാറ്റുപേട്ടയിലെ ഷിബിലി, ഷാദുലി എന്നീ സഹോദരങ്ങളായിരുന്നു ക്യാമ്പ് നടത്താന്‍ സാഹചര്യമൊരുക്കിയത്. 2007 ഡിസംബറില്‍ നടന്ന ക്യാമ്പ് വിവരം 2008ലാണ് പുറത്താകുന്നത്. തുടര്‍ന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ തയ്യാറാക്കി അന്വേഷണം തുടങ്ങി.
2008 ജൂണ്‍ 19ന് 257/2008 ക്രൈം നമ്പറിലായിരുന്നു ലോക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം കോട്ടയം ക്രൈംബ്രാഞ്ചിനായി.
2010 ജനുവരി 21ന് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തു. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി പി.എ., ഷാദുലി. പി എ. (ഇരുവരും സഹോദരങ്ങള്‍), ഹഫീസ് ഹുസൈന്, സഫ്ദാര്‍ നഗോരി, മുഹമ്മദ് അന്‍സാര്‍.പി. എ. (കേരളം), അബ്ദുള്‍ സത്താര്‍ (കേരളം), ആമില്‍ പര്‍വ്വാസ്, മൊഹദ് ഉസ്മാന്, മുഹമ്മദ് അലി, കമ്രാന്‍ സിദ്ദിഖ്, മുഹമ്മദ് സാമി, മുഹമ്മദ് യാസിന്, മൊഹദ് ആസിഫ്, നദീം സെയ്ദ്, മഫ്ദി അബ്ദുള്‍ ബഷാര്‍, മൊഹദ് സജിത് മന്‍സൂരി, ജാസുദീന്, ജാഹിദ് കുത്ബുദിന്‍ ഷെയ്ക്, മുഹമ്മദ് ആരിഫ്, മൊഹമ്മദ് ഇസ്മയില്‍, ഇമ്രാന് ഇബ്രാഹിം ഷെയ്ക്, ക്വാമുദീന് ഷറഫുദീന്‍ കപാഡിയ, മുഹമ്മദ് യൂനസ്, ഡോ.അസാദുള്ള എച്ച് എ, ജാവീദ് അഹമ്മദ്, കമറുദീന് നഗോരി, മൊഹദ് ഇര്ഫാന്, നസീര്‍ അഹമ്മദ്, ഷക്കീല്‍ അഹമ്മദ്, ഡോ. മിര്‍സ അഹമ്മദ് ബെയ്ജ്, ഷെയ്ക്ക് മെഹബൂബ്, മൊഹമ്മദ് ഹബീബ് ഫല്‍ഹി, ഡാനിഷ്, മന്‍സാര്‍ ഇമാമം, അബ്ദുള്‍ സുബ്ഹാന് കുറേഷി, മൊഹമ്മദ് അബു ഫൈസല്‍ ഖാന്, വാസിക് ബില്ല, അലാംജബ് അഫ്രീദി എന്നിവരാണ് പ്രതികള്‍.
രാജ്യത്തിനെതിരായ യുദ്ധത്തിന് തയ്യാറെടുക്കാനാണ് സിമി ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ആന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2015 ഡിസംബര്‍ 30ന് എറണാകുളം എന്‍ഐഎ കോടതിയില്‍ കുറ്റപത്രം നല്കി.
കേരള-നാല്, കര്‍ണ്ണാടക-ഒമ്പത്, ഗുജറാത്ത്-10, മധ്യപ്രദേശ്-എട്ട്, ഝാര്‍ഖണ്ഡ്-രണ്ട്, ഉത്തര്‍പ്രദേശ്-നാല്, മഹാരാഷ്ട്ര-ഒന്ന് എന്നിങ്ങനെയാണ് വാഗമണ്‍ ക്യാമ്പില്‍ പങ്കെടുത്തവരുടെ സംസ്ഥാനം തിരിച്ചുള്ള വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: