കൊച്ചി: വെണ്ണലയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതി സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സംരക്ഷിച്ച ജില്ലാ സെക്രട്ടറി പി. രാജീവിന്റെ സ്ഥാനം തെറിക്കും. പകരം പിണറായി പക്ഷക്കാരനായ സി.എന്‍. മോഹനന് ജില്ലാ സെക്രട്ടറിയാകും.
നാലിന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം ഉണ്ടാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദനും പങ്കെടുക്കും. പിണറായിയുടെ അടുത്തയാളായ മോഹനന് ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജറായിരുന്നു. ജിസിഡിഎ ചെയര്‍മാനായും പരിഗണിച്ചിരുന്നു. പിണറായി
പക്ഷക്കാരനായിരുന്ന രാജീവ് ഇപ്പോള്‍ കോടിയേരി പക്ഷക്കാരനാണ്. പിണറായിയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് രാജീവിനെ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്താന്‍ കോടിയേരിക്ക് കഴിയില്ല.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒത്തുതീര്‍പ്പ് നടത്തിയും സക്കീര്‍ കോടികള്‍ സമ്പാദിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. സക്കീറിന്റെ നേതൃത്വത്തില്‍ വന്‍ കൊട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ പരാതിയുണ്ട്. എന്നാല്‍, ഇയാളെ സംരക്ഷിക്കുന്നത് ജില്ലാ സെക്രട്ടറിയാണെന്ന് വന്നതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉള്ളിലൊതുക്കി.
വെണ്ണല ഡയറി ഫാം ഉടമ ജൂബി പൗലോസ് തന്നെ തട്ടിക്കൊണ്ടുപോയി സക്കീറിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസിന് പരാതി നല്‍കിയിരുന്നു. ജ്യാമില്ലാ വകുപ്പ് പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ട സക്കീര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: