ലക്ഷ്യത്തിലേക്ക് ഇനിയുമേറെ
എം.ജി.എസ്. നാരായണന്
- സാമ്പത്തിക, വ്യാവസായിക രംഗത്തൊക്കെ കേരളം നേട്ടമുണ്ടാക്കിയെങ്കിലും സ്വയം പര്യാപ്തത നേടിയിട്ടില്ല. വളര്‍ച്ച എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ പോകാനുണ്ട്.
- ഐക്യ കേരളത്തിന്റെ ഇതുവരെയുള്ള ഫലം സമ്മിശ്രമാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെയും വിമോചന സമരത്തിന്റെയും ദുരിതം പേറി. എങ്കിലും, ബംഗാള്‍ പോലെ തുടര്‍ച്ചയായ കമ്മ്യൂണിസ്റ്റ് ഭരണമുണ്ടായില്ല എന്നത് രക്ഷയായി. അഭിവൃദ്ധി തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഐക്യകേരള രൂപീകരണ സമയത്തുണ്ടായ പ്രതീക്ഷകള്‍ ഇനിയും നിറവേറിയിട്ടില്ല.
- സ്വത്വം പൂര്‍ണ്ണമായും നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അതിന് ഓരോ തലമുറയും ശ്രമിക്കണം. ഇപ്പോള്‍ ഗള്‍ഫ് ആശ്രിതത്വം കൂടിയിട്ടുണ്ട്. മണിഓര്‍ഡര്‍ സമ്പദ് വ്യവസ്ഥയാണ്. ഉപഭോഗ തൃഷ്ണ കൂടി. സ്വാശ്രയ ആശയത്തിലുള്ള കേരള മാതൃകയൊന്നും സംഭവിച്ചിട്ടില്ല.
അഭ്യസ്തവിദ്യരുണ്ട്, തൊഴിലില്ല
ഡോ. എം.കെ. സാനു
- ഇക്കാലമത്രയും കേരളീയ സമൂഹത്തില്‍ ആശാസ്യമായ പരിവര്‍ത്തനം ഉണ്ടായോ
എന്നതിനെക്കുറിച്ച് ചര്‍ച്ച വേണം. ഇത്തരം സ്വതന്ത്രമായ ചര്‍ച്ചയിലൂടെ മാത്രമേ ഐക്യകേരളം ആഗ്രഹിച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞോ എന്ന് തീരുമാനിക്കാവൂ.
- ജനകീയമായ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കൂടുതല്‍ അഭ്യസ്തവിദ്യരുണ്ടായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇവരില്‍ പലര്‍ക്കും തൊഴിലില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ പ്രവണത തുടക്കം മുതലേ കാണാം. തൊഴില്‍ തേടിയുള്ള അഭ്യസ്തവിദ്യരുടെ പലായനം ഇന്നും തുടരുന്നു.
- അന്ധവിശ്വാസത്തിലധിഷ്ഠിതമായ അനുഷ്ഠാനങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ശാസ്ത്രീയബോധം പരിക്ഷീണമായി. ജീവിതത്തിന്റെ ഏത് മേഖലയിലും ശാസ്ത്രീയവീക്ഷണത്തിന്റെ അഭാവത്തില്‍ മനുഷ്യത്വം പുലരുകയില്ല.
രാഷ്ട്രീയ ചേരിതിരിവ് അപകടം
പി. പരമേശ്വരന്
- രാഷ്ട്രീയ വേര്‍തിരിവ് കേരളത്തെ ദുര്‍ബലപ്പെടുത്തുന്നു.
- വിഭജിച്ചുകിടന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളെ ഒരുമിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിച്ചപ്പോള്‍ കേരള രാഷ്ട്രീയ രൂപീകരണം മാത്രമല്ല സാംസ്കാരിക അടിസ്ഥാനത്തിലുള്ള ഏകീകരണം കൂടിയാണ് നടന്നത്. പലതരത്തിലുള്ള പുരോഗതിക്കും ഏകീകരണം സഹായിച്ചുവെങ്കിലും ഇന്നത്തെ രാഷ്ട്രീയ വേര്‍തിരിവ് കേരളത്തെ ഏറെ ദുര്‍ബലപ്പെടുത്തുന്നു. 60 വര്‍ഷം പിന്നിടുമ്പോഴും കേരളത്തിന് ഇനിയും ഒറ്റയ്ക്ക് നിവര്‍ന്ന് നില്‍ക്കാനായിട്ടില്ല. ഇന്നും പല അടിസ്ഥാന ആവശ്യങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പലപ്പോഴും സാംസ്കാരത്തനിമ പോലും നഷ്ടപ്പെടുത്തുന്നു.
- എല്ലാവിധ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ട് പൂര്‍ണ്ണ വികസനത്തിലേക്കും പുരോഗതിയിലേക്കും കേരളത്തെ നയിക്കേണ്ടത് പുത്തന്‍ തലമുറയാണ്. അതിനുവേണ്ടി സര്‍വ്വാത്മനാ പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരാകണം.
സാംസ്കാരിക കേരളത്തിന്റെ നഷ്ടം
ഡോ. സി.ഐ. ഐസക്ക്
- ആറ് പതിറ്റാണ്ട് മുന്‍പ് പിറന്നത് മലയാളം പറയുന്ന കേരളമാണ്. കെ. കേളപ്പനെപ്പോലുള്ള ഐക്യകേരളത്തിന്റെ വക്താക്കള്‍ സ്വപ്നം കണ്ടത് ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയുള്ള സാംസ്കാരിക കേരളമാണ്. അത് സംഭവിച്ചില്ല.
- യഥാര്‍ത്ഥത്തില്‍ അഞ്ചോ ആറോ വര്‍ഷമേ ആയിട്ടുള്ളൂ ഇന്ന് കാണുന്ന കേരളപ്പിറവി ആഘോഷത്തിന്. പൊള്ളയായ പരിപാടിയാണത്. 1956 നവംബര്‍ ഒന്നിന് രൂപപ്പെട്ടത് ആത്മാവില്ലാത്ത കേരളമാണ്. സാംസ്കാരിക കേരളത്തിന്റെ നാശത്തിന്റെ തുടക്കമാണത്.
സ്വത്വം സംരക്ഷിക്കപ്പെടുന്നു
എം.എന്‍.കാരശ്ശേരി
- സ്വയം പര്യാപ്തതയെന്നത് പൂര്‍ണ്ണമായി നേടിയിട്ടില്ല. സമ്പല്‍ സമൃദ്ധി കുറേയെറെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നമ്മുടെ യഥാര്ത്ഥസമ്പത്തായ കൃഷി നശിക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. അറുപത് കൊല്ലമായും സംഭവിക്കുന്നത് ഇതാണ്.
- ഒരുപാട് ഭിന്നതകളുണ്ടെങ്കിലും കേരളത്തിന്റെ സ്വത്വം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു എന്നത് വലിയ കാര്യമാണ്. മലയാള ഭാഷയാണ് നമ്മുടെ സ്വത്വം. കലയും സംസ്കാരവും പാരമ്പര്യവുമെല്ലാം മലയാള ഭാഷയിലൂടെ നിലനില്ക്കുന്നു.
രണ്ടു മതങ്ങള്‍ ഗതിമാറ്റുന്നു
പി.നാരായണക്കുറുപ്പ്
- മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്തവിധം നമ്മുടെ സംസ്കാരത്തിന് വിരുദ്ധമായ രണ്ടുമതങ്ങള്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്നു. ഇവരുടെ സ്വാധീനം അധികാര കേന്ദ്രീകൃതമായി മാറി. കേരളം നിവര്ന്നുനില്ക്കാനാകാത്തവിധം കരുത്തുനേടാനാകാത്തത് ഇതുകൊണ്ടാണ്.
- ദേശീയ പുരോഗതിയില്‍നിന്ന് കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ തിരിഞ്ഞു. അതിനാലാണ് കേരളത്തിന്റെ വളര്‍ച്ച മുരടിച്ചത്. യാതൊരു ദര്‍ശനവും ദേശീയബോധവുമില്ലാത്ത മൂന്നാംകിടക്കാരുടെ കൈയില്‍ ഭരണം എത്തിച്ചേര്‍ന്നു. അവരുടെ ഉദ്ദേശ്യം പണവും പദവിയും മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: