കണ്ണൂര്‍: മാലിന്യ നിര്‍മാര്‍ജന-ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ രണ്ടോടെ കണ്ണൂരിനെ പ്ലാസ്റ്റിക് കാരിബാഗ്, ഡിസ്പോസബ്ള്‍ പ്ലെയിറ്റ്, കപ്പ് വിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളപ്പിറവി ദിനമായ ഇന്ന് തുടക്കമാവുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചുമാസം കൊണ്ട് ഇവ പടിപടിയായി നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യംവച്ചുള്ളതാണ് പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ‘പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍- നല്ല നാട്, നല്ല മണ്ണ്’ എന്നതാണ് കാംപയിന്റെ മുദ്രാവാക്യം.
പ്ലാസ്റ്റിക് കാരിബാഗില്‍ കെട്ടിയ മാലിന്യങ്ങളും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷവേളകളില്‍ ഉപയോഗിച്ച ഡിസ്പോസബ്ള്‍ പ്ലേറ്റുകളും കപ്പുകളുമാണ് നമ്മുടെ റോഡരികുകളെയും ജലസ്രോതസ്സുകളെയും മലിനപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ നടത്തിയ യാത്രകളില്‍ നിന്ന് മനസ്സിലാക്കാനായതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഓരോരുത്തരും മനസ്സുവച്ചാല്‍ നിത്യജീവിതത്തില്‍ നിന്ന് എളുപ്പത്തില്‍ ഒഴിവാക്കാനാവുന്ന സാധനങ്ങളാണിവ. ഈ തീരുമാനം നടപ്പാവുന്നതോടെ ജില്ലയിലെ പ്ലാസ്റ്റിക് മാലിന്യം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും. പെട്ടെന്ന് ഒഴിവാക്കുക പ്രയാസമുള്ള മറ്റു പ്ലാസ്റ്റിക് സാധനങ്ങള്‍ വൃത്തിയാക്കി റീസൈക്കിള്‍ ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് മേയര്‍ ഇ.പി.ലതയടെ സാന്നിധ്യത്തില്‍ നടന്ന കോര്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗത്തില്‍ എല്ലാവരും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. നവംബര്‍ ഒന്നു മുതലുള്ള അഞ്ച് മാസത്തിനിടയില്‍ കൃത്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഈ മൂന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാത്താക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഏപ്രില്‍ രണ്ടോടെ ഈ മൂന്ന് പ്ലാസ്റ്റിക് സാധനങ്ങള്‍ ജില്ലയില്‍ വില്‍ക്കുന്നതും വാങ്ങുന്നതും അവസാനിക്കും. പ്ലാസ്റ്റിക് കാരി ബാഗിനു പകരം കണ്ണൂരിന്റെ മുഖമുദ്രയായ കൈത്തറിയില്‍ നെയ്ത ബാഗുകള്‍ക്ക് വ്യാപകമായ പ്രചാരണം നല്‍കും. സ്വന്തം തുണി ബാഗുമായി സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പുകളിലേക്കും ടിഫിന്‍ ബോക്സുമായി പാര്‍സലിനായി ഹോട്ടലുകളിലേക്കും പോകുന്ന രീതി പ്രോല്‍സാഹിപ്പിക്കും. സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുടമകള്‍, കാറ്ററിംഗ് ഏജന്‍സികള്‍, ഓഡിറ്റോറിയം നടത്തിപ്പുകാര്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ പ്രാദേശികമായി വിളിച്ചുചേര്‍ത്ത് പ്ലാസ്റ്റിക് മുക്ത പദ്ധതിയില്‍ പങ്കാളികളാക്കും.
ജില്ലയിലെ പുഴകളിലും മറ്റും എത്രമാത്രം മാലിന്യം കുന്നുകൂടിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ വിദ്യാര്‍ഥികളെയും മറ്റും പങ്കെടുപ്പിച്ച് ‘മാലിന്യ യാത്രകള്‍’ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. വൃത്തിയാക്കിയ പ്ലാസ്റ്റിക് ബാഗുകളും മറ്റും വിദ്യാര്‍ഥികളിലൂടെ സ്കൂളിലെത്തിച്ച് കേന്ദ്രീകൃതമായി സംസ്ക്കരിക്കുന്ന ‘കലക്ടേഴ്സ് അറ്റ് സ്കൂള്‍’ പദ്ധതിയും കാംപയിന്റെ ഭാഗമായി നടക്കും.
കാംപയിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് സാധനങ്ങള്‍ നമുക്കും പ്രകൃതിക്കും എങ്ങിനെ ഹാനികരമാവുന്നു എന്നതിനെ കുറിച്ചും അവ ഒഴിവാക്കിക്കൊണ്ടുള്ള പ്രായോഗിക ബദല്‍ രീതികളെക്കുറിച്ചും വ്യാപകമായ പ്രചാരണം നടത്തും. പ്ലാസ്റ്റിക്കിനെതിരേ ഒരു ജനകീയ മുന്നേറ്റം ഉയര്ത്തിക്കൊണ്ടിവരുന്നതിനു വേണ്ടിയാണിത്. ജനങ്ങളുടെ സജീവമായ സഹകരണം പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്. പ്ലാസ്റ്റിക് വിമുക്ത കണ്ണൂരെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് അത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇതേക്കുറിച്ച് വിശദീകരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാംപയിന് ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പ്രകാശനം ചെയ്തു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ വിദ്യാര്‍ഥികള്‍, ഇരിണാവ് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കല്യാശ്ശേരി വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവര്‍ രൂപകല്പന ചെയ്ത് പുറത്തിറക്കിയ കൈത്തറി ബാഗുകളുടെ ലോഞ്ചിംഗും ചടങ്ങില്‍ ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രമേശന്, ഇരിണാവ് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി അനില്‍ കുമാര്‍, വൈശാഖ്, നിഫ്റ്റ് വിദ്യാര്ഥികളയ വിഷ്ണു, ഹിബ, ഇന്ദുജ, അവിനാശ്, മെഹെക് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: