കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. പ്രധാനമന്ത്രിയോടും കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പറയുന്നത് കേരളത്തിന് വടക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 34% കുറവും, വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ 69% കുറവും ഉണ്ടായി എന്നാണ്. കേരളം കേന്ദ്ര സഹായവും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇനി നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നല്ല മഴ കിട്ടിയാലും കേരളം വരള്‍ച്ചയുടെ പിടിയില്‍നിന്ന് രക്ഷപ്പെടുകയില്ലെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നു.
കേരളത്തില്‍ ഒട്ടാകെ 77 ശതമാനം മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും സംസ്ഥാനം ഗുരുതരമായ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കേണ്ടിവരുന്നതെന്നും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പറയുന്നു. ജനുവരി മുതല്‍ മെയ് മാസം വരെ ഈ വരള്‍ച്ച അനുഭവിക്കേണ്ടിവരും. മറ്റൊരു ഗൗരവതരമായ വസ്തുത കേരളത്തിലെ വൈദ്യുതി വകുപ്പും പ്രതിസന്ധിയിലാണെന്നതാണ്. കേരളത്തിന് ആവശ്യമായ വൈദ്യുതിയില്‍ 35 ശതമാനവും ജലവൈദ്യുത പദ്ധതിയില്‍ നിന്നാണ് ലഭിക്കുന്നത്. ജലവൈദ്യുത പദ്ധതിയിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് താരതമ്യേന കുറഞ്ഞ ചെലവിലാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ വൈദ്യുതി നിരക്കും കൂട്ടാന്‍ സാധ്യതയുണ്ട്. മറ്റൊരു വിഷയം വരാന്‍പോകുന്ന കൊടുംചൂടില്‍ വൈദ്യുതി ലഭ്യതയിലും കുറവ് വന്നേക്കാം എന്നതാണ്. സംസ്ഥാനത്ത് വൈദ്യുതി വിതരണം നടത്തുന്ന കെഎസ്ഇബി ആശ്രയിക്കുന്നത് ജലവൈദ്യുതിയെയാണല്ലൊ. കേരളത്തിന്റെ ഈ പ്രതിസന്ധിയില്‍ വിദ്യുച്ഛക്തി പുറത്തുനിന്നും വാങ്ങേണ്ടിവരും.
കേരളത്തിലെ എല്ലാത്തരം ക്ഷാമങ്ങള്‍ക്കും കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ ആഴ്ച ഒരു കേന്ദ്ര സംഘം കേരളം സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ വരള്‍ച്ചയുടെ കാഠിന്യം കേന്ദ്രത്തിന് ബോധ്യമായി. അതുകൊണ്ടുതന്നെ കേരളം കേന്ദ്ര സഹായത്തെപ്പറ്റി ശുഭപ്രതീക്ഷയിലാണ്. വള്‍നറബിലിറ്റി റിസ്ക് അസസ്മെന്റ് സെല്‍ (എച്ച്വിആര്എ) കേരളത്തിലെ വരള്‍ച്ചയുടെ തോത് നിജപ്പെടുത്തിയിട്ടുണ്ട്. റവന്യൂമന്ത്രി പറയുന്നത് കേരളത്തിലെ 14 ജില്ലകളും കേന്ദ്ര ഗവണ്മെന്റിന്റെ സ്കെയില്‍ അനുസരിച്ച് വരള്‍ച്ചാ ബാധിതമാണെന്നാണ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിലും വടക്കുകിഴക്കന്‍ കാലവര്‍ഷത്തിലും കുറവുവന്നതിന് പുറമെ കേരളത്തിന് ലഭിച്ച ആകെ മഴ സാധാരണ ലഭിക്കുന്നതിന്റെ 50 ശതമാനം കുറവായിരുന്നു. ഇടുക്കി അണക്കെട്ടിലെ വെള്ളം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ് 286.12 ക്യുബിക് മീറ്ററായി. ഈ ഡാമിന് 1440 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഉള്‍ക്കൊള്ളാനാവുന്നത്. കേരളത്തിലെ മറ്റു 36 അണക്കെട്ടുകള്‍ക്കും ഇതേ കഥയാണ് പറയാനുള്ളത്. കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിളനാശം 5980 കോടി വരുമെന്നാണ് പറയുന്നത്.
മറ്റൊരു സുപ്രധാന വസ്തുത ജലസമൃദ്ധമായ കേരളത്തിന് കുടിവെള്ള ക്ഷാമവും അനുഭവിക്കേണ്ടിവരും എന്നതാണ്. എല്ലാ ജില്ലകളിലും വാട്ടര്‍ ടാങ്കറുകള്‍ വഴി ജലം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളം വരള്‍ച്ചാ ബാധിത പ്രദേശമാണെന്ന് പ്രഖ്യാപിച്ചതിലൂടെ കേന്ദ്രസഹായം തേടുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. കാലവര്‍ഷത്തില്‍ വന്‍തോതില്‍ കുറവുണ്ടായാല്‍ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കേണ്ടിവരും. കേരളം കാലവര്‍ഷത്തിന്റെ നാടാണ്. എന്നാല്‍ വരള്‍ച്ചയുടെ സ്വന്തം നാടായി കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ വേനല്‍ക്കാലത്തും കടുത്ത ചൂട് ജനജീവിതത്തെ ബാധിക്കുന്നു. ഞാഞ്ഞൂളുകള്‍ പിടഞ്ഞു ചാകുകയാണ്. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ്. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് എല്ലാവര്ക്കും ജലം ലഭ്യമാക്കാന്‍ ജനങ്ങളുടെ സഹകരണം വേണമെന്നഭ്യര്ത്ഥിച്ചിട്ടുണ്ട്.
പഞ്ചായത്തുകളോട് തോടുകളും കുളങ്ങളും നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം പരിണതഫലം കറന്റ് ചാര്‍ജ് കൂടും എന്നതാണ്. ഈ വരള്ച്ചയ്ക്കുത്തരവാദി കേരളത്തിലെ നിത്യഹരിത വനങ്ങളെ നശിപ്പിക്കുന്ന വനം-ഭൂമാഫിയകളാണ്. 5000 ഏക്കര്‍ വനമാണ് വനം മാഫിയ കയ്യേറി നശിപ്പിച്ചത്. 7000 ഏക്കറിന് വേണ്ടി വ്യാജരേഖ സമര്‍പ്പിക്കുകയും ചെയ്തു. ഭരണാധികാരികള്‍ ഇതിനുനേര്‍ക്ക് കാലങ്ങളായി കണ്ണടക്കുകയാണ്. ഇതിന്റെ പരിണിതഫലമാണ് കാലവര്‍ഷത്തിന്റെ കുറവും അതുമൂലമുണ്ടാകുന്ന വരള്‍ച്ചയും. രാഷ്ട്രീയ നേതൃത്വത്തിന്റെ മനോഭാവത്തില്‍ കാതലായ മാറ്റം വന്ന് വനനശീകരണത്തിനെതിരെയും മറ്റും ശക്തമായ നടപടികളെടുത്തില്ലെങ്കില്‍ ഹരിതകേരളവും മരുഭൂമിയായി മാറുന്ന കാലം അതിവിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: