ഏറ്റുമാനൂര്‍: പേരൂരില്‍ സ്വകാര്യവ്യക്തികള്‍ കയ്യേറിയ മീനച്ചിലാറിന്റെ തീരം അളക്കാനുള്ള റവന്യൂ അധികൃതരുടെ നടപടി മൂന്നാം തവണയും തടസ്സപ്പെട്ടു. ആദ്യദിനത്തിലെ അളവിന് ശേഷം തിട്ടപ്പെടുത്തിയ ഭൂമിയില്‍ സ്ഥാപിക്കാനുള്ള സര്‍വ്വേ കല്ലുകള്‍ ഇല്ലാതിരുന്നതാണ് അളവ് തടസ്സപ്പെടാന്‍ ഇടയാക്കിയതെന്നാണ് സൂചന. പേരൂര്‍ പൂവത്തുംമൂട് പാലത്തിനും കിണറ്റിന് മൂട് തൂക്കുപാലത്തിനും ഇടയിലുള്ള മീനച്ചിലാറിന്റെ തീരമാണ് അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചത്. സ്വകാര്യ വ്യക്തികള്‍ കയ്യേറി കൃഷിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയതിനാല്‍ കയ്യേറ്റം തിരച്ചുപിടിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ആരംഭിച്ചിരുന്നു. റവന്യൂ മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതിയും നല്കി.
പുറമ്പോക്ക് അളന്ന് തിട്ടപ്പടുത്താനുള്ള നീക്കം വിവിധ കാരണങ്ങളാല്‍ പലതവണ തടസ്സപ്പെട്ടിരുന്നു. റവന്യു വകുപ്പും നഗരസഭയും തമ്മിലുള്ള ശീതസമരമാണ് അളവ് തടസ്സപ്പെടാന്‍ ഇടയായിരുന്നത്. കഴിഞ്ഞ ഏപ്രിലിലും ജൂണിലും സര്‍വ്വേ നടത്താന്‍ അഡീഷണല്‍ തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചെങ്കിലും മുനിസിപ്പല്‍ അധികാരികള്‍ സര്‍വ്വേയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ ചെയ്യാതിരുന്നതിനാല്‍ അളവ് നടന്നില്ല. ഇത്തവണ എല്ലാ ഒരുക്കങ്ങളും ചെയ്യാന്‍ തയ്യാറാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചപ്പോഴാണ് അളവിന് തുടക്കായത്. എന്നാല്‍ ആദ്യദിവസം കേവലം 400 മീറ്ററോളം അളന്ന് അടുത്ത ദിവസത്തെ അളവ് തുടങ്ങാന്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ വന്നപ്പോഴാണ് കോട്ടയം അഡീ. തഹസീല്‍ദാര്‍ അളവ് നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരായ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ അറിയിച്ചില്ല. ഏക പക്ഷീയമായ ഈ തീരുമാനം കയ്യേറ്റക്കാരുടെ സ്വാധീനം മൂലമാണന്നു നാട്ടുകാര്‍ ആരോപിക്കുന്നുമീനച്ചിലാറ്റു തീരത്തെ ഏകദേശം 35 ഏക്കറോളം പുറമ്പോക്കാണ് അളന്നു തിട്ടപ്പെടുത്താനുള്ളത് .
എന്നാലും അളന്നുതിരിക്കുന്ന ക്രമത്തില്‍ അതിര്‍ത്തി നിശ്ചയിച്ച് ഇടേണ്ട കല്ലുകള്‍ ആരും കൊണ്ടുവന്നിട്ടില്ലായിരുന്നു. അതിനാല്‍ ഇത്തവണത്തെ നടപടിയും വേണ്ടത്ര ഗൗരവത്തോടെയല്ല അധികാരികള്‍ എടുക്കുന്നതെന്ന് സംശയമുണ്ടായിരുന്നു. തുടക്കം മുതല്‍ തന്നെ ബന്ധപ്പെട്ട അധികാരികള്‍ കയ്യേറ്റക്കാര്‍ക്കനുകൂലമായ നിലപാടാണ് കൈക്കൊണ്ടു വരുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
പൊതുജനങ്ങളുടെ സര്‍വ്വേ സംബന്ധമായ പരാതികളില്‍ അടിയന്തിര നടപടിയെടുക്കേണ്ടതിനാലാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്നും ആ ജോലി തീരുന്ന മുറയക്ക് ആറ്റുതീരം അളവ് വീണ്ടും തുടങ്ങുമെന്നും കോട്ടയം അഡീ. തഹസീല്‍ദാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: