തലശ്ശേരി: സിപിഎം അക്രമത്തില്‍ കാലിനും കൈക്കും സ്വാധീനം നഷ്ടപ്പെട്ട പൊന്ന്യം നായനാര്‍ റോഡിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ രാത്രിയില്‍ കതിരൂര്‍ പോലീസിന്റെ അഴിഞ്ഞാട്ടം. പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവര്ത്തകന് നായനാര്‍ റോഡിലെ കുറ്റിയാടന്‍ ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് പോലീസ് വീട്ടില്‍ കയറി അഴിഞ്ഞാട്ടം നടത്തിയത്. ബിജുവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മയെയും ഇളയമ്മയെയും പോലസ് മര്‍ദ്ദിച്ച് തള്ളിത്താഴെയിട്ടാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ബിജുവിനെ വലിച്ചിഴച്ച് ജീപ്പിലിടുകയായിരുന്നു.
ഇതിനുമുമ്പ് രണ്ടുതവണ സിപിഎമ്മുകാര്‍ ബിജുവിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഈ അക്രമങ്ങള്‍ക്കിടയിലാണ് ബിജുവിന്റെ ഒരു കാലിനും കൈക്കും സ്വാധീനം നഷ്ടപ്പെട്ടത്. അവശനായി വീട്ടില്‍ക്കിടക്കുന്ന ബിജുവിനെ വീട്ടിനകത്തുവെച്ചും ജീപ്പിലിട്ടും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. അനങ്ങാന്‍ വയ്യാതായ ബിജു ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, മണ്ഡലം പ്രസിഡണ്ട് എം.പി.സുമേഷ്, വൈസ് പ്രസിഡണ്ട് പി.പി.അജിത്കുമാര്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് സി.എം.ജിതേഷ്, ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ്കാര്യവാഹ് പി.വി.ശ്യാംമോഹന്, സി.എം.സജിത്ത്, എ.പി.പത്മിനിടീച്ചര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് രതി, മണ്ഡലം പ്രസിഡണ്ട് സ്മിത ജയമോഹന്, ജനറല്‍ സെക്രട്ടറി ജിഷ്മ, സെക്രട്ടറി സജിത സതീശന് എന്നിവര്‍ ബിജുവിന്റെ വീട് സന്ദര്‍ശിച്ചു. പോലീസ് അക്രമത്തില്‍ ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: