വിളപ്പില്‍ശാല: കരമനയാറിന്റെ തീരപ്രദേശത്ത് ജലസേചന വകുപ്പ് നടത്തിവന്ന പാര്‍ശ്വഭിത്തി നിര്‍മ്മാണം നിര്‍ത്തിവച്ചു. പരാതികള്‍ പരിഹരിച്ച്, പഞ്ചായത്തുമായി സമവായമുണ്ടാക്കി മാത്രമേ നിര്‍മ്മാണം പുനരാരംഭിക്കുകയുള്ളുവെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രജ്ഞിത ഇന്നലെ വിളപ്പില്‍ പഞ്ചായത്തിന് രേഖാമൂലം ഉറപ്പുനല്‍കി. ജന്മഭൂമി വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.
വിളപ്പില്‍ പഞ്ചായത്തിലെ വെള്ളൈക്കടവ് പാലത്തിനു സമീപം പഞ്ചായത്തിനെ ധിക്കരിച്ച് ജലസേചന വകുപ്പ് സ്വകാര്യ വ്യക്തിയെ സഹായിക്കുവാന്‍ കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുന്നുവെന്ന് ‘ജന്മഭൂമി’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പഞ്ചായത്തിന്റെ പരാതി മുഖവിലയ്ക്കെടുക്കാതെ ഒരു മാസമായി ജലസേചന വകുപ്പ് പാര്‍ശ്വഭിത്തി നിര്‍മ്മാണം തുടര്‍ന്നുവരികയായിരുന്നു. പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അലക്കുതൊഴിലാളികള്‍ക്ക് കരമനയാറില്‍ ഇറങ്ങി തുണിഅലക്കുന്നതിന് പടവുകള്‍, ജലസേചന വകുപ്പ് നിര്‍മ്മിക്കുന്ന രണ്ട് മീറ്റര്‍ ഉയരമുള്ള പാര്‍ശ്വഭിത്തിക്ക് മുകളില്‍ മറ്റാരും മതില്‍കെട്ടി ഉയര്‍ത്തുവാന്‍ അനുവദിക്കില്ല, തുടങ്ങിയ ഉറപ്പുകളാണ് പഞ്ചായത്തിന് ജലസേചന വകുപ്പധികൃതര്‍ നല്‍കിയത്.
പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിലൂടെ സ്വകാര്യ വ്യക്തിക്ക് പുറമ്പോക്ക് ഭൂമി കയ്യേറുവാന്‍ അവസരമുണ്ടാകുമെന്നതാണ് പഞ്ചായത്തിന്റെ മറ്റൊരു ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജനപ്രതിനിധികള്‍ എന്നിവരെ നിര്‍മ്മാണ സ്ഥലത്തെത്തിച്ച് അവര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ അതിന് പരിഹാരം കാണുമെന്ന് ഇറിഗേഷന്‍ എഇ സുരജിത് പറഞ്ഞു. നാട്ടുകാരുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടായാല്‍ നിര്‍മ്മാണം തുടരുന്നതില്‍ തര്‍ക്കമില്ലെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: