കൊച്ചി: ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാമിന്റെ വീട്ടില്‍ നിയമവിരുദ്ധമായി വിജിലന്‍സ് റെയ്ഡ് നടത്തിയതോടെ, മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള ബന്ധം പൊട്ടിത്തെറിയുടെ വക്കിലെത്തി.
വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ സൂപ്രണ്ട് കെ. രാജേന്ദ്രന് തന്റെ അറിവോടെയല്ല, ഏബ്രഹാമിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ മാത്രമുള്ള നേരത്തു പോയതെന്ന്, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞിട്ടുണ്ട്. ഇതിനര്‍ത്ഥം, രാജേന്ദ്രനെ അയച്ചത് പിണറായി വിജയനാണ് എന്നാണ്. ശത്രുവിനോടുള്ള വിരോധം തീര്‍ക്കാന്‍, ശത്രുവിന്റെ ഡ്രൈവറെ അല്‍സേഷ്യനെ വിട്ട് കടിപ്പിക്കുന്ന പരിപാടി.
ഇതു മനസ്സിലാക്കിയ തോമസ് ഐസക്ക്, ഉടന്‍ പ്രതികരിക്കുന്നതിനു പകരം, വിജയന്റെ പ്രതികരണം വരാന്‍ കാത്തു. വിജയന്റെ സുഹൃത്തായ ജേക്കബ് തോമസിനെ ആക്രമിക്കുന്ന കത്ത് ഏബ്രഹാം നല്‍കുകയും ചെയ്തു. വിജയന്റെ പ്രതികരണം വന്നശേഷമാണ്, ഏബ്രഹാം മികച്ച ഉദ്യോഗസ്ഥനെന്ന് ഐസക്ക് പ്രതികരിച്ചത്. അല്ലായിരുന്നെങ്കില്‍, ആഭ്യന്തര വകുപ്പ് കയ്യാളുന്ന വിജയനെതിരെ പ്രതികരിച്ചു എന്നു വ്യാഖ്യാനം വരുമായിരുന്നു.
ഐസക്കിന്റെ സ്വപ്നമായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡി (കെഐഐഎഫ്ബി- കിഫ്ബ്) ന്റെ സിഇഒയും മെമ്പര്‍ സെക്രട്ടറിയുമാണ്, ഏബ്രഹാം. അദ്ദേഹം വിജിലന്‍സ് കേസില്‍പ്പെട്ടാല്‍, ആദ്യം പരിക്കേല്‍ക്കുന്നത്, ഈ സ്ഥാപനത്തിനാകുമായിരുന്നു. മന്ത്രിസഭയില്‍ താഴ്ത്തിക്കെട്ടപ്പെട്ട ഐസക്ക്, ഏബ്രഹാമിനെതിരെ വിജയന് നീങ്ങിയതില്‍ ഖിന്നനായിരുന്നു. കിഫ്ബിന്റെ ചെയര്മാന്, വിജയനാണു താനും.
കിഫ്ബ് ടീമില്‍ വേറെ രണ്ടുപേര്‍ മാത്രമേയുള്ളൂ- ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും തോമസ് ഐസക്കും. എന്നിട്ടാണ്, വിജയന്റെ കീഴുദ്യോഗസ്ഥര്‍ ഏബ്രഹാമിന്റെ വീട്ടില്‍ ചോദിക്കാതെയും പറയാതെയും റെയ്ഡിനു പോയത്. ഇതുപോലൊരു വൃത്തികേട്, ആഭ്യന്തര വകുപ്പിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. കിഫ്ബ് നിലവില്‍ വന്നത് 1999 നവംബര്‍ 11 നാണ്.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നിധിയാണ്, ഇത്. ഇതിന്റെ ഒരു യോഗത്തില്‍ ഐസക്കിനെ വിജയന് പരസ്യമായി അപമാനിച്ചതിനെതിരേ ഐസക്ക് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. അതേത്തുടര്‍ന്ന് കഴിഞ്ഞ പിബി, സിസി യോഗങ്ങളില്‍ നിന്നു വിജയന് വിട്ടുനിന്നു; ഇനി വിജയനെതിരേ ഐസക്കിനു വീണ്ടും പരാതിപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: