കൊച്ചി: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു സാഹചര്യമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന് സംസ്ഥാനത്തെ മാധ്യമങ്ങള്‍ സമര്‍പ്പിച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മാത്രമല്ല, കോടതികളില്‍ തങ്ങളുടെ വാദം ബോധിപ്പിക്കുകയെന്ന സ്വാഭാവിക നീതിയും മാധ്യമങ്ങള്ക്കൊന്നാകെ നിഷേധിക്കപ്പെടുകയാണെന്നും ഒരു വിഭാഗം അഭിഭാഷകരുടെ കയ്യൂക്കാണ് കോടതി വാര്‍ത്തകള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ മതില് പണിതിരിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
കത്തിലെ പ്രസക്ത ഭാഗങ്ങള്‍: മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതിനോട് ജുഡീഷ്യറിയില്‍ ഒരു വിഭാഗം പുലര്‍ത്തുന്ന നിസംഗത നീതിന്യായരംഗത്തെ സുതാര്യതയെ കെടുത്തുകയാണ്. നിയമത്തിനു വേണ്ടി നിലകൊള്ളേണ്ടവര്‍ കോടതിപരിസരങ്ങളില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതു ഖേദകരമാണ്. സംസ്ഥാനത്തെ വിവിധ കോടതികളില്‍ അതേ തിരക്കഥയില്‍ ഹീനമായ കളികള്‍ ആവര്‍ത്തിക്കുന്നു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, ആഗോള മാധ്യമസംഘടനകള്‍, സാമൂഹ്യ, രാഷ്ട്രീയ നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരൊക്കെ ഇടപെട്ടിട്ടും ഇരുളടഞ്ഞ അവസ്ഥ തുടരുകയാണ്.
നിയമപ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതുവരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
മാധ്യമപ്രവര്‍ത്തനത്തിനുള്ള അവകാശവും വായനക്കാരന്റെയും പ്രേക്ഷകന്റെയും അറിയാനുള്ള അവകാശവും തടസപ്പെടുത്തുന്ന ഒരു കൂട്ടം അഭിഭാഷകര്‍ക്കും ഉത്തരവാദപ്പെട്ടവര്‍ക്കും സദ്ബുദ്ധി ഉപദേശിക്കണമെന്ന് താക്കൂറിനോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: