തൃശൂര്‍: ജാതിമേധാവിത്വത്തിന്റെ ഉരുക്കുകോട്ടകള്ക്കുനേരെ സാംസ്കാരിക കേരളത്തിന്റെ ഐതിഹാസികമായ സമരാഗ്നി ജ്വലിപ്പിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന് ഇന്ന് 85 വയസ്സ്. കേരള ചരിത്രത്തില്‍ സാമൂഹ്യമുന്നേറ്റത്തിന്റെ ഉറച്ചകാല്വെപ്പുകളിലൊന്നായാണ് ഗുരുവായൂര്‍ സത്യഗ്രഹം കണക്കാക്കപ്പെടുന്നത്. കെ. കേളപ്പന്, മന്നത്തു പത്മനാഭന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു 1931 നവംബര്‍ ഒന്നിന് ഗുരുവായൂരില്‍ ക്ഷേത്രപ്രവേശന സത്യഗ്രഹം അരങ്ങേറിയത്.
ഒക്ടോബര്‍ 21ന് പയ്യന്നൂരില്‍ നിന്ന് സുബ്രഹ്മണ്യന് തിരുമുമ്പിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട ക്ഷേത്രപ്രവേശന ജാഥ ഒക്ടോബര്‍ 31ന് ഗുരുവായൂരിലെത്തി. വന്‍വരവേല്‍പ്പാണ് ജാഥക്ക് ലഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ മഞ്ജുളാല്‍ പരിസരത്ത് നാമജപങ്ങളോടെ നവംബര്‍ ഒന്നിന് സത്യഗ്രഹം ആരംഭിച്ചു. ഏഴാംദിവസം സുബ്രഹ്മണ്യന് തിരുമുമ്പ് ഉള്‍പ്പടെയുളളവര്‍ അറസ്റ്റിലായി. വളണ്ടിയറായിരുന്ന എകെജി ഉള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു.
മാസങ്ങള്‍ പിന്നിട്ടിട്ടും സമരം അവസാനിക്കാതായതോടെ കെ. കേളപ്പന് നിരാഹാരസമരം തുടങ്ങി. കേളപ്പന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന അന്നത്തെ പൊന്നാനി താലൂക്കില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 77 ശതമാനം ജനങ്ങള്‍ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു. 1934ല്‍ ഗാന്ധിജി ഗുരുവായൂരിലെത്തി ജാതിവ്യവസ്ഥക്കെതിരെ പ്രസംഗിച്ചു. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ നിന്ന് പ്രചോദനവും ആവേശവും ഉള്‍ക്കൊണ്ടാണ് 1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരത്തിരുനാള് ക്ഷേത്രപ്രവേശന വിളംബരം നടത്തിയത്. എന്നാല്‍, കോഴിക്കോട് സാമൂതിരി അതിനെ അനുകൂലിച്ചില്ല.
1947ല്‍ മദിരാശി സര്‍ക്കാര്‍ ക്ഷേത്രപ്രവേശന ബില്‍ പാസാക്കിയതോടെയാണ് ഗുരുവായൂര്‍ ഉള്‍പ്പടെ മലബാറിലെ ക്ഷേത്രങ്ങളില്‍ എല്ലാവര്ക്കും പ്രവേശനം ലഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എകെജിയുടെ പേരില്‍ സ്മാരകം നിര്‍മ്മിക്കാനുള്ള ശ്രമം നടത്തി. അത് വലിയ വിവാദമായി.
സത്യഗ്രഹ നായകനായിരുന്ന കെ. കേളപ്പനെ അവഗണിച്ച് എകെജിക്ക് മാത്രം പ്രാധാന്യം നല്‍കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് അഭിപ്രായം ഉയര്‍ന്നു. ഇതോടെ എകെജിയുടെ പേരില്‍ സ്മാരക കവാടവും കെ. കേളപ്പന്റെ പേരില്‍ സ്മാരക മന്ദിരവും എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ മാറി. ഇന്നും ഗുരുവായൂര്‍ സത്യഗ്രഹസ്മാരകം പണിപൂര്‍ത്തിയാകാതെ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: