കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന് പാപ്പു എറണാകുളം സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്കി. അന്വേഷണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസിലെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പാപ്പു കോടതിയില്‍ എത്തിയത്. ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും.
അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമെന്ന് ഹര്‍ജിയില്‍ പറയുന്നു. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം മരണം നടന്നത് വൈകിട്ട് 5.30നാണ്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹം അഴുകി തുടങ്ങിയതായി പറയുന്നു. മരിച്ച് 24 മണിക്കൂറിന് ശേഷമേ മൃതദേഹം അഴുകിത്തുടങ്ങു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ഉച്ചക്കെങ്കിലും ജിഷ കൊല്ലപ്പെട്ടിരിക്കണം. ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും പ്രതി അമീര്‍ ഉള് ഇസ്ലാം ഒറ്റക്കാണ് കൊല നടത്തിയതെന്ന വാദം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അമ്മ രാജേശ്വരിയുടെ മൊഴിയിലും വൈരുദ്ധ്യം. കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചന്റെ വീട്ടില്‍ പോയിട്ടില്ലെന്നും അവിടെ ജോലിക്ക് നിന്നിട്ടില്ലെന്നും രാജേശ്വരിയുടെ മൊഴിയിലുണ്ട്. പിതൃത്വം സംബന്ധിച്ച ആരോപണത്തില്‍ ജോമോന് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി നല്കാന് പാപ്പുവിനെ തെറ്റിദ്ധരിപ്പിച്ച് വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കുറ്റപത്രത്തില്‍ ബലാല്‍ക്കാരമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പറയുന്നു. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാല്ക്കാരം നടന്നിട്ടില്ല. ഗുഹ്യഭാഗത്ത് ആയുധംകൊണ്ട് മുറിവുണ്ടായി എന്ന് മാത്രമാണുള്ളത്. കൊല്ലപ്പെടുന്നതിന് മുന്‍പ് ജിഷക്ക് പ്രതി മദ്യം ഒഴിച്ചുനല്കിയെന്ന് കുറ്റപത്രത്തിലുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആല്‍ക്കഹോള്‍ അകത്ത് ചെന്നതായി സൂചിപ്പിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: