ഭോപാല്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ സിമി പ്രവര്‍ത്തകര്‍ തടിയും ടൂത്ത് ബ്രഷുമുപയോഗിച്ച് താക്കോല്‍ നിര്‍മ്മിച്ചിരുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊടും കുറ്റവാളികളായ എട്ട് സിമി പ്രവര്‍ത്തകര്‍ ഭോപാലിലെ സെന്‍ട്രല്‍ ജയില്‍ ചാടാന്‍ ശ്രമിക്കുകയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തത്. ജയില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ രമശങ്കറിനെ കൊന്നാണ് ഭീകരര്‍ ജയില്‍ ചാടിയത്.
2008ലെ അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതികളാണ് രക്ഷപ്പെട്ട ഭീകരര്‍. പുലര്‍ച്ചെ രണ്ട് മണിക്ക് ഭക്ഷണപാത്രം മുറിച്ച കഷണം ഉപയോഗിച്ച് വാര്‍ഡനെ കഴുത്തറുത്ത് കൊന്ന് രക്ഷപ്പെട്ട സംഘം, ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി കയര്‍ പോലെയാക്കിയാണ് സെന്‍ട്രല്‍ ജയിലിന്റെ മതില് ചാടിയത്. പ്രതികളില്‍ പലരും രണ്ടിലേറെ തവണ ജയില്‍ ചാടി, പിന്നീട് പിടിക്കപ്പെട്ടവരാണ്.
രാവിലെ നാല് മണി മുതല്‍ എടിഎസും ഭീകരവിരുദ്ധ സംഘവും (സിറ്റിജി) ഭോപ്പാല്‍ പോലീസും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തി. പത്തു കിലോമീറ്റര്‍ അകലെയുള്ള ഗുണ്ഡ പോലീസ് സ്റ്റേഷന് പരിധിയിലെ മണിഖേഡയില്‍ കണ്ടെത്തി. മോഷ്ടാക്കളെന്നു കരുതി ഗ്രാമവാസികള്‍ ഭീകരരെ കല്ലെറിഞ്ഞോടിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഭീകരരും തമ്മില്‍ വെടിവയ്പ്പുണ്ടായി. ഇതിലാണ് ഭീകരരെല്ലാം കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു.
ജയില്‍ ചാടി രക്ഷപ്പെട്ട ഭീകരരുടെ കൈവശം ഭക്ഷണ സാധനങ്ങളും ആയുധങ്ങളും കണ്ടെത്തി. ജയില്‍ ചാട്ടത്തിന് പുറത്തുനിന്നുള്ള സഹായവും ലഭിച്ചതിന്റെ സൂചനകളാണിതെല്ലാമെന്ന് റെയിഞ്ച് ഐജി: യോഗേഷ് ചൗധരി പറഞ്ഞു. ജയിലിലെ സുരക്ഷാ വീഴ്ചയ്ക്ക് നാല് ഉന്നത ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ഭീകരരുടെ ജയില്ചാട്ടത്തെപ്പറ്റിയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനെപ്പറ്റിയും ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേസ് എന്‍ഐഎയ്ക്ക് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: