തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരന് സി.രാധാകൃഷ്ണന് അര്‍ഹനായി. മലയാള സാഹിത്യ ലോകത്തിന് നല്കിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം. 1.5 ലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങിയതാണ് അവാര്‍ഡ്. ഔദ്യോഗിക പ്രഖ്യാപനം രാധാകൃഷ്ണന്റെ വീട്ടില്‍ വച്ച് സാംസ്കാരിക മന്ത്രി എ.കെ.ബാലന് നടത്തും.
പരപ്പൂര് മഠത്തില്‍ മാധവന് നായരുടെയും ചക്കുപുരയില്‍ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15ന് തിരൂരിലാണ് ചക്കുപുരയില്‍ രാധാകൃഷ്ണന് എന്ന സി.രാധാകൃഷ്ണന് ജനിച്ചത്. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരളത്തിലെ പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര മേളയുടെ അവാര്‍ഡ് കമ്മിറ്റിയുടെയും ഇന്ത്യന്‍ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എല്ലാം മായ്ക്കുന്ന കടല്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്ക്കും സുഖം തന്നെ, പുഴ മുതല്‍ പുഴ വരെ, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഇനിയൊരു നിറകണ്‍ചിരി, ഉള്ളില്‍ ഉള്ളത്, തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളാണ്. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തീദേവി പുരസ്കാരം, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാപുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടല്‍ കടഞ്ഞ് തിരുമധുരം ഏറെ പ്രശസ്തമായ കൃതിയാണ്. അദ്ദേഹത്തിന്റെ കൃതികള്‍ പല ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: