കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ നയം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് റിച്ചാര്‍ഡ് ഹേ എംപി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഭക്ഷ്യസുരക്ഷാ നയം അട്ടിമറിക്കുന്ന കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി ജില്ലാ കമ്മറ്റി സിവില്‍ സപ്ലൈ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷന്‍ കാര്‍ഡുകള്‍ സമയബന്ധിതമായി പുതുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഭക്ഷ്യസുരക്ഷാ നയത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ട പ്രാഥമികമായ കാര്യമാണിത്. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് നടപ്പാകാതെ പോകുന്നത് അംഗീകരിക്കാനാവില്ല. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപക്ക് ഒരു കിലോ അരി നല്കുമ്പോള് ഭീമമായ തുകയാണ് കേന്ദ്രം സബ്സിഡി ഇനത്തില്‍ നല്‍കുന്നത്. ഇത്തരം പദ്ധതികള്‍ കേരളത്തില്‍ നടപ്പാകാതെ പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. സ്ത്രീസുരക്ഷക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നടപ്പാക്കുന്ന റേഷന്‍ കാര്‍ഡ് സ്ത്രീകളുടെ പേരില്‍ നല്‍കുന്നതും ഇതേ പരിഗണനയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
കൃഷിനാശം സംഭവിച്ചാല്‍ ഉടന്‍ നഷ്ടപരിഹാരം നല്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവന്നത് കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനാണ്. കൃഷിനാശം വന്നാല്‍ ഒരു മാസം കൊണ്ട് 25 ശതമാനവും രണ്ട് മാസത്തിനകം മുഴുവന്‍ തുകയും നല്കുന്ന പദ്ധതി കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാണ്. നഷ്ടപരിഹാരത്തിന് കൃഷി വിജ്ഞാന് കേന്ദ്രയിലാണ് കര്‍ഷകര്‍ സമീപിക്കേണ്ടത്. എന്നാല്‍ കേരളത്തിന് അനുവദിച്ച ഇത്തരം ഫണ്ടുകള്‍ ചെലവഴിക്കാതെ കിടക്കുകയാണെന്നും റിച്ചാര്‍ഡ് ഹേ പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. പി.കെ.വേലായുധന്, കെ.രഞ്ജിത്ത്, പി.ആര്.രാജന്, എ.ഒ.രാമചന്ദ്രന്, ബിജു ഏളക്കുഴി, എന്‍.ഹരിദാസ്, യു.ടി.ജയന്തന്, എന്‍.രതി, ലസിത പാലക്കല്‍, കൂട്ട ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: