കണ്ണൂര്‍: സര്‍വ്വശിക്ഷാ അഭിയാന് കണ്ണൂര്‍ ശിക്ഷക്സദനില്‍ സംഘടിപ്പിച്ച ‘മാതൃഭാഷയും പൊതുവിദ്യാഭ്യാസവും’ സെമിനാര്‍ ശ്രദ്ധേയമായി. കോര്പ്പറേഷന് മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജന് അധ്യക്ഷത വഹിച്ചു.
മാതൃഭാഷയിലൂടെ പഠനം നടത്തിയ കുട്ടികളുടെ മികവുകള്‍ എടുത്തുകാട്ടിയാണ് മാതൃഭാഷാ പഠനത്തെ സമൂഹത്തില്‍ സ്ഥാപിക്കേണ്ടതെന്ന് വിഷയാവതരണം നടത്തിയ പി. പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടു. സാമൂഹിക ബന്ധത്തിലേക്കും വൈകാരികതയിലേക്കും മൗലികമായ ചിന്തയിലേക്കും മാതൃഭാഷയാണ് നമ്മെ കൈപിടിച്ചു നടത്തുക. മൗലിക ചിന്തയിലൂടെ സ്വന്തമായ ആശയങ്ങള്‍ രൂപീകരിക്കാന്‍ ഒരാള്‍ക്ക് കഴിയുമെങ്കില്‍ അത്തരം വ്യക്തികളെ കേള്‍ക്കാന്‍ കടല്‍ കടന്നും ആളുകള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളിയെയും അവന്റെ സംസ്കാരത്തെയും ജീവിതത്തെ തന്നെയും സംരക്ഷിക്കാനും മുന്നോട്ടു നടത്താനും മാതൃഭാഷ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മാധ്യമപ്രവര്ത്തകന് നാരായണന് കാവുമ്പായി പറഞ്ഞു. കേരളത്തിലുള്ള കന്നട, തമിഴ് മാതൃഭാഷയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. വിവരസാങ്കേതികവിദ്യയുടെ കുതിപ്പിനിടയില്‍ മലയാള ഭാഷയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തോടും നമ്മുടെ ആശയങ്ങളോടും നീതിപുലര്‍ത്തുമ്പോഴാണ് നമുക്ക് മാതൃഭാഷയോടും നീതി പുലര്‍ത്താനാവുക എന്ന് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബൈജു പറഞ്ഞു.
കേരളം രൂപീകരിക്കപ്പെടുന്ന വര്‍ഷത്തില്‍ അഞ്ചരലക്ഷം കുട്ടികളും ഈ വര്‍ഷം 3 ലക്ഷം കുട്ടികളുമാണ് പൊതുവിദ്യാലയത്തിലെ ഒന്നാംതരത്തില്‍ പ്രവേശനം നേടിയത് എന്ന കാര്യം മലയാളവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് മറക്കരുത്. മലയാളിയുടെ എണ്ണം കുറഞ്ഞതു കൊണ്ടല്ല, മനോഭാവം മാറിയതുകൊണ്ടാണ് ഇത്ര സമ്പന്നമായ മലയാളത്തെയും പൊതുബോധത്തെയും നാം മറക്കുന്നത്. മലയാളം ഭരണഭാഷയാക്കാന്‍ ശ്രമം നടക്കുന്നതേ ഉള്ളൂ. കോടതിഭാഷ വാദിയോടും പ്രതിയോടും എന്ത് നീതിയാണ് ചെയ്യുന്നുണ്ടാവുക എന്ന് മോഡറേറ്ററായ ഡോ. വിജയന് ചാലോട് ചോദിച്ചു.
ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി.പുരുഷോത്തമന് സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ടി.പി.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ഗവണ്മെന്റ് ടിടിഐ പ്രിന്‍സിപ്പാള്‍ പി. ആര്. വസന്തകുമാറും അധ്യാപക വിദ്യാര്‍ത്ഥികളും സെമിനാറില്‍ സജീവ സാന്നിധ്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: