ഇസ്ലാമാബാദ്: പാനമ അഴിമതി രേഖകളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനും കുടുംബത്തിനുമെതിരെ പാക്ക് സുപ്രീം കോടതി അന്വേഷണത്തിനു ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് അനവര്‍ സഹീര്‍ ജമാലി അധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റേതാണ് ഉത്തരവ്. കേസ് അന്വേഷിക്കുന്നതിന് സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ കമ്മിഷനെ നിയമിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിടുണ്ട്. സര്‍ക്കാരും പരാതിക്കാരും കമ്മീഷനില്‍ തെളിവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ കുടുംബാംഗങ്ങള്‍ക്ക് ബ്രിട്ടനില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പാനമ അഴിമതി രേഖകളുടെ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പാക്കിസ്ഥാന് തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന് അടക്കമുള്ളവരുടെ വാദം കേട്ടശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നവാസ് ഷരീഫ് മന്ത്രിസഭയിലെ അംഗങ്ങളുടെയും സമാന ഹര്‍ജി നല്‍കിയവരുടെ അഭിഭാഷകരുടെയും പിടിഐ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വാദം കേള്‍ക്കല്‍.
ഈ വര്‍ഷം ആദ്യമായിരുന്നു നാവാസ് ഷെരീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കള്‍ ഉണ്ടെന്ന് പാനമ രേഖകള്‍ പുറത്ത് വന്നത്. കേസുമായി ബന്ധപ്പെട്ട് ഷെരീഫിന്റെ മകള്‍ മറിയം, മക്കളായ ഹസന ഹുസൈന് എന്നിവര്‍ക്കും മരുമകന് മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിരുന്നു. ഷെറീഫിന്റെ നാല് മക്കളിള്‍ മൂന്ന് പേരുടെ പേരാണ് പനാമ പേപ്പറില്‍ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഷെരീഫും കുടുംബവു നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: