കൊച്ചി: 32-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കേരളത്തിന്റെ ജംബോ സംഘം. 180 താരങ്ങളാണ് ടീമിലുള്ളത്. ഈ മാസം 10 മുതല്‍ 14 വരെ കോയമ്പത്തൂര്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മീറ്റ്.
എറണാകുളത്ത് സമാപിച്ച സംസ്ഥാന ജൂനിയര്‍ മീറ്റിനുശേഷമാണ് കേരള സംഘത്തെ പ്രഖ്യാപിച്ചത്. 93 ആണ്‍കുട്ടികളും 87 പെണ്‍കുട്ടികളുമടങ്ങുന്നതാണ് കേരള ടീം.
അതേസമയം ഉഷ സ്കൂളില്‍ നിന്ന് ഷഹര്‍ബാന സിദ്ദീഖ് മാത്രമാണ് ലിസ്റ്റില്‍ ഇടംപിടിച്ചത്. സംസ്ഥാന ജൂനിയര്‍ മീറ്റില്‍ അണ്ടര്‍ 20 വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഒരാള്‍ മാത്രം യോഗ്യത നേടിയതോടെയാണ് സംസ്ഥാന മീറ്റിന് എത്താതിരുന്നിട്ടും ഷഹര്‍ബാന സിദ്ദീഖിന് ടീമില്‍ ഇടം ലഭിക്കാന്‍ കാരണം. ഒരു ഇനത്തില്‍ രണ്ട് താരങ്ങളെ പങ്കെടുപ്പിക്കാം. അതിനാലാണ് ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മികവു തെളിയിച്ച ഷഹര്‍ബാനക്ക് ഇടംലഭിച്ചത്. വിസ്മയ വി.കെയാണ് ഷഹര്‍ബാനക്ക് പുറമെ ഈയിനത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുക. എന്നാല്‍ ഷഹര്‍ബാന കേരളത്തിനായി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
ഉഷയുടെ മറ്റ് ശിഷ്യകളായ ജിസ്ന മാത്യുവിനും അബിത മേരി മാനുവലിനും സംസ്ഥാന മീറ്റില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കേരള അത്ലറ്റിക് അസോസിയേഷന് എന്‍ട്രി നല്‍കിയിട്ടില്ല. ഇവര്‍ക്ക് നേരിട്ട് എന്‍ട്രി നല്‍കണമെന്ന് പി.ടി. ഉഷ അസോസിയേഷന് നല്കിയ കത്തിലുടെ ആവശ്യപ്പെട്ടിരുന്നു. ഷഹര്‍ബാനയ്ക്ക് പുറമേ ജിസ്നയെയും അബിതയെയും ജൂനിയര്‍ വനിതകളുടെ അണ്ടര്‍ 20 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.
ജിസ്നക്കും അബിതക്കും ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും അണ്ടര്‍ 18 വിഭാഗത്തിലെ ജൂനിയര്‍ മീറ്റില്‍ ട്രാക്കിലിറങ്ങാന്‍ പറ്റുകയുള്ളൂവെന്നും കേരള അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി പി.ഐ. ബാബു പറഞ്ഞു.
ഈ വിഭാഗം 400 മീറ്ററില്‍ ലിനറ്റ് ജോര്‍ജും സബിത സാജുവും 800 മീറ്ററില്‍ റിയാമോള്‍ ജോയി, ആമ്പല്‍ ബാബു എന്നിവര്‍ സംസ്ഥാന മീറ്റില്‍ മത്സരിച്ച് യോഗ്യത നേടിയതോടെയാണ് ജിസ്നയും അബിതയും പുറത്തായത്. മൂന്നു താരങ്ങളെയും അണ്ടര്‍ 20 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കാട്ടി ഒക്ടോബര്‍ 11 നാണ് അസോസിയേഷന് കത്ത് നല്‍കിയത്. കത്ത് കിട്ടിയ ഉടന്‍ തന്നെ മത്സരിച്ച് യോഗ്യത തെളിയിക്കാതെ ടീമില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് അസോസിയേഷന് ഉഷ സ്കൂളിലെ ബന്ധപ്പെട്ടവരെ വാക്കാല്‍ അറിയിച്ചിരുന്നതായും ബാബു പറഞ്ഞു. ദേശീയ ക്യാമ്പോ മറ്റ് രാജ്യാന്തര മത്സരങ്ങളോ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. പിന്നീട് 27ന് ചേര്‍ന്ന അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉഷയുടെ കത്ത് ചര്‍ച്ച ചെയ്ത് ആവശ്യം നിരാകരിക്കുകയായിരുന്നു.
അതേസമയം ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഷഹര്‍ബാനയും കേരളത്തിനായി ട്രാക്കിലിറങ്ങിയേക്കില്ലെന്നാണ് സൂചന. ജിസ്നയ്ക്കും അബിതയ്ക്കും ഒപ്പം കേരളം വിടാനുള്ള ഒരുക്കത്തിലാണ്. മൂന്നു പേരെയും ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടേണ്ടിവരുമെന്ന് പി.ടി. ഉഷ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിന് വേണ്ടിയോ അല്ലെങ്കില്‍ ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ ബാനറിലോ ദേശീയ ജൂനിയര്‍ മീറ്റിന്റെ ട്രാക്കില്‍ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.
നിലവില്‍ കേരള ടീം പ്രഖ്യാപിച്ചതോടെ ഇനി ഇതല്ലാതെ മറ്റുവഴികളൊന്നും അവര്‍ക്ക് മുന്നിലില്ല. ദേശീയ രാജ്യന്തര തലങ്ങളില്‍ മികവ് പുലര്‍ത്തുന്ന മൂന്ന് താരങ്ങളും സംസ്ഥാനം വിടുന്നത് കേരളത്തിന് ചെറിയ തോതിലെങ്കിലും തിരിച്ചടിയാകാന്‍ ഇടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: