തൊടുപുഴ: തൊടുപുഴ റേഞ്ചും ഇടുക്കി എക്സൈസ് സ്ക്വാഡും നടത്തിയ വ്യത്യസ്ത പരിശോധനകളിലായി വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 27.5 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു. രണ്ട് പേര് പിടിയില്‍. ഇന്നലെ രാവിലെ നടത്തിയ ഇടുക്കി എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യം വില്‍ക്കുന്നതിനിടെ മുണ്ടന്മുടിയില് ആദ്യകേസില്‍ ഒരാള്‍ പിടിയിലായത്. വണ്ണപ്പുറം മുണ്ടന്മുടി സ്വദേശി ജോണ്സണ് (30) ആണ് 1.5 ലിറ്റര്‍ മദ്യവുമായി കുടുങ്ങിയത്. സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക് കുമാറാണ് കേസ് പിടികൂടിയത്. മേഖലയില്‍ മദ്യവില്‍പ്പന വ്യാപകമാണെന്ന നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
ഉച്ചയോടെ രണ്ടാമത്തെ കേസില്‍ വണ്ണപ്പുറം ആനമുടി മാമൂട്ടില്‍ ദിലീപാണ് പിടിയിലായത്. ഇയാളുടെ കടയും വീടും അടുത്തടുത്താണ്. വീടിന് സമീപത്തായുള്ള വിറക് പുരയില്‍ നിന്നാണ് 5 ലിറ്റര്‍ മദ്യം പിടിച്ചെടുത്തത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു.
മൂന്നാമത്തെ കേസില്‍ കുറുമ്പാലമറ്റത്ത് നിന്നും 21 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. ഇവിടെ തോടരുകില്‍ ആളൊഴിഞ്ഞ വീട്ടിലെ പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. സംഭവത്തില്‍ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. രണ്ട് കേസുകളും തൊടുപുഴ റേഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ സെബാസ്റ്റിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ആദ്യ കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടാമത്തെ കേസിലെ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. മൂന്നാമത്തെ കേസില്‍ വിശദമായ അന്വേഷണം നടന്ന് വരികയാണ്. വരും ദിവസങ്ങളിലും മേഖലയില്‍ ശക്തമായ പരിശോധന തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: