‘ഇന്നലെ ചെയ്തൊരബദ്ധം ഇന്നത്തെ ആചാരമാവാം ‘ എന്ന് കുമാരനാശാന് പറഞ്ഞത് ഒരു അനുഭവസത്യം തന്നെ എന്നതില്‍ തര്‍ക്കമില്ല. അബദ്ധങ്ങള്‍ മാത്രമല്ല സാന്ദര്‍ഭികമായി ചെയ്യേണ്ടി വരുന്ന കാര്യങ്ങളും പിന്നീട് ആ സന്ദര്‍ഭം നിലവിലില്ലാതെ വരുമ്പോള്‍ ആവര്‍ത്തിക്കുന്ന ഒരു യാന്ത്രികത നമുക്കിടയിലുണ്ട്.
ഇല്ലത്തെ പൂച്ച ഹോമത്തിനുള്ള ഒരുക്കങ്ങളില്‍ അമിത താല്പര്യം കാണിച്ചപ്പോള്‍ (പൊന്നുരുക്കുന്നിടത്ത് മാത്രമായി ഒതുങ്ങുന്നില്ല പൂച്ചയുടെ കൗതുകം) തിരുമേനി കക്ഷിയെ ഹോമവേദിയുടെ അടുത്ത് മുറ്റത്തെ മരത്തില്‍ കെട്ടിയിട്ടു, ഹോമം കഴിഞ്ഞ് അഴിച്ചുവിടുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ കുടുംബക്കാര്‍ക്ക് അതേ ഹോമം വീണ്ടും നടത്തേണ്ടതായി വന്നു. ഒരുക്കങ്ങളായപ്പോള് പണ്ടത്തെ ചടങ്ങിനു സാക്ഷിയായിരുന്ന ഒരാള്‍ ഓര്‍ത്തു, അല്ലാ, പൂച്ചയെ കെട്ടിയിടുന്ന ചടങ്ങുണ്ടല്ലോ എന്ന്. ഇല്ലത്ത് പൂച്ചയില്ലാഞ്ഞ് വേറെ എവിടെയോ പോയി പൂച്ചകളെ പിടിച്ചുകൊണ്ടുവന്ന് ഹോമവേദിക്കടുത്ത് കെട്ടിയിട്ടു.
സംഭവിച്ചതായിരിക്കാം, അല്ലായിരിക്കാം. അതേതായാലും നമ്മള് ഈ ശൈലിയില്‍ പെരുമാറുക പതിവാണല്ലോ. ശബരിമലയില്‍ ആര്‍ത്തവം നിലച്ചിട്ടില്ലാത്ത സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്ന ആചാരം ഇതുപോലെ യുക്തിരഹിതമാണോ? ഇന്നലെ ചെയ്തൊരബദ്ധമാണോ? സന്ദര്‍ഭംകൊണ്ട് നിലവില്‍ വന്നതാണോ? സര്‍വ്വോപരി ഭരണഘടനാവിരുദ്ധമാണോ?
അല്ലെങ്കിലും ആണെങ്കിലും വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയരുന്ന ഈ പുതിയകാലത്ത് ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നവര്‍ ഉണ്ടായില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. വിഷയം കോടതിയിലാവുകയും ചെയ്തു. ‘ഹാപ്പി റ്റു ബ്ലീഡ്’ എന്ന ഫേസ്ബുക്ക് കാമ്പെയിന് തുടങ്ങിവച്ച യുവതികളാണ് ഇപ്പോഴത്തെ കേസിനു പിന്നില്‍. ശബരിമലയില്‍ കടക്കുന്ന പെണ്ണുങ്ങള് ശുദ്ധിയുള്ളവരാണോ എന്നറിയാന്‍ ഒരു പുതിയ സ്കാനിംഗ് മെഷീന് ഉണ്ടായി വരട്ടെ, അപ്പോള്‍ പരിഗണിക്കാം ഈ വിഷയം എന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയോടു പ്രതികരിച്ച് തുടങ്ങിയതാണ് ‘ഹാപ്പി റ്റു ബ്ലീഡ്’ കാമ്പെയ്ന്. ആ പ്രയാര്‍ സമീപനത്തില്‍ പുരുഷാധിപത്യവും ലിംഗവിവേചനവും പ്രകടമായിക്കണ്ടു.
മുന്‍പും ഈ വിഷയത്തില്‍ കേസ് നടന്നിട്ടുണ്ട്, തൊണ്ണൂറുകളുടെ തുടക്കത്തില്‍. ഇപ്പോള്‍ യുവതികളുടെ പ്രവേശനത്തിനു വേണ്ടിയാണെങ്കില്‍ അന്ന് യുവതികള്‍ പ്രവേശിച്ചു, അത് ആചാരവിരുദ്ധമാണെന്നു പറഞ്ഞ് തടയാന്‍ വേണ്ടിയായിരുന്നു പൊതുതാല്പര്യഹര്ജി. ദേവസ്വം കമ്മീഷണര്‍ ആയിരുന്ന വ്യക്തിയുടെ മകളുടെ കുട്ടിക്ക് ശബരിമലയില്‍ വെച്ച് ചോറൂണ് നടത്തിയപ്പോള്‍ കുഞ്ഞിന്റെ യുവതിയായ അമ്മ കൂടെയുണ്ടായിരുന്നു, ഒപ്പം മറ്റുയുവതികളും. യുവതികള്‍ക്ക് പ്രവേശിക്കാന്‍ വിലക്കുള്ളത് മണ്ഡലകാലത്തും മകരവിളക്കിനും വിഷുവിനും മാത്രമാണെന്നുള്ള ന്യായം കുഞ്ഞൂണു നടത്തിയവര്‍ പറഞ്ഞു. ആ വിലക്ക് മറ്റു ദിവസങ്ങളിലും ബാധകമാവുമെന്ന യുക്തിയാണ് ഹര്ജിക്കാരന് ഉന്നയിച്ചത്. അയാള്‍ക്ക് അനുകൂലമായി അന്നു വിധി വരികയും ചെയ്തു.
ശബരിമലയില്‍ യുവതികള്‍ക്ക് മാത്രമേ പ്രവേശനസ്വാതന്ത്ര്യം ഇല്ലാതെയുള്ളൂ. ചെറിയ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവം നിലച്ച മദ്ധ്യവയസ്ക്കകള്ക്കും വൃദ്ധകള്‍ക്കും വിലക്കില്ല. അപ്പോള്‍ സ്ത്രീപ്രവേശനമില്ല എന്ന് പറയുന്നതില്‍ കൃത്യതയില്ല. സ്ത്രീപ്രവേശനമുണ്ട്, നിയന്ത്രണത്തോടെ എന്നു മാത്രം. ഈ നിയന്ത്രണം സ്ത്രീകളുടെ ഏറ്റവും കര്മ്മോന്മുഖമായ പ്രായത്തില്‍ അവരെ അവരുടെ മതപരമായ അവകാശത്തില്‍ നിന്ന് വിലക്കുകയാണ്, അതിനാല്‍ ഈ വിലക്കില്‍ വിവേചനമുണ്ട്, എന്ന് അടുത്ത കാലത്ത് വിഷയം പഠിച്ച അമിക്കസ് ക്യൂറി വിലയിരുത്തിക്കാണുന്നു. മുംബൈ ഹൈക്കോടതിയുടെ ഒരു വിധി പുരുഷനു കടക്കാന്‍ അനുവാദമുള്ള ആരാധനാലയങ്ങളില്‍ എല്ലാം സ്ത്രീക്കും ആ അനുവാദം ഉണ്ടായിരിക്കണം എന്നാണ്.
ഒരു ദൈവം ഏതുപ്രായത്തിലുള്ള സ്ത്രീകളെ ആയാലും അകറ്റിനിര്‍ത്തുന്നത് നീതിയാണോ? ബലം പിടിച്ച് ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്ന കേവലം ഒരു മനുഷ്യബ്രഹ്മചാരിയെപ്പോലെ ദൈവം കൊച്ചുപെണ്ണുങ്ങളെക്കണ്ട്, അതും തന്നെ ആരാധിക്കുന്ന ഭക്തകളെ മുഖം തിരിക്കുന്നത് സങ്കടകരമല്ലേ?
അതിനു കാരണം മാളികപ്പുറത്തമ്മയാണെന്നു കരുതാം.
മഹിഷി എന്ന ഉപദ്രവകാരിയായ രാക്ഷസിയെ കൊല്ലുക എന്നതായിരുന്നുവല്ലോ ധര്മ്മശാസ്താവായ അയ്യപ്പന്റെ ദൗത്യം. കൊല്ലപ്പെട്ട മഹിഷി ശാപമോക്ഷം കിട്ടിയ സുന്ദരിയായി, അയ്യപ്പനെ കല്യാണം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. നൈഷ്ഠികബ്രഹ്മചാരിയാണ് താനെന്ന് മഹിഷിയെ ബോധ്യപ്പെടുത്തി തന്റെ വാസസ്ഥാനത്തിനു ദൂരെയല്ലാതെ ഇടം നല്കി മാളികപ്പുറത്തമ്മയാക്കി എന്നാണ് കഥ. ഒരു കന്നി അയ്യപ്പന് പോലും വരാതെയാവുന്ന അന്ന് വിവാഹം കഴിക്കാം എന്ന് മാളികപ്പുറത്തിനു വാക്കു കൊടുത്തിട്ടുണ്ടത്രെ. പന്ത്രണ്ടിനും അന്പതിനും ഇടക്കുള്ള സ്ത്രീകള്‍ തന്റെ അടുത്ത് വരേണ്ട.
അയ്യപ്പന് മോഹിനിയായ വിഷ്ണുവിന്റെയും ശിവന്റെയും പുത്രനായി ജനിച്ചതൊന്നുമല്ല, കേരളക്കരയില്‍ മലയാളിയായി ജീവിച്ച ഒരാളാണെന്നും പറയുന്നു. പന്തളം രാജാവിന്റെ കൊട്ടാരത്തില്‍ താമസിച്ചിരുന്നു. കളരിപ്പയറ്റുകാരനായിരുന്നു. ചില പയറ്റുവിദ്യകള്‍ പഠിക്കാന്‍ ചേര്‍ത്തലയിലെ ചീരപ്പന്‍ ചിറ വീട്ടില്‍ (കമ്യൂണിസ്റ്റ് നേതാവ് സുശീലാ ഗോപാലന്റെ കുടുംബം) ചെന്നു തങ്ങി. (ഇന്നും ശബരിമലയിലെ ഒരു ചടങ്ങിന്റെ അവകാശം ആ കുടുംബക്കാര്‍ക്കാണ്.) ആശാന്റെ മകള്‍ക്ക് അയ്യപ്പനെ ഇഷ്ടമായി. അവളുടെ പ്രേരണകൊണ്ട് അവളുടെ അച്ഛന് ചില ഗൂഢവിദ്യകള്‍ അയ്യപ്പനെ പഠിപ്പിച്ചു.
യുദ്ധത്തിനു പോയ അയ്യപ്പനെയും കാത്തിരുന്ന ആ പെണ്‍കുട്ടിയാണ് മാളികപ്പുറത്തമ്മ എന്നു ചിലര്‍ പറയുന്നു. (വേറെ യുവതികളുടെ നേരെ നോക്കുക പോലുമില്ല എന്നെങ്ങാന്‍ അയ്യപ്പന് വാക്കുകൊടുത്തു കാണുമോ? ഒരു പ്രണയകഥ എവിടെയോ ഒളിഞ്ഞിരിപ്പുണ്ടോ?) ചീരപ്പന്‍ ചിറയുമായി പറഞ്ഞുകേള്‍ക്കുന്ന ഈ ബന്ധത്തില്‍ അയ്യപ്പന്റെ കഥക്ക് ഒരു ചരിത്രസ്വഭാവം കൈവരുന്നു. വാവര് എന്ന മുസ്ലിം സുഹൃത്തുമായുള്ള ബന്ധവും അയ്യപ്പന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. ഇസ്ലാമിന്റെ ഉത്ഭവം ഏഴാം നൂറ്റാണ്ടിലാണ്. ഇസ്ലാമിന്റെ ജനനത്തിനു ശേഷമാണ് അയ്യപ്പന്റെ ജനനമെന്നാണെങ്കില് അത് ഈ ദൈവത്തിന്റെ കഥക്കുള്ള ചരിത്രസ്വഭാവത്തിനു ആക്കം കൂട്ടുന്നു. വില്ലാളിവീരനും അസാധാരണനും ആയിരുന്ന അയ്യപ്പനെ ശബരിമലയിലെ ശാസ്താവില്‍ ലയിച്ച ദിവ്യനായി ലോകം കരുതി.
ആരാധനാപാത്രങ്ങളെ ദൈവങ്ങളാക്കുക നമ്മളുടെ ശീലമാണല്ലോ. മാത്രമല്ല ദൈവങ്ങളുടെ ഇഷ്ടം നോക്കുന്നതിലേറെ നമ്മുടെ ഇഷ്ടങ്ങള്‍ ദൈവങ്ങള്‍ നടത്തിത്തരണമെന്നും നമുക്ക് അഭിപ്രായമുണ്ട്. (ഏതായാലും അയ്യപ്പന് നമ്മുടെ സ്വന്തം ദൈവമാണ് മതസൗഹാര്‍ദ്ദം പ്രകടിപ്പിച്ച മലയാളിദൈവം.)
സ്ത്രീപ്രവേശനവാദം കേട്ട സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റീസ് കുര്യന് ജോസഫ് ചോദിച്ചതായി പറയുന്നു, അയ്യപ്പനിഷ്ടമില്ലാത്തത് ചെയ്യണമെന്ന് സ്ത്രീകള്‍ എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നതെന്ന്. ദേവഹിതം മാനിക്കുന്ന സ്ത്രീകളാവും’ ഞങ്ങള്‍ക്കു കാത്തിരിക്കാനാവും’ (ണല രമി ംമശ)േ എന്ന് പറഞ്ഞത്. ദേവഹിതമല്ല സ്ത്രീപ്രവേശനത്തിനുവേണ്ടി കോടതിയെ സമീപിച്ച ഹാപ്പി റ്റു ബ്ലീഡുകാരുടെ പരിഗണനയിലുള്ളത്. ആര്‍ത്തവത്തെ സ്ത്രീകളെ താഴ്ത്തിക്കെട്ടാനുള്ള ഉപാധിയാക്കുന്നതിനെയാണ് അവര്‍ എതിര്‍ക്കുന്നത്. സമൂഹത്തില്‍ നിലവിലുള്ള ചില അന്തഃസാരശൂന്യമായ സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ വിപ്ലവചിന്തക്കാര് ഉയര്‍ത്തുന്ന ചര്‍ച്ചകള്‍ ഉപകരിക്കും. ‘ഹാപ്പി റ്റു ബ്ലീഡ്’ യുവതികള്‍ ആര്‍ത്തവത്തെപ്പറ്റി പറയുന്നതിനോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നുണ്ട്.
തീര്‍ച്ചയായും ആര്‍ത്തവം നിന്ദ്യമല്ല. പുതുജീവന്‍ വളരാനിടം കൊടുക്കാനുള്ള പ്രകൃതിയുടെ സംവിധാനത്തിന്റെ ഭാഗമാണത്. മാസം തോറും സ്ത്രീശരീരത്തിനു പുനര്‍നവീകരണം സംഭവിക്കുകയാണ് ചെയ്യുന്നത്. ആയുര്‍വേദം അതിനെ സ്ത്രീകളുടെ രക്തമോക്ഷമായി (ഒരു ശുചീകരണ ചികിത്സാവിധി) കണക്കാക്കുന്നു. ക്രമം തെറ്റാതെയുള്ള മാസമുറ ആരോഗ്യത്തെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ഇത് വസ്തുതയായിരിക്കെതന്നെ മനുഷ്യശരീരം പുറംതള്ളുന്ന മാലിന്യമായിട്ടല്ലേ നമുക്കതിനെ ഗണിക്കാന്‍ പറ്റൂ.
ഈ അശുചിയുടെ പേരില്‍ പഴയകാലങ്ങളില്‍ മാറിയിരുന്നിരുന്ന സ്ത്രീകളില്‍ ഒരുപാടു പേര്‍ക്ക് വിശ്രമം കിട്ടിയിരുന്നു. മാത്രമല്ല മൂന്നു ദിവസം രക്തത്തിന്റെ സുഗമമായ പോക്കിനു തടസ്സം വരാതിരിക്കാനായി കുളിക്കാതെയിരിക്കാനും നിഷ്കര്‍ഷിച്ചിരുന്നു. കാലം മാറി. ഇന്ന് ഇതിന്റെ പേരില്‍ ആര്‍ക്കും വിശ്രമം കിട്ടുന്നില്ല, ആര്‍ക്കും വേണ്ട താനും. സാനിറ്ററി നാപ്കിന്റെ പരസ്യത്തില്‍ നൃത്തമത്സരത്തിനു പോയി ജയിച്ചു ചാടുന്ന പെണ്‍കുട്ടിയെ നാം കാണുന്നു. വാസ്തവത്തില്‍ ശരീരത്തെ നല്ലപോലെ സൂക്ഷിക്കേണ്ട സമയമാണത്. ശരീരത്തെ മാത്രമല്ല മനസ്സിനെയും എന്നാണ് ആയുര്‍വേദം പറയുന്നത്. ഈ സമയത്ത് നല്ല ചിന്തകള്‍ ഉണ്ടാവാന്‍ ശ്രമിക്കണമെന്നാണ് വാഗ്ഭടാചാര്യന് പറഞ്ഞിട്ടുള്ളതത്രെ.
ആര്‍ത്തവകാലം ഒരു സന്ദര്‍ഭത്തിലും പ്രത്യേകതയോടെ കാണേണ്ടതില്ല എന്നു ശഠിക്കുന്നവര്‍ ചില ബാഹ്യവസ്തുതകളെ മാത്രം ആസ്പദമാക്കുന്നു. ഇതേപ്പറ്റി ആയുര്‍വേദം നല്കുന്ന അറിവുകള്‍ പരിഗണിക്കപ്പെടണം, അവ ജനശ്രദ്ധയില്‍ വരണം എന്നൊക്കെയാണ് എന്റെ എളിയ അഭിപ്രായം. അവയില്‍ ഭൗതികേതരമായ ചില കാര്യങ്ങളുമുണ്ട്. ഈ അവസ്ഥയില്‍ ശബരിമലയില്‍ എന്നല്ല, ഒരമ്പലത്തിലും തൊഴാന്‍ കയറുമെന്ന് കരുതുക വയ്യ.
ശബരിമലയില്‍ പന്ത്രണ്ടിനും അന്പതിനും ഇടക്കുള്ള സ്ത്രീകള്‍ ചെല്ലേണ്ട എന്ന് പണ്ട് പറഞ്ഞുവച്ചവര് ആചാരവും പ്രായോഗികതയും രണ്ടും കണക്കിലെടുത്തിരുന്നിരിക്കണം. ഒരു കൊടും വനമായിരുന്നു ശബരിമല. ശ്രീരാമന്റെ ത്രേതായുഗത്തില്‍ അത് ശബരി എന്ന സ്ത്രീയുടെ ആശ്രമം നില്ക്കുന്ന സ്ഥലമായിരുന്നു എന്നാണ് ഐതിഹ്യം. ശബരിയുടെയും പില്ക്കാലമുനിമാരുടെയും സമാധികള്‍ അടയാളപ്പെടാതെ അവിടെയൊക്കെ ഉണ്ടായിരിക്കണം. അവിടെ പൊങ്ങിവന്ന വനക്ഷേത്രം ദുര്‍ഗ്ഗമമായിരുന്നു.
ഹിംസ്രമൃഗങ്ങളുടെ വിഹാരരംഗമായ വനത്തില്‍ക്കൂടി തീര്‍ത്ഥാടകരായ പുരുഷന്മാര് പോലും സൂക്ഷിച്ചും പ്രാര്‍ത്ഥിച്ചുമാണ് വനക്ഷേത്രം ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്നത്. വഴിയില്‍ ഏതെങ്കിലും പുലിയുടെ ഭക്ഷണമായിത്തീരാന്‍ സാധ്യതയുണ്ടായിരുന്നു. വീട്ടില്‍ തിരികെ എത്തുമോ എന്ന് ആ സാഹസികതീര്ത്ഥാടകര്ക്ക് അന്നുകാലത്ത് നിശ്ചയമുണ്ടായിരുന്നില്ല. ഇന്നും ശബരിമല വനംതന്നെയല്ലേ, പണ്ടത്തെ അപേക്ഷിച്ച് യാത്രാസൗകര്യങ്ങള്‍ വര്ദ്ധിച്ച്വെങ്കിലും.
അടുത്ത വിഷയം വ്രതത്തിന്റേതാണ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് മണ്ഡലകാലത്തെ 41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി മറ്റ് അയ്യപ്പന്മാരെപ്പോലെ പതിനെട്ടാം പടി ചവിട്ടാന്‍ കഴിയില്ല. ഇരുപത്തിയെട്ടു ദിവസം കൂടുമ്പോഴാണല്ലോ മേല്പറഞ്ഞ അശുദ്ധാവസ്ഥ വരുന്നത്. മറ്റ് അമ്പലങ്ങളില്‍ വ്രതത്തിന്റെ നിബന്ധനയില്ലാത്തതുകൊണ്ട് ശുദ്ധിയായിക്കഴിഞ്ഞാല്‍ കുളിച്ച് കയറാമെങ്കിലും ശബരിമലയില്‍, വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നതുകൊണ്ട്, അത് സാധിക്കുന്നില്ല. ഇതിനിടക്ക് രണ്ടു യുവതികള്‍, 2006ല്‍ തെലുങ്കുനടി ജയമാലയും 2011ല്‍ ആന്ധ്രപ്രദേശില്‍ നിന്ന് ഒരു സരസ്വതിയും ശബരിമലയില്‍ കയറിയെന്ന് പറഞ്ഞ് വലിയ ഒച്ചപ്പാടുണ്ടായി. സ്ത്രീകള്‍ കാരണം ദേവചൈതന്യത്തിനു കുറവുവന്നു എന്ന് ജേ്യാത്സ്യന് കണ്ടുപിടിക്കുകയും ചെയ്തിരുന്നു ഒരിടക്ക്.
സ്ത്രീകള്‍ കൂട്ടത്തോടെ മലയ്ക്ക് പോകുന്ന അവസ്ഥ ഒട്ടും ആശാസ്യമായിത്തോന്നുന്നില്ല. കാട്ടുപ്രദേശമാണ്, പലതരം കുഴപ്പങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ ശരിക്കും വ്രതം പാലിക്കാത്ത ആളുകള്‍ മല ചവിട്ടുന്നുണ്ട് എന്ന് പലരും പറഞ്ഞുകേട്ടിരിക്കുന്നു. യുവതികള്‍ ധാരാളമായി ചെന്നു തുടങ്ങിയാല്‍ ചിട്ടപാലിക്കാത്ത കൂടുതല്‍ പേര് തീര്‍ത്ഥാടകര്‍ക്കിടയില്‍ കയറിക്കൂടും. ക്രമേണ തീര്‍ത്ഥാടനത്തിന്റെ മറവില്‍ എന്തൊക്കെ മലകയറിവരുമെന്ന് ആര്‍ക്ക് പ്രവചിക്കാന്‍ കഴിയും? അതൊക്കെ മുന്‍കൂട്ടി ചിന്തിച്ചിട്ടാവും അയ്യപ്പനു യുവതികള്‍ വരുന്നതില്‍ രസക്കേടുണ്ട് എന്നു പണ്ടുള്ളവര്‍ പറഞ്ഞുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: