മുണ്ടക്കയം: തെരുവുനായ്കൂട്ടം ഫാമില്‍ കയറി അപൂര്‍വ്വയിനം പശുക്കിടാവിനെ കൊന്നു. മുണ്ടക്കയം പൈങ്ങണ മുണ്ടമറ്റത്തുളള സ്വകാര്യ ഫാമിലെ കാസര്‍കോട് കുളളന്‍ പശുവിന്റെ കിടാവിനെയാണ് കടിച്ചു കൊന്നത്.
മുണ്ടക്കയം, പുതുപ്പറമ്പില്‍, ജേക്കബ് ഏബ്രഹാം, ചേറ്റുതോട്, കുന്നത്തു പുരയിടത്തില്‍ ജോഷി എന്നിവരുടെ ഉടമസ്ഥതയിലുളള ഫാമില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പുലര്‍ച്ചെ പശുക്കളുടെ കരച്ചില് കേട്ടു സമീപത്തെ കെട്ടടിടത്തില് താമസിക്കുന്ന തൊഴിലാളികള്‍ ഉണര്‍ന്നപ്പോള്‍ പശുക്കിടാവിനെ നായ്ക്കൂട്ടം കടിച്ചു വലിക്കുന്നതാണ് കണ്ടത്. എറിഞ്ഞോടിക്കാന്‍ തൊഴിലാളികള്‍ ശ്രമിച്ചതോടെ ഇവര്‍ക്കുനേരെ നായ്ക്കള്‍ പാഞ്ഞടുത്തു. വെറ്ററിനറി ഡോക്ടര്‍ പ്രാഥമിക ചികില്‍സ നടത്താനെത്തിയപ്പോഴേക്കും കിടാവ് ചത്തിരുന്നു. പതിനാലര ഏക്കര്‍ ഭൂമിയില്‍ നായ്ക്കളുടെയും മറ്റും ശല്യം ഉണ്ടാവാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു വലയം ചാടി കടന്നാണ് നായ്ക്കള്‍ അകത്തെത്തിയത്.
വെച്ചൂര്‍, കാസര്‍കോട് കുളളന്‍, കുട്ടമ്പുഴ, ചെറുവളളി ,കപില തുടങ്ങിയ ഇനത്തിലുളള അപൂര്‍വ്വയിനം പശുക്കളെ വളര്‍ത്തുന്ന ഫാമില്‍ കാസര്‍കോട് കുളളന്‍ ഇനത്തിലെ 69 സെന്റീമീറ്റര്‍ മാത്രം ഉയരമുളള പശു മൂന്നു ദിവസംമുമ്പ് പ്രസവിച്ച കിടാവിനെയാണ് തെരുവു നായകൂട്ടം കടിച്ചു കൊന്നത്. ഈ ഇനത്തില്‍ അമ്മയും കുഞ്ഞും മാത്രമായി ഉളള ഏക ഫാമും ഇതായിരുന്നു.
ഗിന്നസ്, ലിംക ബുക്കുകളില്‍ ഇടംപിടിക്കാനുളള നടപടികള്ക്കിടിയലാണ് കിടാവിനെ നഷ്ടമായത്. കാസര്‍കോട് കുളളന്‍ ഇനത്തില്‍ പെട്ട പശുവിനു വില ഒന്നര ലക്ഷത്തിനുമുകളിലാണ്. മൂന്നുമണിയോടെ തൊട്ടടുത്തുള്ള പുതുപ്പറമ്പില്‍ സി.എന്‍. രാഘവന്റെ വീടിനോടു ചേര്‍ന്നുളള ആടിന് കൂട്ടില്‍ കയറിയ നായ്കൂട്ടം ഗര്‍ഭിണിയായ ആടിനെ കടിച്ചു മുറിവേല്‍പ്പിച്ചു.ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നു ബഹളം വച്ചതോടെ ആടിനെ പിടിവിട്ടു നായ്കൂട്ടം ഓടി രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ ആടിനെ സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: