തിരുവനന്തപുരം: കേരളപ്പിറവി ആഘോഷങ്ങളില്‍ ഗവര്‍ണറെ ഒഴിവാക്കിയ നടപടി ഭരണഘടനാലംഘനമാണെന്നും ഗവര്‍ണറോട് ചെയ്ത തെറ്റിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഗവര്‍ണറെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തിന് പരാതി നല്‍കുമെന്നും കുമ്മനം അറിയിച്ചു.
കേരളത്തിലെ ഭരണത്തലവനായ ഗവര്‍ണറെ കേരളപ്പിറവിക്ക് ക്ഷണിക്കാതിരുന്നത് രാഷ്ട്രീയം കണ്ടുകൊണ്ടാണ്. ഐക്യകേരളം എന്ന വികാരത്തെ വ്രണപ്പെടുത്തുന്ന സര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനകീയകാര്യങ്ങളിലും വികസനത്തിലും രാഷ്ട്രീയം പാടില്ല. കേരളത്തിന്റെ പല ആവശ്യങ്ങളും നേടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ ബിജെപിക്കും പങ്കുവഹിക്കാനാവും. ഏതൊക്കെ പദ്ധതികളിലാണ് സമ്മര്‍ദ്ദം ചെലുത്തേണ്ടതെന്ന് ചിന്തിക്കേണ്ട എംപിമാരുടെ യോഗത്തില്‍ ബിജെപി എം.പിമാരെക്കൂടി വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു.
കേരളത്തിന്റെ വികസനക്കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബിജെപിയെ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മകനിലപാട് ഗുണം ചെയ്യില്ല. കേന്ദ്ര സര്‍ക്കാര്‍ 90 ശതമാനം പണം കൊടുക്കുന്ന പദ്ധതികള്‍ പോലും കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് ജനങ്ങളെ അറിയിക്കാന്‍ തയ്യാറല്ല. ബിജെപിയോട് സംസ്ഥാന സര്‍ക്കാര്‍ മുഖംതിരിച്ചാലും കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പ്രാരംഭ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നുനാലുമാസങ്ങള്ക്കുള്ളില് കേരളത്തിന്റെ സമഗ്രവികസനപദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: