കോട്ടയം: മണിമല പഴയിടം ഇരട്ടക്കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പഴയിടം ചൂരപ്പാടി അരുണ്‍ ശശി(32) ചെന്നൈയില്‍ തമിഴ്നാട് പൊലീസിന്റെ പിടിയിലായി. തമിഴ്നാട് പൊലീസ് നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ചെന്നൈയിലെത്തിയ കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. റിങ് റോഡ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഷാഡോ പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാള്‍ കുടുങ്ങിയത്.
പിതൃസഹോദരിയായ പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മ(68), ഭര്‍ത്താവ് ഭാസ്കരന് നായര്‍(71) എന്നിവരെ വീട്ടിനുള്ളില്‍ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അരുണ്‍ ശശി. 2013 ആഗസ്ത് 28ന് രാത്രിയിലാണ് സംഭവം.
കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതി പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ദിവസമാണ് ഇയാള്‍ തന്ത്രപരമായി മുങ്ങിയത്. ഇതോടെ കേസിന്റെ തുടര്‍ നടപടികളും മുടങ്ങി. കോട്ടയത്ത് നിന്ന് മുങ്ങിയ അരുണ്‍ കൊല്‍ക്കത്തയിലും, ഭുവനേശ്വറിലും ഷോപ്പിങ് മാളുകളില്‍ ജോലി ചെയ്തിരുന്നു. ഇവിടെ മോഷണം നടത്തിയ ശേഷം ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. അവിടെ ലോഡ്ജില്‍ തങ്ങി ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്നതിനിടയിലാണ് ഇപ്പോള്‍ കുടുങ്ങിയത്.
മാളുകളിലെ സിസിടിവി ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അരുണിനെ പിടികൂടാന്‍ ചെന്നൈ പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഋഷിവാലി എന്ന പേരിലുള്ള വ്യാജതിരിച്ചറിയല്‍ കാര്‍ഡിലാണ് ഇയാള്‍ തമിഴ്നാട്, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്.
പഴയിടം ഇരട്ടക്കൊല നടത്തിയശേഷം മുങ്ങിയ അരുണ്‍ പൊലീസ് വലയിലാകുന്നതും കോട്ടയം നഗരത്തില്‍ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാലയുമായി കടന്നുകളയുന്നതിനിടയിലാണ്.
നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ അരുണിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പൊലീസിനെപ്പോലും ഞെട്ടിച്ച് ഇരട്ടക്കൊല നടത്തിയ വിവരം ഇയാള്‍ വെളിപ്പെടുത്തിയത്. ഈ മോഷണ കേസില്‍ ശിക്ഷ ലഭിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് അപ്പീലിലൂടെ ജാമ്യം നേടിയത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ നല്കാന് പൊലീസിനു കഴിയാതെ വന്നതാണ് ഇയാള്‍ക്ക് ജാമ്യത്തിനു വഴിതുറന്നത്.
മണിമല സി.ഐ ഇ.പി. റജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയിലുള്ളത്. സേത്തുപെട്ട് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി കേരളത്തിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: