തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ പ്രവേശന രേഖകള്‍ ജയിംസ് കമ്മറ്റി പരിശോധിച്ച് തുടങ്ങി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് പരിശോധന. പ്രവേശനം സംബന്ധിച്ച മുഴുവന്‍ രേഖകളുമായി ഒക്ടോബര്‍ 31ന് കമ്മറ്റിയുടെ മുന്നില്‍ ഹാജരാകണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇരു കോളേജുകളും പ്രവേശന രേഖകളുമായി കമ്മറ്റിക്കു മുമ്പില്‍ ഹാജരായി. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണോ പ്രവേശനം നടത്തിയതെന്ന് കമ്മറ്റി പരിശോധിക്കും. ഇരു കോളേജുകളിലേയും ഫീസ് ഘടന പുനര്‍ നിര്‍ണ്ണയിക്കുന്നതിനും കോടതി കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ പരിശോധനയും നടത്തും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവസാനഘട്ട അലോട്ട്മെന്റില്‍ പങ്കെടുത്ത ഇരുകോളേജുകളും പ്രവേശനം അട്ടിമറിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി അന്തിമ തീരുമാനത്തിന് ജയിംസ് കമ്മറ്റിയെ ചുമതലപ്പെടുത്തിയത്. കോടതി അലക്ഷ്യ നടപടികള്‍ക്ക് ഇരു കോളേജുകള്‍ക്കും ഓരോ ലക്ഷം രൂപ പിഴ ഹൈക്കോടതി ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: