കൊച്ചി: വൃദ്ധസദനങ്ങളിലും വീടുകളിലും മുതിര്‍ന്ന സ്ത്രീകള്‍ ലൈംഗിക പീഡനം അനുഭവിക്കുകയാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സംഭവം സത്യമാണെങ്കില്‍ ക്രൂരവും നിന്ദ്യവുമാണെന്ന് കമ്മീഷന് ആക്റ്റിംഗ് ചെയര്പേഴ്സന് പി. മോഹനദാസ് നിരീക്ഷിച്ചു. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമം നിലവിലുള്ള രാജ്യത്ത് ഇത്തരം അവഹേളനങ്ങള്‍ അനുവദിക്കാവുന്നതല്ലെന്ന് നടപടിക്രമത്തില്‍ പറയുന്നു. ചീഫ് സെക്രട്ടറിയും സാമൂഹ്യനീതി വകുപ്പു സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അമിതഡോസ് മരുന്ന് നല്കിയ ശേഷമാണ് വൃദ്ധസദനങ്ങൡ താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളെ പീഡിപ്പിക്കുന്നതെന്ന് പരാതിയുണ്ട്. അപമാനഭാരത്താല്‍ പലരും പുറത്തു പറയാറില്ലെന്ന് മാത്രം. അതേസമയം വ്യക്തമായ സേവന വേതന വ്യവസ്ഥകളില്ലാത്തതു കാരണം. വിവിധ അനാഥാലയങ്ങളിലെ ജീവനക്കാര്‍ അനുഭവിക്കുന്ന തൊഴില്‍ ചൂഷണത്തിനെതിരെയും കമ്മീഷന് കേസെടുത്ത് അധികൃതര്‍ക്ക് നോട്ടീസയച്ചു. തുച്ഛമായ ശമ്പളമാണ് പലര്‍ക്കും ലഭിക്കുന്നതെന്നാണ് പരാതി. ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. സാമൂഹ്യനീതി, തൊഴില്‍ വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കണം. സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലയിലുള്ള അനാഥാലയങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: